Tuesday, September 04, 2012

ഇരട്ട സൂര്യനുള്ള ഗ്രഹം

(തേജസ് പത്രത്തിനുവേണ്ടി എഴുതി 2012 ഫെബ്രുവരി 14നു് അയച്ചത്)

എത്ര വിസ്മയകരമായ കാഴ്ചകളാണു് നാം ആകാശത്തു് കാണുന്നതു്! അവയില്‍ ചിലതെല്ലാം ഈ പംക്തിയില്‍ മുമ്പു് വിവരിച്ചിട്ടുമുണ്ടു്. ദൂരെയുള്ള നക്ഷത്രങ്ങളെ പ്രദക്ഷിണം വയ്ക്കുന്ന ഭീമന്‍ ഗ്രഹങ്ങളും ജീവനുണ്ടായിരിക്കാന്‍ സാദ്ധ്യതയുള്ള ഏതാണ്ടു് ഭൂമി പോലത്തെ ഗ്രഹങ്ങളും ബുധന്റെ അത്രയും വരുന്ന, ആവിയായി പൊയ്ക്കൊണ്ടിരിക്കുന്ന ഗ്രഹവും എല്ലാം അക്കൂട്ടത്തില്‍ പെടും. ഇത്തവണ മറ്റൊരു വിസ്മയകരമായ കാഴ്ചയെപ്പറ്റി ചര്‍ച്ച ചെയ്യാം. രണ്ടു് നക്ഷത്രങ്ങളെ പ്രദക്ഷിണം വയ്ക്കുന്ന ഒരു ഗ്രഹമാണു് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്ന ഈ വിസ്മയകരമായ കാഴ്ച. നാസയുടെ കെപ്ലര്‍ എന്ന പേടകത്തില്‍ നിന്നു കിട്ടിയ വിവരങ്ങളാണു് ഈ കണ്ടെത്തലിലേക്കു് നയിച്ചതു്.  2011 സെപ്റ്റംബര്‍ 16 ലെ സയന്‍സ് എന്ന ശാസ്ത്രഗവേഷണ പ്രസിദ്ധീകരണത്തിലൂടെയാണു്  ഈ കണ്ടുപിടിത്തം ശാസ്ത്രജ്ഞര്‍ പ്രഖ്യാപിച്ചതു്. ഗ്രഹങ്ങളെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ഒന്നര ലക്ഷത്തിലധികം നക്ഷത്രങ്ങളെ സുസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു കെപ്ലര്‍ എന്ന ബഹിരാകാശ നിരീക്ഷണകേന്ദ്രം.

അമേരിക്കയിലെ കാലിഫോര്‍ണിയയിലെ സെറ്റി (SETI - Search for Extra Terrestrial Intelligence)യില്‍ അതായതു്, ഭൂമിക്കു് പുറമെ ഉണ്ടായിരിക്കാന്‍ സാദ്ധ്യതയുള്ള ബുദ്ധിയുള്ള ജീവികളെ കണ്ടുപിടിക്കാന്‍ ശ്രമിക്കുന്ന പ്രോജക്ടില്‍ പ്രവൃത്തിയെടുക്കുന്ന ലോറന്‍സ് ഡോയ്ല്‍ (Lau­rance Doyle) നയിച്ച ടീമാണു് ഈ കണ്ടുപിടിത്തം നടത്തിയതു്.

സൌരയൂഥത്തിനു വെളിയിലുള്ള മറ്റു ഗ്രഹങ്ങളെ കണ്ടെത്തിയതു പോലെതന്നെ, പ്രദക്ഷിണം വയ്ക്കുന്നതിനിടെ ഗ്രഹം നക്ഷത്രത്തിന്റെ മുന്നില്‍ക്കൂടി കടന്നു പോകുമ്പോള്‍ നക്ഷത്രത്തില്‍  കാണുന്ന മങ്ങലില്‍ നിന്നു തന്നെയാണു് 200  പ്രകാശവര്‍ഷം (ഒരു പ്രകാശവര്‍ഷം = പ്രകാശം ഒരു വര്‍ഷം കൊണ്ടു് സഞ്ചരിക്കുന്ന ദൂരം, ഏതാണ്ടു് 9460800000000 കിലോമീറ്റര്‍) ദൂരെയുള്ള കെപ്ലര്‍-16b} എന്നു പേരിട്ടിരിക്കുന്ന ഈ ഗ്രഹത്തിന്റെ സാന്നിദ്ധ്യവും ശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞതു്. നമുക്കിന്നു് നക്ഷത്രങ്ങളുടെ വലുപ്പത്തെപ്പറ്റി അറിയാവുന്നതില്‍ ഭൂരിഭാഗവും ഇങ്ങനെ പരസ്പരം പ്രദക്ഷി​ണം വയ്ക്കുന്ന ഇരട്ടനക്ഷത്രങ്ങെളെ നിരീക്ഷിച്ചതില്‍നിന്നു് മനസിലാക്കിയതാണു്. അതുപോലെ മറ്റു നക്ഷത്രങ്ങള്‍ക്കുള്ള ഗ്രഹങ്ങളെപ്പറ്റി മനസിലാക്കിയതു് അവ മാതൃനക്ഷത്രത്തെ ഗ്രഹണം ചെയ്യുന്നതു് നിരീക്ഷിച്ചിട്ടും.

1995ലാണു് സൌരയൂഥത്തിനു വെളിയിലുള്ള ഒരു ഗ്രഹം ശാസ്ത്രജ്ഞര്‍  കണ്ടെത്തിയതു്. ഏതാണ്ടു് വ്യാഴത്തിന്റെ വലുപ്പമുണ്ടായീരിക്കണം അതിനു് എന്നു് കരുതപ്പെടുന്നു.

സ്റ്റാര്‍ വാര്‍സ് (Star Wars) എന്ന ചലച്ചിത്രത്തിലും ടെലിവിഷന്‍ പരമ്പരയിലും  രണ്ടു് സൂര്യന്മാരുള്ള ഒരു ഗ്രഹത്തെപ്പറ്റി പരാമര്‍ശിക്കുന്നുണ്ടു്. സ്റ്റാര്‍ വാര്‍സിലെ ഗ്രഹത്തിനു് റ്റാറ്റൂയിന്‍ (Tatooine)എന്നാണു് പേരിട്ടിരുന്നതു്. വരണ്ടുണങ്ങിയ മരുഭൂമി പോലെയുള്ള ഗ്രഹമായാണു് അതിനെ കഥാകാരനും ചിത്രങ്ങളുടെ സംവിധായകനുമായ ജോര്‍ജ് ലൂക്കാസ് സങ്കല്പിച്ചതു്. പണ്ടൊരുകാലത്തു് വലിയ സമുദ്രവും അതില്‍ നിറയെ ജീവജാലങ്ങളും കരയില്‍ മുഴുവനും വനങ്ങളും, റ്റാറ്റൂ I}  റ്റാറ്റൂ II} (TatooI and TatooII ) എന്നീ രണ്ടു സൂര്യന്മാര്‍ വെളിച്ചം പകരുന്ന ആ ഗ്രഹത്തില്‍ ഉണ്ടായിരുന്നു എന്നാണു് സങ്കല്പം റകാറ്റRakata) എന്ന വംശം അവിടെ ഭരിച്ച കാലത്തു് അവരുടെ ദുഷ്പ്രവൃത്തികള്‍ ഇതെല്ലാം ഇല്ലാതാക്കിയത്രെ. എന്നാല്‍ ആ ഗ്രഹത്തില്‍നിന്നു് വ്യത്യസ്തമായി, തണുപ്പേറിയ, വാതകങ്ങള്‍ നിറഞ്ഞ ഗ്രഹമാണു് കെപ്ലര്‍ കണ്ടെത്തിയിരിക്കുന്നതു്. രണ്ടു നക്ഷത്രങ്ങളെ പ്രദക്ഷിണം വയ്ക്കുന്ന ഒരു ഗ്രഹം കാണുന്നതു് ഇതു് ആദ്യമായാണു്.

കെപ്ലര്‍-16 എന്നതു് പരസ്പരം പ്രദക്ഷിണം വയ്ക്കുന്ന, സൂര്യനെക്കാള്‍ ചെറിയ രണ്ടു് നക്ഷത്രങ്ങളാണു്.  ഇത്തരം നക്ഷത്രങ്ങള്‍ക്കു് ഇരട്ട നക്ഷത്രം (binary stars) എന്നാണു് പറയുക. കെപ്ലര്‍-16ല്‍ ഒന്നു് വലുതും (അതായതു് സൂര്യന്റെ 69\% വലുപ്പമുള്ളതു്) ഒന്നു് താരതമ്യേന ചെറുതുമാണു് (സൂര്യന്റെ 20\% വലുപ്പമുള്ളതു്)) ചെറിയ നക്ഷത്രം വലുതിനു് മുന്നില്‍ക്കൂടി കടന്നു പോകുമ്പോള്‍  നമുക്കു് മൊത്തം തെളിച്ചത്തില്‍ ചെറിയ മങ്ങല്‍ അനുഭവപ്പെടും. ഇതിനു് പ്രാഥമിക ഗ്രഹണം (primary eclipse)  എന്നു പറയുന്നു. വലിയ നക്ഷത്രം ചെറുതിനു് മുന്നിലൂടെ കടന്നു പോകുമ്പോഴും മങ്ങല്‍ അനുഭവപ്പെടും ഇതിനു് ദ്വിതീയ ഗ്രഹണം (secondary eclipse) എന്നു പറയുന്നു ഇവ രണ്ടും കൂടാതെ മൂന്നാമതൊരു മങ്ങല്‍ ശാസ്ത്രജ്ഞര്‍ കണ്ടു ഇതു് കൃത്യമായ സമയം ഇടവിട്ടുതന്നെ ഉണ്ടാകുന്നതായി കണ്ടതു കൊണ്ടു് അതിന്റെ കാരണം നക്ഷത്രങ്ങളെ പ്രദക്ഷിണം വയ്ക്കുന്ന ഒരു ഗ്രഹമായിരിക്കണം എന്നു് ശാസ്ത്രജ്ഞര്‍ ചിന്തിച്ചു. അങ്ങനെയാണു് പുതിയ ഗ്രഹത്തെ അവര്‍ കണ്ടെത്തിയതു്. ഏതാണ്ടു് ശനിയുടെ വലുപ്പമുണ്ടാവും കെപ്ലര്‍-16b}നു് എന്നു് ശാസ്ത്രജ്ഞര്‍ കരുതുന്നു. അതില്‍ പകുതിയും പാറയും ശേഷിക്കുന്നതു് വാതകങ്ങളുമാണു് എന്നവര്‍ കരുതുന്നു.

ഭൂമിയില്‍ നിന്നു് 140 പ്രകാശവര്‍ഷം ദൂരെയുള്ള,HD 188753} എന്ന പേരിലറിയപ്പെടുന്ന,  മൂന്നു് നക്ഷത്രങ്ങളുടെ കൂട്ടത്തെ പ്രദക്ഷിണം വയ്ക്കുന്നു എന്നു് കരുതിയ ഒരു ഗ്രഹം കണ്ടെത്തിയതായി 2005 ജൂലൈ 14 ലെ നേച്ചര്‍ എന്ന ശാസ്ത്രഗവേഷണപ്രസിദ്ധീകരണത്തില്‍ കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ  മാസിയെ കൊനാക്കി (Maciej Konacki) എന്ന ഗവേഷകനും കൂട്ടരും അവകാശപ്പെട്ടിരുന്നു. എന്നാല്‍  പരസ്പരം പ്രദക്ഷിണം വയ്ക്കുന്ന മൂന്നു്  നക്ഷത്രങ്ങളില്‍ ഒരെണ്ണത്തെ മാത്രം പ്രദക്ഷിണം വയ്ക്കുന്ന ഗ്രഹമായിരുന്നു അതു്. അതുകൊണ്ടു് ഒരര്‍ത്ഥത്തില്‍ ``മൂന്നു് സൂര്യന്മാരുള്ള ഗ്രഹം ''എന്നു് അതിനേപ്പറ്റി പറയാനാവില്ല. എങ്കിലും ആ മൂന്നു് നക്ഷത്രങ്ങളില്‍ രണ്ടെണ്ണവും ഗ്രഹവും എല്ലാം മൂന്നാമത്തെ നക്ഷത്രത്തെയാണു് പ്രദക്ഷിണം വയ്ക്കുന്നതു്. അതുകൊണ്ടു് വിസ്മയകരമായ കാര്യം തന്നെയാണതു്. ഗ്രഹത്തില്‍നിന്നു് നോക്കിയാല്‍ മുന്നു നക്ഷത്രങ്ങളെ കാണും അവയില്‍ ഒരു നക്ഷത്രത്തെ വലുതായി കാണും എന്നു് കൊനാക്കി പറയുന്നു അതാണു് കേന്ദ്ര സ്ഥാനത്തു നില്‍ക്കുന്ന നക്ഷത്രം. മറ്റു രണ്ടു് നക്ഷത്രങ്ങളും ഗ്രഹവും അതിനെ പ്രദക്ഷിണം വയ്ക്കുന്നു.  ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നതാകട്ടെ പരസ്പരം പ്രദക്ഷിണം വയ്ക്കുന്ന രണ്ടു നക്ഷത്രങ്ങളെയും ഒരുമിച്ചു് ചുറ്റുന്ന ഒരു ഗ്രഹത്തെയാണു്.

രണ്ടോ അതിലധികമോ പരസ്പരം പ്രദക്ഷിണം വയ്ക്കുന്ന നക്ഷത്രങ്ങളുടെ കൂട്ടത്തില്‍ ഗ്രഹങ്ങള്‍ക്കുവേണ്ടി  നിരീക്ഷകര്‍ തിരയാറില്ലായിരുന്നു. കാരണം, അത്തരം ഇടങ്ങളില്‍ ഗ്രഹങ്ങള്‍ ഉണ്ടായിരിക്കാന്‍ ഇടയുണ്ടെന്നു് ആരും കരുതിയില്ല, മാത്രമല്ല, നക്ഷത്രങ്ങളുടെ തിളക്കത്തില്‍ ഗ്രഹങ്ങളുടെ സാന്നിദ്ധ്യം തിരിച്ചറിയുന്നതിനു് പ്രയാസവുമുണ്ടു് അതുകൊണ്ടു് പുതിയൊരു സങ്കേതമുപയോഗിച്ചാണു്  മൂന്നു് നക്ഷത്രങ്ങളുള്ള ഗ്രഹത്തെ കണ്ടെത്തിയതു് എന്നു് കൊനാക്കി പറഞ്ഞു. ഇത്തരം കൂട്ടങ്ങളിലെ എല്ലാ നക്ഷത്രങ്ങളുടെയും വേഗത കൃത്യമായി അളക്കാന്‍ കഴിയുന്നതാണു് പുതിയ സങ്കേതം.  ഹവായിലെ ദൂരദര്‍ശിനി ഉപയോഗിച്ചു് അദ്ദേഹം തുടങ്ങിയ സര്‍വ്വേയില്‍ നിന്നു്  ആദ്യമായി കണ്ടെത്തിയ ഗ്രഹമാണു് HD 188753}

ഈ കണ്ടുപിടിത്തവും ഇതുപോലത്തെ മറ്റുള്ളവയും എന്താണു് സൂചിപ്പിക്കുന്നതു്? നമുക്കു് സങ്കല്പിക്കാന്‍ പോലും കഴിയുന്നതിനുമപ്പുറം മനുഷ്യനു് കണ്ടെത്താന്‍ ധാരാളം വിസ്മയക്കാഴ്ചകള്‍ പ്രപഞ്ചത്തില്‍ ഇനിയുമുണ്ടു് എന്നു് ഈ കണ്ടുപിടിത്തം പ്രഖ്യാപിക്കുന്നു. ഇരട്ട നക്ഷത്രങ്ങള്‍ക്കും ഗ്രഹങ്ങളുണ്ടാകാം എങ്കില്‍ നാം വിചാരിച്ചിരുന്നതിനെക്കാള്‍ വളരെകൂടുതല്‍ ഗ്രഹങ്ങള്‍ പ്രപഞ്ചത്തിലുണ്ടായിരിക്കും എന്നു് കരുതണം. ഒരുപക്ഷെ ഗുരുത്വാകര്‍ഷണബലത്തന്റെ ഫലമായി പരസ്പരം പ്രദക്ഷിണം വയ്ക്കുന്ന രണ്ടോ മൂന്നോ നാലോ നക്ഷത്രങ്ങളുടെ കൂട്ടങ്ങളിലും ഗ്രഹങ്ങളുണ്ടെങ്കില്‍ അതു് സൌരയൂഥങ്ങളെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടില്‍ വലിയ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടു് എന്നു് സൂചിപ്പിക്കുന്നു.   മാത്രമല്ല, സൌരയൂഥങ്ങള്‍ ഉണ്ടാകുന്നതെങ്ങനെ എന്നതിനെപ്പറ്റി നാം ഇതുവരെ മനസിലാക്കി വച്ചിരിക്കുന്നതില്‍ കാര്യമായ മാറ്റങ്ങള്‍ വേണ്ടിവരും എന്നും വ്യക്തം. ഒരൊറ്റ നക്ഷത്രവും അതിനു ചുറ്റും പ്രദക്ഷിണം വയ്ക്കുന്ന ഗ്രഹങ്ങളും ഉണ്ടാകുന്നതെങ്ങനെ എന്നു മാത്രമെ ഇപ്പോഴത്തെ സിദ്ധാന്തങ്ങള്‍ക്കു് വിശദീകരിക്കാനാവൂ. വാതകങ്ങളും ധൂളിയും അടങ്ങിയ വലിയൊരു മേഘത്തില്‍ നിന്നാവണം സൌരയൂഥവും അതുപോലത്തെ മറ്റു് നക്ഷത്രവ്യൂഹങ്ങളും ഉണ്ടാകുന്നതു് എന്നാണു് ഇപ്പോള്‍ പൊതുവായി അംഗീകരിച്ചിരിക്കുന്ന സിദ്ധാന്തം പറയുന്നതു്. ഒന്നിലധികം സൂര്യന്മാരുള്ള ഒരു സൌരയൂഥമെങ്ങനെ ഉണ്ടാകും എന്നു് ഇതിനു് വിശദീകരിക്കാനാവില്ല. അതുകൊണ്ടു് ഈ രംഗത്തു് കാര്യമായ മാറ്റം വേണ്ടിവരും എന്നതു് വ്യക്തം. ഇനി എന്തെല്ലാം പുതിയ കാഴ്ചകളാണു് നമ്മെ കാത്തിരിക്കുന്നതു് എന്നു് നമുക്കറിയില്ല. ഏന്തായാലും നമ്മുടെ ധാരണകള്‍ കാര്യമായി മാറ്റിമറിക്കേണ്ടി വരും എന്നതില്‍ സംശയമില്ല.

(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ്  by-sa ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)

ഭൂമിയിലെ ജലം ധൂമകേതുക്കളില്‍നിന്നോ?

(തേജസ് പത്രത്തിനുവേണ്ടി എഴുതി 2012 ജനുവരി 30നു് അയച്ചത്)

 ഭൂമിയിലെ ജലം എവിടെനിന്നു് വന്നതാണു്? ശാസ്ത്രജ്ഞരെ അലട്ടിക്കൊണ്ടിരുന്ന ഈ പ്രശ്നത്തിനു് ഇതാ ഒരുത്തരം കിട്ടിയിരിക്കുന്നു -- ധൂമകേതുക്കളില്‍ നിന്നു് എന്നൊരു ഉത്തരമാണു് ഇപ്പോള്‍ ലഭിച്ചിരിക്കുന്നതു്. കൂടുതല്‍ തെളിവുകള്‍ അനുകൂലമായി ലഭിച്ചാലേ ഇതു് ശാസ്ത്രലോകം അംഗീകരിക്കൂ. ഏതായാലും എന്താണു് ഇതിന്റെ പിന്നിലെ കഥകളെന്നു് നമുക്കു് പരിശോധിക്കാം.

അമേരിക്കന്‍ ബഹിരാകാശ ഗവേഷണകേന്ദ്രമായ നാസയുടെ ഹെര്‍ഷല്‍ ബഹിരാകാശ നിരീക്ഷണ കേന്ദ്രത്തില്‍ (Herschel Space Observatory)യില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണു് ശാസ്ത്രജ്ഞര്‍ മേല്പറഞ്ഞ തീരുമാനത്തില്‍ എത്തിയതു്. ഹാര്‍ട്ട്ലി-2 (Hartley-2) എന്ന ധൂമകേതുവിലെ ജലത്തിന്റെ രാസഘടന ഭൂമിയിലെ ജലത്തിന്റേതിനോടു് സാമ്യമുള്ളതാണു് എന്നാണു് ആ വിവരങ്ങള്‍ കാണിച്ചതു്. ധൂമകേതുവിന്റെ വാലിലേക്കാണു് ഉപഗ്രഹം അതിന്റെ സൂക്ഷ്മദൃഷ്ടി പായിച്ചതു്. അപ്പോള്‍ അതില്‍ നീരാവി കണ്ടു എന്നു മാത്രമല്ല അതിന്റെ രാസഘടന ഭൂമിയിലെ ജലത്തിന്റേതിനോടു് ചേരുന്നതുമായിരുന്നു. സാധാരണ ജലത്തിന്റെ തന്മാത്രയില്‍ രണ്ടു് ഹൈഡ്രജന്‍ പരമാണുക്കളും ഒരു ഓക്സിജന്‍ പരമാണുവുമാണുള്ളതു് എന്നാല്‍ ചില തന്മാത്രകളുല്‍ ഹൈഡ്രജനു് പകരം ഡ്യൂറ്റേറിയം എന്ന പരമാണു കാണാം ഇത്തരം ജലത്തിനു്, ഭാരമുള്ള ജലം (Heavy water) എന്നാണു് പറയുക ഒരു പ്രോട്ടോണിനു് പകരം ഒരു പ്രോട്ടോണും ഒരു ന്യൂട്രോണും അടങ്ങിയ പരമാണുക്കളാണു് ഡ്യൂറ്റേറിയത്തില്‍ ഉണ്ടാവുക ധൂമകേതു സൂര്യനു് സമീപത്തേക്കു് വരുമ്പോള്‍ സാധാരണഗതിയില്‍, അതില്‍ ഘനീഭവിച്ചു കിടക്കുന്ന വസ്തുക്കള്‍ കൂടിയ താപനിലമലം ബാഷ്പീകരിച്ചാണു് ധൂമകേതുക്കള്‍ക്കു് വാലുണ്ടാകുന്നതു് എന്നാണു് മനസിലാക്കിയിട്ടുള്ളതു്. ഇക്കഴിഞ്ഞ ഒക്ടോബര്‍ മാസം 5നു് ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിച്ച നേച്ചര്‍ (Nature) എന്ന ശാസ്ത്രഗവേഷണ പ്രസിദ്ധീകരണത്തിലൂടെയാണു് ശാസ്ത്രജ്ഞര്‍  പുതിയ കണ്ടെത്തലുകള്‍ പ്രഖ്യാപിച്ചതു്. ആദ്യകാല ഭൂമിയിലേക്കു് ധാരാറം ജലം കൊണ്ടുവരുന്നതില്‍ ധൂമകേതുക്കള്‍ വലിയൊരു പങ്കു് വഹിച്ചിട്ടുണ്ടാകും എന്നാണു് ഹെര്‍ഷലില്‍നിന്നു് ഞങ്ങള്‍ക്കു് ലഭിച്ചിട്ടുള്ള ഫലങ്ങള്‍ സൂചിപ്പിക്കുന്നതു് എന്നാണു് പ്രസിദ്ധീകരണത്തിന്റെ സഹ രചയിതാവും കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകനുമായ ഡാലിയസ് ലിസ് (Dariusz Lis) പറഞ്ഞതു്. ധൂമകേതുവിലെ ജലത്തിലടങ്ങിയ ഭാരമുള്ള ജലത്തിന്റെ തോതു് ഭൂമിയിലേതിനോടു് യോജിക്കുന്നതായിരുന്നു. ഇതു് വളരെ പ്രാധാന്യമേറിയ കണ്ടെത്തലായിരുന്നു. ധൂമകേതുവില്‍ അടങ്ങിയിരിക്കുന്ന ഭാരമുള്ള ജലത്തിന്റെ തോതു് ധൂമകേതു രൂപമെടുത്ത പ്രദേശത്തെ ആശ്രയിച്ചിരിക്കും എന്നു് ശാസ്ത്രജ്ഞര്‍ പറയുന്നു. സൂര്യനില്‍നിന്നു് ഭൂമിയെക്കാള്‍ 30-50 ഇരട്ടി ദൂരത്തില്‍ സ്ഥിതിചെയ്യുന്ന ക്വിപര്‍ ബെല്‍റ്റ് (Kuiper belt) എന്നറിയപ്പെടുന്ന പ്രദേശത്തുനിന്നാണു് ഇതു് വരുന്നതു് എന്നു് ആറര വര്‍ഷത്തിലൊരിക്കല്‍ ഭൂമിക്കു് സമീപമെത്തുന്ന ഈ ധൂമകേതുവിന്റെ സഞ്ചാരപഥം പഠിച്ചതില്‍നിന്നു് ശാസ്ത്രജ്ഞര്‍ മനസിലാക്കുന്നു. മഞ്ഞുമൂടിയ, പാറകളാല്‍ നിര്‍മ്മിക്കപ്പെട്ട ചെറിയ ഗ്രഹങ്ങളും പ്ലൂട്ടൊയും മറ്റും സ്ഥിതിചെയ്യുന്ന പ്രദേശമാണു് ക്വിപര്‍ ബെല്‍റ്റ്.

സൌരയൂഥം മൊത്തമായി ഒരു പടുകൂറ്റന്‍ മേഘത്തില്‍നിന്നു് ഉരുത്തിരിഞ്ഞതാണു് എന്നാണല്ലൊ സങ്കല്പം. ഒരു ഭീമാകാരമായ വാതകമേഘത്തിന്റെ ഒരു ചെറിയ ഭാഗം ചുരുങ്ങി, ഗുരുത്വാകര്‍ഷണബലത്താല്‍ കൂടിച്ചേര്‍ന്നാണു് സൌരയൂഥം ഉണ്ടായതു് ​എന്നാണു് ഇന്നു് പൊതുവായി സ്വീകരിച്ചിട്ടുള്ള സിദ്ധാന്തം. 1734ല്‍ എമാനുവല്‍ സ്വീഡന്‍പോര്‍ഗ് (Emanuel Swedenborg, 1688-1772)എന്ന സ്വീഡിഷ് ശാസ്ത്രജ്ഞനാണു് ഈ സിദ്ധാന്തം ആദ്യമായി മുന്നോട്ടുവച്ചതു്. സ്വീജന്‍ബോര്‍ഗിന്റെ പരികല്പനയുമായി പരിചയമുണ്ടായിരുന്ന ഇമ്മാനുവല്‍ കാന്ത് (Immanuel Kant, 1724-1804) 1755ല്‍ ഈ ആശയം കൂടുതല്‍ വികസിപ്പിച്ചെടുത്തു. ഏതാണ്ടു് ഈ വിധത്തിലുള്ള ഒരു സിദ്ധാന്തം 1796ല്‍ ലാപ്ലാസ് (Pierre-Simon, Marquis de Laplace, 1749-1827) മുന്നോട്ടുവച്ചു. ഗ്രഹങ്ങളുണ്ടായ സമയത്തു് അവ ചൂടേറിയ ഗോളങ്ങളായിുന്നു എന്നാണു് നാം മനസിലാക്കിയിട്ടുള്ളതു്. കോടിക്കണക്കിനു് വര്‍ഷം കൊണ്ടാവണം അവ തണുത്തു് ഇന്നത്തെ രൂപത്തിലായതു്. അങ്ങനെയെങ്കില്‍ അവയിലുണ്ടായിരുന്നിരിക്കാവുന്ന ജലം മുഴുവനും ആവിയായി ബഹിരാകാശത്തേക്കു് പോയേനെ. ഹൈജ്രജനും ഹീലിയവും മറ്റും ഭൂമിയുടെ അന്തരീക്ഷത്തില്‍നിന്നു് ഇപ്പോഴും ബരിരാകാശത്തേക്കു് നഷ്ടമാകുന്നുണ്ടു് എന്നു് നമുക്കറിയാം. അക്കാലത്തു് ഭൂമിയുടെ പിണ്ഢം കുറെക്കൂടി കുറവും അതുകൊണ്ടുതന്നെ ഗുരുത്വാകര്‍ഷണബലവും കുറവായിരുന്നിരിക്കണം. അപ്പോള്‍ നീരാവിക്കു് ഭൂമിയുടെ അന്തരീക്ഷത്തില്‍നിന്നു് പുറത്തുകടക്കാന്‍ ഇപ്പോഴത്തേതിനെക്കാള്‍ എളുപ്പമായിരുന്നേനെ. ഭൂമിയിലുള്ള ജലം മുഴുവനും പിന്നീടു് ഉണ്ടായതാണു് എന്നാണു് സങ്കല്പം. സൌരയൂഥത്തില്‍ ഏറ്റവും കൂടുതല്‍ ജലമുള്ള ഗ്രഹമാണു് ഭൂമി. ഇവിടെ ഇത്രയധികം ജലം എങ്ങനെ വന്നു എന്നതു് അജ്ഞാതമാണു്. എങ്കിലും ഭൂമിയില്‍ ജലം എങ്ങനെയാവാം വന്നതു് എന്നതിനെപ്പറ്റി ചില സിദ്ധാന്തങ്ങളുണ്ടു് ആദികാല ഭൂമിയുടെ താപനില ജലം ദ്രാവകാവസ്ഥയില്‍ നിലനില്‍ക്കാനും മാത്രം താണിരുന്നു എന്നതാണു് അവയിലൊന്നു്. അങ്ങനെയാണെങ്കില്‍ ജലമൊന്നും ബഹിരാകാശത്തേക്കു് കടക്കാതെ ഭൂമിയില്‍ത്തന്നെ നിലനില്‍ക്കുമല്ലൊ. ഇതു് ശരിയാണെങ്കില്‍ ഭൂമിയിലെ ജലം മുഴുവനും സൌരയൂഥമുണ്ടായ മേഘത്തില്‍നിന്നുതന്നെ വന്നതാവണം. അങ്ങനെയെങ്കില്‍ മറ്റു ഗ്രഹങ്ങളില്‍ എന്തുകൊണ്ടാണു് ഇത്രയധികം ജലമില്ലാത്തതു് എന്ന ചോദ്യം അവശേഷിക്കുന്നു.

നെപ്റ്റ്യൂണിനപ്പുറമുള്ള മഞ്ഞുമൂടിയ ഗോളങ്ങളടങ്ങിയ പ്രദേശത്തു നിന്നെത്തിയ ധൂമകേതുക്കളില്‍ നിന്നോ ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയ്ക്കുള്ള ഛിന്നഗ്രഹങ്ങളില്‍ നിന്നോ ഭൂമിയിലെത്തിയ പാറകളില്‍ നിന്നാവാം ജലം ഭൂമിയിലെത്തിയതു് എന്നതാണു് മറ്റൊരാശയം. എന്നാല്‍ ഈ സ്രോതസ്സുകളില്‍ നിന്നുള്ള ജലത്തിന്റെ രാസഘടന ഭൂമിയിലെ ജലത്തിന്റേതില്‍നിന്നു് വ്യത്യസ്തമാണെന്നാണു് ഇതുവരെയുള്ള നിരീക്ഷണങ്ങള്‍ കാണിച്ചതു്. ഭൂമിയിലെ ജലത്തിലുള്ളതിനെക്കാള്‍ കൂടിയ തോതിലാണു് ഭാരമുള്ള ജലം ധൂമകേതുക്കളില്‍ ഇതിനുമുമ്പു് കണ്ടിരുന്നതു്. ഇപ്പോള്‍ നിരീക്ഷണവിധേയമായ ധൂമകേതുവില്‍നിന്നു് വ്യത്യസ്ഥമായി ഊര്‍ത്ത് മേഘം (Oort Cloud) എന്നറിയപ്പെടുന്ന പ്രദേശത്തുനിന്നുള്ള ധൂമകേതുക്കളിലാണു് മുമ്പു് നിരീക്ഷണം നടത്തിയതു്. സൂര്യനില്‍നിന്നു് ഭൂമിയെക്കാള്‍ ഏതാണ്ടു് 50,000 മടങ്ങു് ദൂരത്തിലാണു് ഈ മേഘം സ്ഥിതി ചെയ്യുന്നതു്, അതായതു് ഏതാണ്ടു് ഒരു പ്രകാശവര്‍ഷം ദൂരത്തില്‍.

ഭൂമിക്കുള്ളില്‍നിന്നു് അഗ്നിപര്‍വ്വതങ്ങളിലൂടെയും മറ്റും പുറത്തുവന്നതാവാം ജലം എന്നതാണു് മറ്റൊരു ആശയം. എന്നാല്‍ ഇപ്പോള്‍ ഭൂമിയിലുള്ള ജലം മുഴുവനും അങ്ങനെ ഉണ്ടായതാവാന്‍ വഴിയില്ല എന്നാണു് കണക്കുകൂട്ടലുകള്‍ സൂചിപ്പിക്കുന്നതു്. ഈ സാഹചര്യത്തിലാണു് പുതിയ കണ്ടെത്തല്‍ വരുന്നതു് നെപ്റ്റ്യൂണിനപ്പുറത്തുള്ള ധൂമകേതുക്കളില്‍ നിന്നാവാം ഭൂമിയിലെ ജലം വന്നതു് എന്നാണു് ഇതു് സൂചിപ്പിക്കുന്നതു്. ഊര്‍ത്തു് മേഘത്തില്‍ നിന്നുവരുന്ന ധൂമകേതുക്കളില്‍ കാണുന്നതിനെക്കാള്‍ കൂടുതല്‍ ഭാരമുള്ള ജലം ക്വിപര്‍ ബെല്‍റ്റിലെ ധൂമകേതുക്കളില്‍ ഉണ്ടാവും എന്നായിരുന്നു ശാസ്ത്രജ്ഞര്‍ മുമ്പു് കരുതിയിരുന്നതു്. അതുകൊണ്ടു് കൂടിയും പുതിയ കണ്ടുപിടിത്തത്തിനു് വലിയ പ്രാധാന്യമുണ്ടു്.

എന്താണു് ഇതര്‍ത്ഥമാക്കുന്നതു്? നമ്മുടെ ശരീരമു്‍പ്പെടെ ഭൂമിയിലെ ജീവജാലങ്ങളില്‍ വലിയ ശതമാലവും ജലമാണല്ലൊ. ആ ജലം ബഹിരാകാശത്തുനിന്നു് വന്നതാണെങ്കില്‍ നമ്മുടെ ശരീരത്തിലെ ജലവും സൌരയൂഥത്തിന്റെ ഏറ്റവും ദൂരെയുള്ള ഭാഗത്തുനിന്നു് വന്നതാവാം. ഒരുകാത്തു് മനുഷ്യന്‍ വാല്‍നക്ഷത്രങ്ങളെ ഭയപ്പെട്ടിരുന്നു എന്നോര്‍ക്കുക. ഇന്നും ആ ഭയം വച്ചുപുലര്‍ത്തുന്നവരുണ്ടു് എന്നതു് സങ്കടകരമാണു്. ആ വസ്തുക്കളില്‍ നിന്നുള്ള ജലമാണു് നമ്മുടെ ശരീരത്തിലുള്ളതു് എന്നാണു് ഇപ്പോള്‍ മനസിലാക്കിയിരിക്കുന്നതു്. ആലചിച്ചുനോക്കൂ, നമ്മുടെ ഓരോരുത്തരുടെയും ശരീരത്തില്‍ പ്രപഞ്ചത്തിന്റെ ഏതോ കോണില്‍നിന്നുള്ള ജലമുണ്ടു്! ഇനി ബ്രിട്ടിഷ് ശാസ്ത്രജ്ഞനായ ഫ്രെഡ് ഹോയ്ലും ചന്ദ്ര വിക്രമസിംഗെ എന്ന അദ്ദേഹത്തിന്റെ വ്ദ്യാര്‍ത്ഥിയും കൂടി മുമ്പു് അഭിപ്രായപ്പെട്ടതുപോലെ, ജീവന്‍തന്നെ ബഹിരാകാശത്തുന്ിന്നു് വന്നതാണോ? കാത്തിരുന്നു് അറിയുകയേ മാര്‍ഗ്ഗമുള്ളൂ.

(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ്  by-sa ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)