Tuesday, June 07, 2011

ലോകം അവസാനിക്കാന്‍ പോകുകയാണോ?

(തേജസ് പത്രത്തിനുവേണ്ടി എഴുതിയ ലേഖനം)

അടുത്ത വര്‍ഷം, അതായതു് 2012ല്‍, ലോകം അവസാനിക്കും എന്നു് ചില വെബ്സൈറ്റുകളിലൂടെയും ഇമെയിലിലൂടെയും മറ്റും പ്രചരിക്കാന്‍ തുടങ്ങിയിട്ടു് കുറച്ചു കാലമായി. അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ ജീവിച്ചിരുന്ന മായന്‍ (Mayan) സമുഹത്തിന്റെ പഞ്ചാംഗം 2012 വരെയേ ഉണ്ടായിരുന്നുള്ളൂ എന്നും അങ്ങനെ ആയതു് ലോകം ആ വര്‍ഷം അവസാനിക്കും എന്നു് അവര്‍ക്കറിയാമായിരുന്നതു കൊണ്ടാണു് എന്നും ഉള്ളതാണു് ഈ വിശ്വാസത്തെ ന്യായീകരിക്കാന്‍ ഉപയോഗിക്കുന്ന ഒരു വാദം. ആകാശത്തു് ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും മറ്റും സ്ഥാനങ്ങളില്‍ ഉണ്ടാകുന്ന മാറ്റങ്ങളും ഒക്കെ വാദങ്ങളായി ഉപയോഗിച്ചിട്ടുണ്ടു്. അക്കൂട്ടത്തില്‍ പുതിയതായി വന്ന ഒന്നാണു് മറ്റൊരു സൂര്യന്‍ പ്രത്യക്ഷമാകാന്‍ പോകുന്നു എന്നതു്. ജ്യോതിശ്ശാസ്ത്രത്തെക്കുറിച്ചും നക്ഷത്രങ്ങളുടെ ഉത്ഭവം, പരിണാമം തുടങ്ങിയവയെക്കുറിച്ചും തീരെ ഗ്രാഹ്യമില്ലാതിരുന്ന കാലത്തു് സൂര്യനെയോ ചന്ദ്രനെയോ പോലെ തിളങ്ങുന്ന പുതിയൊരു വസ്തു പെട്ടെന്നു് ആകാശത്തു് പ്രത്യക്ഷമായാല്‍ ഏതു മനുഷ്യനും തീര്‍ച്ചയായും ഭയന്നു പോകുമായിരുന്നല്ലോ. വളരെയധികം പേര്‍ക്കു് ജ്യോതിശ്ശാസ്ത്രത്തെപ്പറ്റി ഇപ്പോഴും വലിയ ഗ്രാഹ്യമില്ലെന്നിരിക്കെ അടുത്ത വര്‍ഷം നാം രണ്ടു് സൂര്യന്മാരെ കാണും എന്നൊരു പ്രസ്താവന ഒരു ശാസ്ത്രജ്ഞന്‍ നടത്തിയാല്‍ എന്തോ അപകടം സംഭവിക്കാന്‍ പോകുന്നതിന്റെ സൂചനയാവാം അതു് എന്നു് പലരും കരുതിപ്പോയെങ്കില്‍ അവരെ കുറ്റപ്പെടുത്താനാവില്ല. ഇക്കഴിഞ്ഞ ജനുവരി മാസം അവസാനം ആണു് അത്തരമൊരു വാര്‍ത്ത ഇന്റര്‍നെറ്റിലെ ചില പ്രസിദ്ധീകരണങ്ങളില്‍ പ്രത്യക്ഷമായതു്. ഭാഗ്യവശാല്‍ നമ്മുടെ നാട്ടിലെ പ്രസിദ്ധീകരണങ്ങളില്‍ ഈ വാര്‍ത്ത എന്തുകൊണ്ടോ സ്ഥലം പിടിച്ചില്ല. വൈകാതെതന്നെ ഇതു് ശരിയല്ല എന്നു് മറ്റു ചില ശാസ്ത്രജ്ഞര്‍ പറഞ്ഞെങ്കിലും അതിനു് ആദ്യവാര്‍ത്തയുടെ അത്രതന്നെ ശ്രദ്ധ ലഭിച്ചില്ല. എന്താണു് ഈ വാര്‍ത്തയുടെ അടിസ്ഥാനം, ലോകം അവസാനിക്കാന്‍ പോകുകയാണോ തുടങ്ങിയ കാര്യങ്ങളെപ്പറ്റി നമുക്കിവിടെ ലളിതമായി പരിശോധിക്കാം.

നക്ഷത്രങ്ങള്‍ പ്രകാശിക്കുന്നതു് ഹൈഡ്രജന്‍ വാതകം ഹീലിയമായി മാറുന്ന പ്രക്രിയയിലൂടെ ആണല്ലോ. നക്ഷത്രത്തിന്റെ കാമ്പിലാണു് ഈ പ്രക്രിയ നടക്കുന്നതു്. ഇങ്ങനെ കാമ്പിലുള്ള ഹൈഡ്രജന്റെ അളവു് കുറയുമ്പോള്‍ അതിനു് ചൂടു് ഉത്പാദിപ്പിക്കാന്‍ കഴിയാതാകുന്നു. ഉള്ളില്‍നിന്നു് വരുന്ന ചൂടു് ഇല്ലെങ്കില്‍ നക്ഷത്രം സ്വന്തം ഗുരുത്വാകര്‍ഷണ ബലത്താല്‍ ചുരുങ്ങിപ്പോകും. ഈ ചുരുങ്ങുന്ന പ്രക്രിയ തന്നെ ചൂടു് ഉത്പാദിപ്പിക്കും. ആ ചൂടുകൊണ്ടു് തിളങ്ങുന്ന നക്ഷത്രമാണു് വെള്ളക്കുള്ളന്‍ (white dwarf) എന്ന പേരില്‍ അറിയപ്പെടുന്നതു്. ഒടുവില്‍ ഇനിയും ചുരുങ്ങാനാവാത്ത അവസ്ഥ എത്തുമ്പോള്‍ അതിനു് പ്രകാശം ഉത്പാദിപ്പിക്കാന്‍ കഴിയാതാകുകയും അതു് നമുക്കു് അദൃശ്യമായിത്തീരുകയും ചെയ്യും. നമ്മുടെ സൂര്യനും ഭാവിയില്‍ സംഭവിക്കാന്‍ പോകുന്നതു് അത്തരമൊരു അന്ത്യമാവണം. (വളരെ ലളിതമായ വിശദീകരണമാണു് മേല്‍പ്പറഞ്ഞതു്. സൂര്യനും അത്തരം നക്ഷത്രങ്ങളും അന്ത്യകാലത്തു് ചെമന്ന ഭീമന്മാരായ ശേഷമായിരിക്കും വെള്ളക്കുള്ളന്മാരാകുന്നതു്.)

എന്നാല്‍ സൂര്യനെക്കാള്‍ ഏതാണ്ടു് ഒന്നരയിരട്ടിയോ അതിലധികമോ പിണ്ഡമുള്ള നക്ഷത്രങ്ങളുടെ വിധി വ്യത്യസ്തമാണു്. അവയുടെ അന്ത്യം ഒരു അതിഭയങ്കര സ്ഫോടനത്തിലൂടെ ന്യൂട്രോണ്‍ നക്ഷത്രമോ തമോഗര്‍ത്തമോ ആയിത്തീരുകയായിരിക്കും. ഇത്തരമൊരു സ്ഫോടനത്തിലൂടെ പുറത്തുവരുന്ന ഊര്‍ജ്ജം സൂര്യനെപ്പോലെയുള്ള ഒരു നക്ഷത്രം അതിന്റെ ആയുഷ്ക്കാലം മുഴുവനും കൊണ്ടു് വികിരണം ചെയ്യുന്നത്ര ആയിരിക്കും. ആ സമയത്തു് ഒരു നക്ഷത്രസമൂഹത്തെക്കാള്‍ കൂടുതല്‍ പ്രകാശത്തോടെ അതു് ദൃശ്യമാകും. ഒരു നക്ഷത്രസൂഹത്തില്‍ ഏതാണ്ടു് പതിനായിരം കോടി നക്ഷത്രങ്ങളാണുള്ളതു് എന്നോര്‍ക്കുക. അപ്പോള്‍ ഇത്തരമൊരു സ്ഫോടനത്തിന്റെ തീവ്രത എത്രയാണെന്നു് ഊഹിക്കാമല്ലോ. സൂപ്പര്‍നോവ (supernova) എന്ന പേരിലാണു് ഇത്തരം സ്ഫോടനങ്ങള്‍ അറിയപ്പെടുന്നതു്.

മിഥുനം രാശിയിലെ (Orion constellation) തിരുവാതിര (Betelguese) ചെമന്ന അതിഭീമന്‍ (red supergiant) നക്ഷത്രമാണു്. സൂര്യന്റെ ഇരുപതു് ഇരട്ടിയോളം വരും അതിന്റെ പിണ്ഡം. അതിന്റെ വ്യാസമാണെങ്കില്‍ സൂര്യന്റേതിനെക്കാള്‍ ആയിരത്തിലധികം ഇരട്ടിയാണു്! അതു് സൂര്യന്റെ സ്ഥാനത്തായിരുന്നെങ്കില്‍ ബുധന്‍, ശുക്രന്‍, ഭൂമി, ചൊവ്വ എന്നീ ഗ്രഹങ്ങളും ഛിന്നഗ്രഹങ്ങളും എല്ലാം അതിനുള്ളിലായേനെ! അത്ര വലുതാണു് തിരുവാതിര നക്ഷത്രം. ഈ നക്ഷത്രം അടുത്ത വര്‍ഷം ഒരു സൂപ്പര്‍നോവയായി പൊട്ടിത്തെറിക്കുമെന്നും ആ സമയത്തു് അതിന്റെ തെളിച്ചം സൂര്യന്റെയത്ര ആകുമെന്നും ആസ്ട്രേലിയയിലെ തെക്കന്‍ ക്വീന്‍സ്‌ലന്‍ഡ് സര്‍വ്വകലാശാലയിലെ സീനിയര്‍ ലക്ചറര്‍ ആയ ബ്രാഡ് കാര്‍ട്ടറാണു് പറഞ്ഞതു്. news.com.au എന്ന വെബ് സൈറ്റ് ഈ വിവരം ജനുവരി 21നു് പ്രസിദ്ധീകരിച്ചു. ഇതു് ശരിയല്ല എന്നും തിരുവാതിര നക്ഷത്രം സൂപ്പര്‍നോവയാകുന്നതു് നാളെയോ ഒരു ലക്ഷം വര്‍ഷം കഴിഞ്ഞോ എന്നു വേണമെങ്കിലും ആകാം എന്നും അതു് എന്നായിരിക്കും എന്നു് ആര്‍ക്കും പ്രവചിക്കാനാവില്ല എന്നും മറ്റു് ശാസ്ത്രജ്ഞര്‍ പറഞ്ഞു. കൂടാതെ 640 പ്രകാശവര്‍ഷം ദൂരെയുള്ള തിരുവാതിര സൂപ്പര്‍നോവ ആയാര്‍പ്പോലൂം അതിനു് കഷ്ടിച്ചു് ചന്ദ്രന്റെയത്ര തെളിച്ചമേ ഉണ്ടാവൂ എന്നും ചൂണ്ടിക്കാണിക്കപ്പെട്ടു. ഇതിനൊന്നും പല വെബ്സൈറ്റുകളും കാര്യമായ പ്രാധാന്യം നല്‍കിയില്ല.

നമുക്കു് ഇന്നു് അറിയാവുന്നിടത്തോളം തിരുവാതിര പോലുള്ള ഒരു നക്ഷത്രം സൂപ്പര്‍നോവ ആയിത്തീരും എന്ന കാര്യം തീര്‍ച്ചയാണു്. എന്നാല്‍ അതു് എന്നായിരിക്കും സംഭവിക്കുക എന്നു് മുന്‍കൂട്ടി മനസിലാക്കാന്‍ നമുക്കിന്നു് ആവില്ല. എന്നെങ്കിലും ഒരിക്കല്‍ അതിനുള്ള കഴിവും നമ്മള്‍ നേടിയേക്കാം. അതുപോലും ഉറപ്പിച്ചു് പറയാനാവില്ല. ഭാവിയില്‍ എന്തെല്ലാം സംഭവിക്കും എന്നു് മുന്‍കൂട്ടി അറിയാന്‍ എന്നെങ്കിലും നമുക്കാവുമോ? തീര്‍ച്ചയില്ല. ചില കാര്യങ്ങള്‍ സംഭവിക്കും എന്നു് നമുക്കു് ഉറപ്പുണ്ടു്. ഉദാഹരണമായി ജനിച്ചവരെല്ലാം മരിക്കും എന്നു് ഉറപ്പാണു്. എന്നാല്‍ എന്നു് മരണം സംഭവിക്കും എന്നു് പറയാനാവില്ലല്ലോ. അതുപോലെതന്നെ തിരുവാതിര നക്ഷത്രം പൊട്ടിത്തെറിക്കും എന്നു് ഉറപ്പാണു്. അതു് എന്നു് സംഭവിക്കും എന്നറിയില്ല.

അതുപോലെ തന്നെയാണു് ഭൂമിയുടെ കാര്യവും. ഭൂമി ഒരിക്കല്‍ ഇല്ലാതാകും എന്നതു് ഉറപ്പാണു്. ഇന്നു് നമുക്കു് അറിയാവുന്നിടത്തോളം അതു് സംഭവിക്കുക കോടിക്കണക്കിനു് വര്‍ഷങ്ങള്‍ക്കു് ശേഷമായിരിക്കും. സൂര്യന്‍ അതിന്റെ ആയുസ്സിന്റെ അന്ത്യമെത്തുമ്പോള്‍ ഒരു ചെമന്ന ഭീമനായിത്തീരും. അപ്പോള്‍ അതു് ചൊവ്വയുടെ ഭ്രമണപഥം വരെ വളര്‍ന്നു് വലുതായിത്തീരും. അതിനിടയില്‍ ഭൂമി കത്തിച്ചാമ്പലാകുക മാത്രമല്ല ആവിയായി സൂര്യനില്‍ ലയിക്കും. ഭൂമിയിലെ ജീവജാലങ്ങള്‍, അതുവരെ ജീവന്‍ നിലനിന്നാല്‍, അതോടെ അന്ത്യം കാണും. മനുഷ്യരാശി അതുവരെ നിലനില്‍ക്കുമോ? അറിയില്ല. ആര്‍ക്കും പറയാനാവില്ല. നിയന്ത്രണമില്ലാത്ത ആഗോള താപനത്തിലൂടെയോ സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുക്കാനുള്ള അത്യാര്‍ത്തിയുടെ ഫലമായി ഉണ്ടാകാവുന്ന വന്‍ യുദ്ധങ്ങളിലൂടെയോ മനുഷ്യര്‍ തന്നെ ജൈവ മണ്ഡലത്തെ മൊത്തം നശിപ്പിച്ചില്ലെങ്കില്‍ ഒരുപക്ഷെ ജീവന്‍ ഭൂമിയില്‍ നിലനിന്നേക്കാം. എന്നാല്‍ നമുക്കിന്നു് അറിയാവുന്നതോ അറിയാത്തതോ ആയ കാര്യങ്ങള്‍ ഭൂമിയിലെ ജീവനെ കടപുഴക്കി എറിയാം. ഉദാഹരണമായി ഒരു വലിയ വസ്തു ബഹിരാകാശത്തുനിന്നു വന്നു് ഭൂമിയില്‍ ആയത്തോടെ പതിച്ചാല്‍ മതി ഇവിടത്തെ ജീവജാലങ്ങള്‍ മുഴുവനും ഇല്ലാതാവാന്‍. അങ്ങനെ സംഭവിക്കാനുള്ള സാധ്യത വളരെ ചെറുതാണെന്നു് ശാസ്ത്രജ്ഞര്‍ പറയുന്നു. പക്ഷെ അങ്ങനെ സംഭവിക്കില്ല എന്നു് ആര്‍ക്കും തീര്‍ത്തു പറയാനാവില്ല. സൂര്യന്‍ വികിരണം ചെയ്യുന്ന പ്രകാശത്തിന്റെ അളവു് എന്തെങ്കിലും കാരണത്താല്‍ കുറച്ചു് വര്‍ദ്ധിച്ചാല്‍ ഭൂമിയില്‍ ജീവനു് നിലനില്‍ക്കാന്‍ വയ്യാതാവാം. ഇതിനുള്ള സാദ്ധ്യതയും വളരെ ചെറുതാണെന്നു് ശാസ്ത്രജ്ഞര്‍ പറയും. എങ്കിലും നമുക്കറിയാവുന്ന ലോകം എന്നെങ്കിലും അവസാനിക്കും എന്നതു് ഉറപ്പാണു്.

എന്നാല്‍ ഈ വര്‍ഷമോ അടുത്ത വര്‍ഷമോ ലോകം അവസാനിക്കാന്‍ പോകുന്നില്ല എന്നു് മിക്കാവാറും തീര്‍ച്ചയാണു്. അങ്ങനെ സംഭവിക്കാനുള്ള യാതൊരു കാരണവും ഇന്നു് നമുക്കു് കാണാനാവുന്നില്ല. ലോകം അവസാനിക്കാന്‍ പോകുന്നു എന്നു് പറയുന്നവര്‍ അതിനു് ചൂണ്ടിക്കാണിക്കുന്ന ന്യായങ്ങള്‍ ശ്രദ്ധിച്ചു് വിശകലനം ചെയ്താല്‍ നിലനില്ക്കാത്തവയാണു് എന്നു് മനസിലാകും. ഇത്തരം പ്രചരണങ്ങള്‍ ഇതിനു് മുന്‍പും പലതവണ ഉണ്ടായിട്ടുണ്ടു്. ലോകം അവസാനിക്കാന്‍ പോകുന്നു എന്നു് ഏതാണ്ടു് പന്ത്രണ്ടു വര്‍ഷം മുമ്പു് പലരും പറഞ്ഞു. 2000 വര്‍ഷങ്ങള്‍ക്കു് ശേഷം യേശുക്രിസ്തു തിരിച്ചു വരുമെന്നും അതോടെ ലോകത്തിന്റെ അന്ത്യമാകുമെന്നും ഒരു കൂട്ടര്‍ പറഞ്ഞു. അല്ല, അന്തിക്രിസ്തു വരാറായിരിക്കുന്നു എന്നും അതോടെ ലോകം അവസാനിക്കും എന്നും മറ്റു ചിലര്‍ പ്രഖ്യാപിച്ചു. രണ്ടായിരാമാണ്ടോടെ വന്‍ പ്രളയങ്ങളോ മറ്റു് വലിയ പ്രകൃതി ദുരന്തങ്ങളോ ഉണ്ടാകുമെന്നും അതോടെ ലോകം അവസാനിക്കും എന്നും മൂനാനാമതൊരു കൂട്ടര്‍ അവകാശപ്പെട്ടു. ലോകം അവസാനിക്കുന്നതിനു മുമ്പു് ആത്മഹത്യ ചെയ്യാന്‍ തുനിഞ്ഞവര്‍ വരെ ഉണ്ടായിരുന്നു എന്നാണു് ഓര്‍മ്മ. ഇവരില്‍ പലരും ഒരുപക്ഷെ ആത്മാര്‍ത്ഥമായി വിശ്വസിച്ചിരുന്ന കാര്യങ്ങള്‍ തന്നെയായിരിക്കാം വിളിച്ചു പറഞ്ഞതു്. എന്നാല്‍ അതൊന്നും സംഭവിച്ചില്ല. ആണ്ടുകളും മറ്റും കണക്കാക്കുന്നതു് മനുഷ്യര്‍ സ്വന്തം ആവശ്യത്തിനു വേണ്ടിയാണെന്നും പ്രപഞ്ചത്തിന്റെ പ്രവര്‍ത്തനത്തില്‍ ഇതിനൊന്നും ഒരു പങ്കുമില്ലെന്നും മനസിലാക്കുമ്പോള്‍ ഇത്തരം പ്രഖ്യാപനങ്ങളുടെ അര്‍ത്ഥശൂന്യത വ്യക്തമാകും. അതുകൊണ്ടു് തത്ക്കാലം ലോകാവസാനം ഭയക്കാതെ കഴിഞ്ഞുകൂടാം.

(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് by-sa ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)

No comments: