Tuesday, December 28, 2010

വേരറ്റുപോകുന്ന സസ്യങ്ങള്‍

(തേജസ് പത്രത്തില്‍ ഒക്ടോബര്‍ 2010 ല്‍ പ്രസിദ്ധീകരിച്ച ലേഖനം.)

ലോകത്തെ സസ്യങ്ങളില്‍ ഇരുപതു് ശതമാനത്തിലധികം വംശനാശം നേരിടുന്നു എന്നു് ഒരു പഠനം വ്യക്തമാക്കിയിരിക്കുന്നു. ലണ്ടനിലെ ക്യൂ (Kew) എന്ന സ്ഥലത്തുള്ള റോയല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ നേതൃത്വം നല്‍കിയ ഈ പഠനത്തില്‍ ലണ്ടനിലെ നാച്ചുറല്‍ ഹിസറ്ററി മ്യൂസിയവും ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ ദ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറും (International Union for the Conservation of Nature, IUCN) പങ്കെടുത്തിരുന്നു.

പരിണാമത്തിന്റെ വിവിധ ഘട്ടങ്ങളില്‍ പല ജന്തുക്കളും സസ്യങ്ങളും വംശനാശത്തിനു് വിധേയമായിട്ടുണ്ടു്. പരിണാമത്തിന്റെ ഫലമായി സ്വാഭാവികമായി ഉണ്ടായതും ചിലപ്പോഴൊക്കെ കാലാവസ്ഥയില്‍ വന്ന മാറ്റങ്ങളുടെ ഫലമായി ഉണ്ടായതുമാണു് ഈ വംശനാശം. ഭൂമിയില്‍ എല്ലാക്കാലത്തും ഉണ്ടായിരുന്ന സസ്യങ്ങളും ജന്തുക്കളും ചേര്‍ത്തുവച്ചാല്‍ അതിന്റെ ഏതാണ്ടു് 99 ശതമാനവും ഇല്ലാതായിട്ടുണ്ടു് എന്നു് കണക്കാക്കപ്പെടുന്നു. ഇങ്ങനെ വംശനാശം നേരിട്ട മൃഗങ്ങളില്‍ ഒരുപക്ഷെ ഏറ്റവും പ്രസിദ്ധം ദിനോസാറുകളായിരിക്കും. എന്നാല്‍ തീര്‍ച്ചയായും അവ മാത്രമല്ല. പല ജന്തുവര്‍ഗങ്ങളും സസ്യങ്ങളും ഇതുപോലെ വേരറ്റു പോയിട്ടുണ്ടു്. ഉദാഹരണമായി, മനുഷ്യന്‍ ഉത്ഭവിക്കുന്നതിനു് മുമ്പു് ഉണ്ടായിരുന്ന, മനുഷ്യനെപ്പോലെയുള്ള നിയാന്‍ഡര്‍ത്താല്‍ മനുഷ്യന്‍ (Neanderthal Man) എന്ന പേരിലറിയപ്പെടുന്ന ഹോമോ നിയാന്‍ഡര്‍ത്താലെന്‍സിസ് (Homo neanderthalensis) ഇങ്ങനെ വംശനാശം വന്നുപോയ ജന്തുവര്‍ഗമാണു്. മനുഷ്യനുമായി മത്സരിച്ചു് നിലനില്‍ക്കാനാവാതെയായിരിക്കണം ആ ജീവിവര്‍ഗം നശിച്ചുപോയതു്.

മേല്പറഞ്ഞ വംശനാശം പക്ഷെ വളരെ സാവധാനത്തിലാണു് നടന്നതു്. എന്നാല്‍ അപൂര്‍വ്വമായി അനേകം ജീവിവര്‍ഗങ്ങളുടെ വംശനാശം ചെറിയ കാലയളവില്‍ നടന്നതായി തെളിവുണ്ടു്. ഏതാണ്ടു് ആറര കോടി വര്‍ഷം മുമ്പു് ദിനോസാറുകള്‍ ഇല്ലാതെയായതു് ഇത്തരമൊരു സംഭവമായിരുന്നു. അന്നു് നിലവിലുണ്ടായിരുന്ന ജൈവരൂപങ്ങളില്‍ അമ്പതു് ശതമാനത്തോളം ഇല്ലാതെയായി എന്നു് ഗവേഷകര്‍ വിശ്വസിക്കുന്നു. ഏതാണ്ടു് ഇരുപത്തഞ്ചു് കോടി വര്‍ഷം മുമ്പു് (ഭൂഖണ്ഡങ്ങളെല്ലാം ഒന്നിച്ചു ചേര്‍ന്നു് കിടന്നിരുന്ന കാലത്തു്) ഉണ്ടായ സംഭവമാവണം ഒരുപക്ഷെ ഏറ്റവും കൂടുതല്‍ ജീവിവര്‍ഗങ്ങളുടെ നാശത്തിനു് കാരണമായതു്. അന്നു് കടലിലെ ഏതാണ്ടു് 90 ശതമാനവും കരയിലെ ഏതാണ്ടു് 70 ശതമാനവും ജീവികള്‍ വേരറ്റു പോയി എന്നു് കരുതപ്പെടുന്നു. ഒരു ഉല്‍ക്കയോ വാല്‍നക്ഷത്രമോ ഭൂമിയുമായി കൂട്ടിയിടിച്ചതിന്റെ ഫലമായിരിക്കാം ഇതു്.

ഒരു ജീവിവര്‍ഗത്തില്‍ ഏതാനും വ്യക്തികള്‍ മാത്രം അവശേഷിക്കുമ്പോള്‍ ആ വര്‍ഗത്തിനു് പുനരുല്പാദനത്തിലൂടെ നിലനില്‍ക്കാന്‍ സാധ്യമല്ലാത്ത സ്ഥിതി എത്താം. അപ്പോള്‍ത്തന്നെ അതിന്റെ വംശനാശം ഉറപ്പായിക്കഴിഞ്ഞു. എന്നാല്‍ ആ വര്‍ഗത്തിലെ അവസാനത്തെ വ്യക്തിയുടെ മരണത്തോടെ മാത്രമാണു് വംശനാശം സംഭവിച്ചതായി കണക്കാക്കുന്നതു്. ഇങ്ങനെ വംശനാശം സംഭവിച്ചതായി പ്രഖ്യാപിച്ച ചില ജന്തുക്കളെ പിന്നീടു് കണ്ടെത്തിയിട്ടുണ്ടു്. ഒരു വസ്തു കണ്ടിട്ടില്ല എന്നതുകൊണ്ടു് അങ്ങനെയൊന്നില്ല എന്നു കണക്കാക്കാനാവില്ലല്ലോ. എന്നാല്‍ പിന്നീടു് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലാത്ത ജൈവരൂപങ്ങളും നിരവധിയാണു്. ഇന്നത്തെ അറിവിന്റെ അടിസ്ഥാനത്തിലേ നമുക്കു് സംസാരിക്കാനാകൂ.

ഇടയ്ക്കൊക്കെ ഹ്രസ്വകാലംകൊണ്ടു് നിരവധി ചെടികളും മൃഗങ്ങളും വംശനാശം നേരിട്ട സംഭവങ്ങളുണ്ടായിട്ടുണ്ടെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ നോക്കിയാല്‍ വംശനാശം വളരെ സാവധാനത്തിലാണു് മുമ്പൊക്കെ സംഭവിച്ചിരുതു് എന്നു് കാണാം. എന്നാല്‍ മനുഷ്യന്‍ ഉത്ഭവിച്ചതിനു ശേഷമുള്ള കാര്യം അങ്ങനെയല്ല -- വിശേഷിച്ചു് സാങ്കേതികമായു സാമ്പത്തികമായും ഉയര്‍ന്നു തുടങ്ങിയതിനു് ശേഷം. ഏതാണ്ടു് പതിനാറാം നൂറ്റാണ്ടു മുതല്‍ മൃഗങ്ങളുടെയും സസ്യങ്ങളുടെയും വംശനാശം വളരെ വേഗത്തില്‍ സംഭവിച്ചുതുടങ്ങി എന്നാണു് സൂചന. പലപ്പോഴും മനുഷ്യന്റെ അത്യാര്‍ത്തി തന്നെയായിരുന്നു അതിനു് കാരണം. മൌറീഷ്യസില്‍ കണ്ടുവന്നിരുന്ന ഡോഡൊ എന്ന മൃഗം ഇതിനു് നല്ല ഉദാഹരണമാണു്. കണ്ടാല്‍ ഏതാണ്ടു് കോഴിയെപ്പോലെയിരിക്കുന്ന, പറക്കാനാവാത്ത, മൃഗമായിരുന്നു ഡോഡൊ. അതിനെ ഭക്ഷിക്കുന്ന മൃഗങ്ങളില്ലാത്ത പരിസ്ഥിതിയില്‍ ജീവിക്കുന്നതിനാല്‍ മനുഷ്യരെ കണ്ടാല്‍ പേടിച്ചോടാത്ത, താത്പര്യത്തോടെ അടുത്തു വരുന്ന പ്രകൃതമായിരുന്നു അതിന്റേതു്. പറക്കാനുള്ള ശേഷി ഇല്ലാതിരുന്നതിനാല്‍ അതിനു് പെട്ടെന്നു് രക്ഷപ്പെടാനും ആവില്ലായിരുന്നു. ഈ പ്രത്യേകതകള്‍ മുതലെടുത്തു് മനുഷ്യര്‍ ഡോഡൊയെ ധാരാളം കൊന്നു് തിന്നു. അതിന്റെ ഇറച്ചിയ്ക്കു് വലിയ രുചിയില്ല എന്നാണു് രേഖകള്‍ സൂചിപ്പിക്കുന്നതെങ്കിലും മനുഷ്യന്‍ അതിനെ ജീവിക്കാന്‍ അനുവദിച്ചില്ല. പതിനേഴാം നൂറ്റാണ്ടിന്റെ ആരംഭകാലത്തെപ്പഴോ ആയിരിക്കണം അവസാനത്തെ ഒരു ഡോഡൊയെ വധിച്ചതു് എന്നു് കരുതപ്പെടുന്നു. ചരിത്രരേഖയുള്ള ആദ്യത്തെ വംശനാശം എന്ന നിലയ്ക്കു് ഡോഡൊ പ്രശസ്തമായി. അങ്ങനെയാണു് "ഡോഡൊയെപ്പോലെ ചത്ത" (Dead as a Dodo), "ഡോഡൊയുടെ വഴിയേ പോകുക" (to go the way of the Dodo) തുടങ്ങിയ പ്രയോഗങ്ങള്‍ നിലവില്‍ വന്നതു്. വംശനാശത്തിന്റെ ചിഹ്നമായിരിക്കുകയാണു് ഇന്നു് ഡോഡൊ. %http://en.wikipedia.org/wiki/Dodo#Extinction

ചരിത്രാതീത കാലത്തു് നൂറു വര്‍ഷംകൊണ്ടു് ആയിരം സ്പീഷീസില്‍ ഒന്നില്‍ താഴെ മാത്രമാണു് വംശനാശം നേരിട്ടിരുന്നതു് എന്നു് കണക്കുകള്‍ കാണിക്കുന്നു. %http://maps.grida.no/go/graphic/species-extinction-rates
അതിന്റെ നൂറിരട്ടിയാണു് ഇപ്പോഴത്തെ നിരക്കു് -- ഒരു നൂറ്റാണ്ടുകൊണ്ടു് ആയിരത്തില്‍ നൂറു് സ്പീഷീസ്. ഇവയില്‍ പ്രധാനമായിട്ടുള്ളതു് മൃഗങ്ങളാണു്. വിശേഷിച്ചു് ഉഭയജീവികള്‍. പക്ഷികളുടെയും സസ്തനജീവികളുടെയും വംശനാശം അത്രതന്നെയില്ല. എന്നാല്‍ സസ്തനജീവികളുടെ വംശനാശത്തിന്റെ കണക്കുകള്‍ ഒരുപക്ഷെ വളരെ കൃത്യമായിരിക്കില്ല എന്നു് സൂചനകളുണ്ടു്. വംശനാശം സംഭവിച്ചു എന്നു് കരുതിയിരുന്ന ചില ജന്തുക്കളെ പിന്നീടു് കണ്ടെത്തിയതായി വല്ലപ്പോഴും വാര്‍ത്ത വരാറുമുണ്ടു്. ഒരുപക്ഷെ വംശനാശത്തിന്റെ എല്ലാ കണക്കുകളിലും ഈയൊരു ചെറിയ സംശയമുണ്ടാകാം. എങ്കിലും വലിയതോതില്‍ ജീവജാലങ്ങള്‍ ഇല്ലാതാകുന്നു എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. സസ്യങ്ങളുടെ വംശനാശം താരതമ്യേന കുറവാണു് എന്നായിരുന്നു ഇതുവരെയുള്ള വിശ്വാസം. ആ വിശ്വാസത്തെ മാറ്റിമറിച്ചതാണു് ഇപ്പോഴത്തെ കണ്ടുപിടിത്തം.

ക്യൂ ഗാര്‍ഡന്‍സ് \eng(Kew Gardens) \mal എന്നറിയപ്പെടുന്ന ക്യൂവിലെ റോയല്‍ ബൊട്ടാണിക് ഗാര്‍ഡനാണു് പഠനത്തിനു് നേതൃത്വം നല്‍കിയതു്. ലോകത്തിലുണ്ടെന്നു് കരുതപ്പെടുന്ന 3,80,000 തരം സസ്യങ്ങളുടെ വംശനാശത്തെക്കുറിച്ചുള്ള ഏറ്റവും വിശദമായ പഠനമാണു് ഇതു് എന്നാണു് ക്യൂ ഗാര്‍ഡന്‍സിന്റെ ഡയറക്‌ടര്‍ സ്റ്റീഫന്‍ ഹോപ്പര്‍ \eng(Stephen Hopper) \mal പറഞ്ഞതു്. ``ഞങ്ങള്‍ക്കുണ്ടായിരുന്ന സംശയം ഉറപ്പിക്കുന്നതാണു് ഈ കണ്ടുപിടിത്തം'' എന്നദ്ദേഹം പറഞ്ഞു. മനുഷ്യരുടെ പ്രവര്‍ത്തനങ്ങള്‍ മൂലം ചെടികളുടെ ആവാസവ്യവസ്ഥ നഷ്ടപ്പെടുകയും അങ്ങനെ അനേകം സസ്യങ്ങള്‍ വംശനാശം നേരിടുകയും ചെയ്യുന്നുണ്ടെന്നു് പലര്‍ക്കും സംശയമുണ്ടായിരുന്നു. മൃഗങ്ങളുടെ അത്ര തന്നെ സസ്യങ്ങളും വംശനാശം നേരിടുന്നുണ്ടു് എന്നു് ഈ പഠനം സൂചിപ്പിക്കുന്നു. വംശനാശം നേരിടുന്ന ജീവജാലങ്ങളെ സംരക്ഷിക്കാനായുള്ള ഐക്യരാഷ്ട്രസഭയുടെ ബയോഡൈവേഴ്സിറ്റി കണ്‍വെന്‍ഷന്‍ ഒക്‌ടോബര്‍ 18 മുതല്‍ 29 വരെയുള്ള തീയതികളില്‍ ജപ്പാനിലെ നഗോയയില്‍ സമ്മേളിക്കാനിരിക്കെയാണു് ഈ കണ്ടെത്തല്‍ ഉണ്ടായതു് എന്നതു് പ്രസക്തമാണു്.

സസ്യങ്ങളുടെയും മൃഗങ്ങളുടെയും കാര്യത്തില്‍ വളരെ സമ്പന്നമായ ഒരു പ്രദേശമാണു് നമ്മുടെ പശ്ചിമഘട്ടം. ലോകത്തിലെ തന്നെ ഏറ്റവുമധികം ജൈവവൈവിധ്യമുള്ള പത്തു് പ്രദേശങ്ങളില്‍ ഒന്നാണിതു്. ഇവിടെ ഏതാണ്ടു് 5,000 തരം പൂച്ചെടികളും 508 തരം പക്ഷികളും 139 ഇനം സസ്തനജീവികളും 179 തരത്തില്‍പ്പെട്ട ഉഭയജീവികളും ഉണ്ടെന്നാണു് കണക്കാക്കപ്പെടുന്നതു്. നമ്മളിതുവരെ കണ്ടെത്തിയിട്ടില്ലാത്ത സസ്യങ്ങളും മറ്റും ഉണ്ടായിരിക്കാമെന്നതുകൊണ്ടു് മേല്പറഞ്ഞതു് ഏറ്റവും കുറഞ്ഞ കണക്കാവാനേ തരമുള്ളൂ. എന്നാല്‍ ഇവയില്‍ തന്നെ 325 എണ്ണം വംശനാശത്തിന്റെ ഭീഷണിയിലാണു് എന്നറിയുന്നതു് സന്തോഷമുണ്ടാക്കുന്ന കാര്യമല്ല.

എല്ലാത്തരം ജീവനും അടിസ്ഥാനം സസ്യങ്ങളാണു്. വായു, ജലം, സൂര്യപ്രകാശം തുടങ്ങിയവയില്‍നിന്നു് ഭക്ഷണം നിര്‍മ്മിക്കാന്‍ കഴിയുന്നതു് സസ്യങ്ങള്‍ക്കു് മാത്രമാണു്. മറ്റെല്ലാ ജൈവരൂപങ്ങളും നിലനില്‍ക്കുന്നതുതന്നെ സസ്യങ്ങളുടെ സഹായത്തോടെയാണു്. മറിച്ചു് പല സസ്യങ്ങളും പരാഗണത്തിനും മറ്റുമായി ചില പക്ഷിമൃഗാദികളെ ആശ്രയിക്കുന്നുമുണ്ടു്. മാത്രമല്ല, എല്ലാ ജൈവരൂപങ്ങളും നേരിട്ടോ അല്ലാതെയോ മറ്റു ജൈവരൂപങ്ങളെ ആശ്രയിച്ചാണു് നിലനില്‍ക്കുന്നതു്. മനുഷ്യന്റെ കാര്യത്തിലാണെങ്കില്‍ ഭക്ഷണത്തിനു് മാത്രമല്ല മരുന്നുകള്‍ക്കും തടിയ്ക്കും വിറകിനും എല്ലാം സസ്യങ്ങള്‍ ആവശ്യമാണു്. ഇപ്പോള്‍ തന്നെ ആയുര്‍വേദ ഔഷധങ്ങള്‍ തയാറാക്കാന്‍ വേണ്ട പല സസ്യങ്ങളും ലഭിക്കാന്‍ ബുദ്ധിമുട്ടാണു്. തത്‌ഫലമായി ആയുര്‍വേദ മരുന്നുകളുടെ ഗുണനിലവാരം ഉറപ്പിക്കാനും ബുദ്ധിമുട്ടാണു്. ഇതെല്ലാംകൊണ്ടു് എല്ലാ തരം സസ്യങ്ങളും നിലനില്‍ക്കേണ്ടതു് മനുഷ്യനു് അത്യാവശ്യമാണു്.

നമ്മള്‍ വികസനത്തിനുവേണ്ടി പരക്കംപായുമ്പോള്‍ മറന്നുപോകുന്ന വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണു് നമ്മുടെ ആവാസവ്യവസ്ഥയുടെ ആരോഗ്യം.

(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് \eng by-sa \mal ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)

പരസ്പരം സഹായിക്കുന്ന ബാക്‌ടീരിയ

((തേജസ് എന്ന പത്രത്തില്‍ സെപ്റ്റംബര്‍ 2010ല്‍ പ്രസിദ്ധീകരിച്ച ലേഖനം)

ആന്റിബയോട്ടിക് മരുന്നുകളെ ചെറുത്തു നില്‍ക്കുന്ന രോഗാണുക്കള്‍ ഇടയ്ക്കിടയ്ക്കു് ചര്‍ച്ചാവിഷയമാകാറുണ്ടല്ലോ. പല മരുന്നുകളെയും ചെറുത്തു നില്‍ക്കാന്‍ ശേഷിയുള്ള `സൂപ്പര്‍ ബഗ്ഗു'കളും ഇപ്പോള്‍ നമ്മെ ഭീഷണിപ്പെടുത്തുന്നു. ഈ സാഹചര്യത്തിലാണു് മരുന്നുകളെ ചെറുക്കാന്‍ കഴിവുള്ള ബാക്ടീരിയകള്‍ ആ കഴിവില്ലാത്ത തങ്ങളുടെ സഹോദരങ്ങളെ സഹായിക്കുന്നുണ്ടു് എന്നു് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നതു്. അമേരിക്കയില്‍ മേരിലാന്‍ഡിലെ ചെവി ചേസ് എന്ന സ്ഥലത്തുള്ള ഹവാര്‍ഡ് ഹ്യൂസ് (Harvard Hughes) മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലാണു് ഈ അത്ഭുതകരമായ കണ്ടുപിടിത്തം നടത്തിയിരിക്കുന്നതു്. സെപ്റ്റംബര്‍ 2ലെ നേച്ചര്‍ \eng(Nature) \mal എന്ന പേരെടുത്ത ശാസ്ത്രവാരികയിലാണു് ഇതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടു് വന്നിരിക്കുന്നതു്. എന്തൊക്കയായിരിക്കാം ഇതു് സൂചിപ്പിക്കുന്നതു്? നമുക്കൊരു വിശകലനം നടത്താം.

മരുന്നുകളെ ചെറുത്തുനില്‍ക്കുന്ന രോഗാണുക്കളെപ്പറ്റി നമ്മുടെയിടയില്‍ വേണ്ടത്ര ധാരണയുണ്ടെന്നു തോന്നുന്നില്ല. ഒരു തരത്തില്‍പ്പെട്ട രോഗാണുക്കള്‍ക്കു് ഒരു മരുന്നിനെ ചെറുത്തുനില്‍ക്കാനുള്ള ശേഷി ഉണ്ടാകുമ്പോള്‍ ആ മരുന്നു് ആ പ്രത്യേകതരം രോഗാണുവിനെതിരെ ഫലപ്രദമല്ലാതാകുകയാണു്. പിന്നീടു് അതുണ്ടാക്കുന്ന രോഗം മറ്റൊരു മരുന്നുകൊണ്ടു് മാത്രമെ ചികിത്സിക്കാനാകൂ. ഇങ്ങനെ നമുക്കിന്നറിയാവുന്ന പല മരുന്നുകളും ഉപയോഗശൂന്യമായിട്ടുണ്ടു്. തുടര്‍ച്ചയായി പുതിയ മരുന്നുകള്‍ കണ്ടെത്തേണ്ട സാഹചര്യമാണു് ഇപ്പോഴുള്ളതു്. ഒരര്‍ത്ഥത്തില്‍ ഇതു് പരിണാമത്തിന്റെ ഉദാഹരണമാണു്. A എന്ന മരുന്നു കഴിക്കുന്ന രോഗിയുടെ ശരീരത്തിലുള്ള രോഗാണുക്കളില്‍ മിക്കതിനെയും മരുന്നു് നശിപ്പിച്ചിട്ടുണ്ടാകാം. രോഗം ഭേദമായിട്ടുമുണ്ടാവാം. എന്നാല്‍ ഏതാനും ചില രോഗാണുക്കള്‍, അവയുടെ ജെനറ്റിക് സവിശേഷത കാരണം, മരുന്നിനു് നശിപ്പിക്കാനാവാതെ അവശേഷിക്കാനൊരു ചെറിയ സാദ്ധ്യതയുണ്ടു്. അത്തരം രോഗാണുക്കള്‍ക്കു് വളരാനുള്ള സാഹചര്യം ലഭിച്ചാല്‍ അവയെ നശിപ്പിക്കാന്‍ A എന്ന മരുന്നിനു് ആവില്ല. അപ്പോള്‍ B എന്ന മറ്റൊരു മരുന്നു് വേണ്ടിവരുന്നു. പരിണാമം സംഭവിക്കുന്നതു് ഇതേ രീതിയിലാണു്. സാഹചര്യത്തില്‍ മാറ്റമുണ്ടാകുമ്പോള്‍ സമൂഹത്തിലെ ചില വ്യക്തികള്‍ക്കു് അവിടെ ജീവിക്കാനുള്ള ശേഷിയുണ്ടാകും, ചിലര്‍ക്കു് അതുണ്ടാവില്ല. ആദ്യത്തെ കൂട്ടരുടെ സന്തതി പരമ്പര തഴച്ചുവളരും, മറ്റുള്ളവരുടേതു് നശിക്കും. ഇങ്ങനെ പല മാറ്റങ്ങളുണ്ടാകുമ്പോള്‍ അതൊരു പുതിയ ജന്തുവര്‍ഗമായി പരിണമിക്കാം.

രോഗാണുക്കള്‍ക്കു് മരുന്നിനെ ചെറുത്തുനില്‍ക്കാനുള്ള ശേഷി ഉണ്ടാക്കുന്നതില്‍ മനുഷ്യര്‍തന്നെ ഒരു പങ്കു് വഹിച്ചിട്ടുണ്ടു്. ഏതെങ്കിലുമൊരു ആന്റിബയോട്ടിക് കഴിച്ചു തുടങ്ങിയാല്‍ രക്തത്തിലുള്ള അതിന്റെ അളവു് കുറച്ചു ദിവസത്തേക്കു് ഒരു നിശ്ചിത നിലയില്‍ കുറയാതിരിക്കേണ്ടതു് ആവശ്യമാണു്. എങ്കിലേ രോഗാണുക്കള്‍ പൂര്‍ണ്ണമായി നശിക്കുകയുള്ളൂ. ഡോക്ടര്‍ പറഞ്ഞ അത്രയും ദിവസം കൃത്യമായി മരുന്നു് കഴിച്ചില്ലെങ്കില്‍ രോഗാണുക്കള്‍ ശരീരത്തില്‍ അവശേഷിക്കാനുള്ള സാദ്ധ്യത ഏറെയാണു്. അങ്ങനെ അവശേഷിക്കുന്നവ ആ മരുന്നിനെ പ്രതിരോധിക്കാനുള്ള ശേഷി നേടിയിരിക്കാനും സാദ്ധ്യതയുണ്ടു്. അതുകൊണ്ടു് അഞ്ചു ദിവസം കഴിക്കണം എന്നു് ഡോക്ടര്‍ പറഞ്ഞാല്‍ രോഗം ഭേദമായതായി നമുക്കു് തോന്നിയാലും അത്രയും ദിവസംതന്നെ കഴിക്കേണ്ടതുണ്ടു്. ഇതു് പലപ്പോഴും പല രോഗികളും ചെയ്യാറില്ല. മരുന്നു് ഏശാത്ത രോഗാണുക്കള്‍ ഉണ്ടാകുന്ന ഒരു മാര്‍ഗം ഇതാണത്രെ.

പാശ്ചാത്യ രാജ്യങ്ങളില്‍ കന്നുകാലികള്‍ക്കു് രോഗചികിത്സയ്ക്കല്ലാതെ ആന്റിബയോട്ടിക്കുകള്‍ നല്കാറുണ്ടത്രെ. ആന്റിബയോട്ടിക്കുകള്‍ അടങ്ങിയ കാലിത്തീറ്റയിലൂടെയാണു് ഇങ്ങനെ ചെയ്യുന്നതു്. കന്നുകാലികളുടെ വളര്‍ച്ച മെച്ചപ്പെടുത്താനായിട്ടാണു് ഇതുപയോഗിക്കുന്നതത്രെ. ഇത്തരം ആന്റിബയോട്ടിക്കുകളെ ചെറുത്തുനില്‍ക്കാന്‍ ശേഷിയുള്ള രോഗാണുക്കളുണ്ടാകാന്‍ ഇതും കാരണമാകുന്നുണ്ടു്. ഈ പ്രശ്നമുള്ളതുകൊണ്ടു് രോഗശുശ്രൂഷയ്ക്കല്ലാതെ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നതു് നിരോധിക്കുന്ന കാര്യം ചില രാജ്യങ്ങള്‍ പരിഗണിക്കുന്നുണ്ടു്. ചുരുക്കിപ്പറഞ്ഞാല്‍ ആന്റിബയോട്ടിക്കുകളുടെ അനിയന്ത്രിതമായ ഉപയോഗമാണു് ഒരു കണക്കിനു് മരുന്നുകളെ ചെറുക്കാന്‍ ശേഷിയുള്ള രോഗാണുക്കളെയും സൂപ്പര്‍ ബഗ്ഗുകളെയും മറ്റും സൃഷ്ടിച്ചതു്. ഇതിനു് ഡോക്ടര്‍മാരും രോഗികളും മരുന്നു കമ്പനികളും എല്ലാം ഉത്തരവാദികളാണു്.

ഈ സാഹചര്യത്തിലാണു് ഹാര്‍വഡ് ഹ്യൂസില്‍നിന്നുള്ള പുതിയ കണ്ടെത്തല്‍. അതെന്താണെന്നു് പരിശോധിക്കാം. ഓരോ ബാക്ടീരിയയും പ്രത്യേകമായിട്ടാണു് മരുന്നിനോടു് പ്രതികരിക്കുന്നതു് എന്നാണു് ഇതുവരെ ധരിച്ചിരുന്നതു്. അതായതു് മരുന്നിനെ ചെറുത്തുനില്ക്കാനുള്ള ശേഷി ഓരോ ബാക്ടീരിയയുമാണു് കൈവരിക്കുന്നതു് എന്നു്. പുതിയ കണ്ടുപിടിത്തം ആ ധാരണ മാറ്റി. മരുന്നിന്റെ സാന്നിദ്ധ്യത്തില്‍ അതിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ബാക്ടീരിയകള്‍ ചില പ്രത്യേകതരം പ്രൊട്ടീന്‍ തന്മാത്രകള്‍ ഉത്‌പാദിപ്പിക്കുകയും അവയെ പരിസരത്തിലേക്കു് വിസര്‍ജിക്കുകയും ചെയ്യുന്നു എന്നവര്‍ കണ്ടു. ഈ തന്മാത്രകള്‍ മറ്റു ബാക്ടീരിയകളെ മരുന്നില്‍നിന്നു് രക്ഷപ്പെടാന്‍ സഹായിക്കുന്നു എന്നവര്‍ പറയുന്നു. അങ്ങനെ മരുന്നിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ബാക്ടീരിയകള്‍ തങ്ങളുടെ സഹോദരങ്ങളെയും മരുന്നിന്റെ ആക്രമണത്തില്‍നിന്നു് രക്ഷിക്കുന്നുണ്ടത്രെ. ഇ കൊളൈ \eng(escherichia coli) \mal എന്ന ബാക്ടീരിയകളിലാണു് അവര്‍ പരീക്ഷണം നടത്തിയതു്.

ഈ അനുഭവത്തില്‍നിന്നു് എന്തെല്ലാം പാഠങ്ങളാണു് നമ്മള്‍ ഉള്‍ക്കൊള്ളേണ്ടതു്? ആദ്യമായിട്ടു് എന്തുകൊണ്ടാണു് ആധുനിക വൈദ്യശാസ്ത്രത്തിന്റെ മരുന്നുകള്‍ക്കു് ഇത്തരം പ്രശ്നങ്ങളുള്ളതു് എന്ന ചോദ്യമുയരുന്നു. അതിനുള്ള ഒരു ഉത്തരം അതിന്റെ കച്ചവടവല്‍ക്കരണമല്ലേ? മറ്റുല്പന്നങ്ങള്‍ വാങ്ങാന്‍ പരസ്യങ്ങള്‍ വഴി പ്രോത്സാഹിപ്പിക്കുന്നതിനോടു് താരതമ്യം ചെയ്യാവുന്ന തരത്തിലാണു് മരുന്നുകളും കച്ചവടം ചെയ്യുന്നതു്. ഒരു മരുന്നു് കൂടുതല്‍ കുറിച്ചു കൊടുക്കുന്നതിനു് ഡോക്ടറന്മാര്‍ക്കു് പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കുന്നു. അതുകൊണ്ടു് പല ഡോക്ടറന്മാരും ആവശ്യത്തിനും അനാവശ്യത്തിനും രോഗികളെക്കൊണ്ടു് മരുന്നുകള്‍ വാങ്ങിപ്പിക്കുന്നു. അറിവില്ലായ്മകൊണ്ടും ഡോക്ടറന്മാര്‍ ശരിയായ രീതിയില്‍ വിശദീകരിച്ചു കൊടുക്കാത്തതുകൊണ്ടും ഒക്കെ കുറേ രോഗികള്‍ ആന്റിബയോട്ടിക്കുകള്‍ വേണ്ടത്ര നേരം കഴിക്കുന്നില്ല.

ഇതു് ഒരുവശത്തു് സംഭവിക്കുമ്പോള്‍ മറ്റൊരുവശത്തു് ചിലര്‍ ആന്റിബയോട്ടിക്കുകള്‍ ചേര്‍ന്ന കാലിത്തീറ്റ പടച്ചുവിടുന്നു. അവ കന്നുകാലികള്‍ വേഗത്തില്‍ വളരാനായി പലരും ഉപയോഗിക്കുന്നു. ഇതെല്ലാം മരുന്നുകളെ പ്രതിരോധിക്കുന്ന രോഗാണുക്കളുണ്ടാകാനായി വഴിതെളിക്കുന്നു. ചികിത്സയും മരുന്നുല്പാദനവും കന്നുകാലിവളര്‍ത്തലും എല്ലാം പരമാവധി ലാഭം കൊയ്യാന്‍വേണ്ടി ചെയ്യുന്നതിന്റെ, രോഗിയെയും കന്നുകാലികളെയും അതിനുള്ള മാര്‍ഗം മാത്രമായി കാണുന്നതിന്റെ, ഫലമല്ലേയിതു്? പണത്തിനു് ജീവിതത്തില്‍ വളരെ പ്രമുഖമായ ഒരു സ്ഥാനം കൈവന്നതിന്റെ ഫലമായല്ലേ ഇതെല്ലാം ഉണ്ടായതു്?

ഭാരതീയ ചികിത്സാ സമ്പ്രദായത്തില്‍ ചില നിഷ്ഠകള്‍ ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ടു്. വൈദ്യശാസ്ത്രം പഠിക്കുന്നവര്‍ ഒരിക്കലും ആ അറിവു് സ്വന്തം ഗുണത്തിനായി ഉപയോഗിക്കരുതു് എന്നുള്ളതായിരുന്നു അവയില്‍ ഒന്നു് എന്നു് പറഞ്ഞു കേട്ടിട്ടുണ്ടു്. വൈദ്യശാസ്ത്രം ഒരു സേവനമായി കാണണം എന്നായിരുന്നു അതിന്റെ ഉദ്ദേശ്യം. ഇന്നും മിക്ക പാരമ്പര്യ വൈദ്യന്മാരും രോഗിയെ പരിശോധിക്കുന്നതിനോ ചികിത്സ തീരുമാനിക്കുന്നതിനോ പണം വാങ്ങാറില്ല. മരുന്നിന്റെ വില മാത്രമാണു് അവര്‍ ആവശ്യപ്പെടുന്നതു്. രോഗികളില്‍ ചിലര്‍ വൈദ്യനും പ്രതിഫലം നല്‍കാറുണ്ടു്. അതു് രോഗിയുടെ ഇഷ്ടം. പല ആദിവാസി സമൂഹങ്ങളിലും ഇത്തരം ചിട്ടകള്‍ ഇന്നും വളരെ കര്‍ശനമായി പാലിക്കുന്നുണ്ടു്. അതുകൊണ്ടുതന്നെ സ്വന്തം ഗുണത്തിനായി അറിവു് ഉപയോഗിക്കും എന്നു് സംശയിക്കുന്നവരെ അവര്‍ വൈദ്യശാസ്ത്രം പഠിപ്പിക്കാറില്ല. എന്നാല്‍ ഇക്കാലത്തു് പണമുണ്ടാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗങ്ങളില്‍ ഒന്നായിരിക്കുന്നു ആധുനിക വൈദ്യശാസ്ത്രം. അതുകൊണ്ടുതന്നെയല്ലേ മെഡിസിന്‍ പഠിക്കാനുള്ള പരക്കം പാച്ചില്‍?

ഭാരതീയ വൈദ്യശാസ്ത്രത്തിന്റെ കാര്യം പറയുമ്പോള്‍ മറ്റൊരു കാര്യം മനസില്‍ വരുന്നു. ആയിരക്കണക്കിനു് വര്‍ഷം മുമ്പു് ഉപയോഗിച്ചിരുന്ന ഔഷധങ്ങള്‍ തന്നെയാണു് ഇന്നും ആയുര്‍വേദത്തില്‍ കുറിച്ചു കൊടുക്കുന്നതു്. ഇക്കാലമത്രയും കഴിഞ്ഞിട്ടും ഈ മരുന്നുകളെ പ്രതിരോധിക്കുന്ന രോഗാണുക്കള്‍ ഉണ്ടാകാത്തതെന്തേ? പെനിസിലിന്‍ എന്ന `ദിവ്യൌഷധം' കണ്ടുപിടിച്ചിട്ടു് നൂറുവര്‍ഷം തികഞ്ഞിട്ടില്ല. എന്നിട്ടും അതു് ചില രോഗാണുക്കളുടെ കാര്യത്തിലെങ്കിലും പ്രയോജനമില്ലാതായിട്ടുണ്ടു്. അതിനുശേഷം കണ്ടുപിടിച്ച പല മരുന്നുകളെയും ചെറുക്കുന്ന രോഗാണുക്കള്‍ ഉണ്ടായിക്കഴിഞ്ഞു. പുതിയ മരുന്നുകള്‍ കണ്ടുപിടിക്കാന്‍ കഴിയുന്നതിനേക്കാള്‍ വേഗത്തില്‍ മരുന്നുകള്‍ ഫലപ്രദമല്ലാതായി തീരുന്നുണ്ടെന്നു് എവിടെയോ വായിച്ചതായി ഓര്‍ക്കുന്നു. എന്താണിങ്ങനെ സംഭവിക്കുന്നതു്? ആയുര്‍വേദത്തിന്റെ (മറ്റു പല പാരമ്പര്യ ചികിത്സാ സമ്പ്രദായങ്ങളുടെയും) അടിസ്ഥാന തത്വങ്ങള്‍ ആധുനിക വൈദ്യശാസ്ത്രത്തിന്റേതിനേക്കാള്‍ മെച്ചപ്പെട്ടവയായതുകൊണ്ടാണോ? ഇതു് ശ്രദ്ധയോടെ, മുന്‍വിധികളില്ലാതെ, പഠിക്കേണ്ടിയിരിക്കുന്നു. മാറേണ്ടി വരുന്നതു് ആധുനിക വൈദ്യശാസ്ത്രം തന്നെയാവില്ല എന്നു് പറയാനാവുമോ?

(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് by-sa ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)