Friday, May 06, 2011

മനുഷ്യന്‍ ഉത്ഭവിച്ചതു് ആഫ്രിക്കയിലോ ഇസ്രയേലിലോ?

(തേജസ് പത്രത്തിനുവേണ്ടി എഴുതിയ ലേഖനം)

മനുഷ്യന്‍ എപ്പോള്‍ ഉണ്ടായി എന്ന ചോദ്യത്തെപ്പറ്റി മുമ്പൊരിക്കല്‍ ഈ പംക്തിയില്‍ എഴുതിയിരുന്നു. എത്യോപ്പിയയിലെ അഫാര്‍ താഴ്‌വരയില്‍ കണ്ടെത്തിയ ആര്‍ഡിപിത്തെക്കസ് രാമിഡസ് എന്ന ഒരു പുതിയ ഫോസിലിനെപ്പറ്റിയാണു് അന്നു് എഴുതിയിരുന്നതു്. ആഫ്രിക്കയിലാണു് ആധുനിക മനുഷ്യന്‍ ഉണ്ടായതു് എന്നായിരുന്നു അടുത്ത കാലം വരെ ശാസ്ത്രജ്ഞര്‍ കരുതിയിരുന്നതു്. എത്യോപ്പിയയില്‍ തന്നെ കണ്ടെത്തിയ ലൂസി എന്നു് ഓമനപ്പേരിട്ട ഫോസില്‍ പ്രതിനിധാനം ചെയ്ത വര്‍ഗമാണു് മനുഷ്യരാശിക്കു് ജന്മം നല്‍കിയതു് എന്നായിരുന്നു മുമ്പുള്ള ധാരണ. ആ ധാരണ തിരുത്തിക്കൊണ്ടാണു് ആര്‍ഡിപിത്തെക്കസ് രാമിഡസ് വന്നതു്. എന്നാല്‍ ഈ വിശ്വാസങ്ങളെല്ലാം തകിടം മറിച്ചുകൊണ്ടു് ഇപ്പോള്‍ ഒരു പുതിയ കണ്ടുപിടിത്തം വന്നിരിക്കുന്നു. ഇസ്രയേലിലെ കെസെം (Qesem) ഗുഹകളില്‍നിന്നു് കണ്ടെത്തിയ നാലു് ലക്ഷം വര്‍ഷം പഴക്കമുള്ള ഏതാനും പല്ലുകളാണു് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നതു്. ഏതാണ്ടു് ആധുനിക മനുഷ്യരുടേതു പോലത്തെയും എന്നാല്‍ ആധുനിക മനുഷ്യന്റെ മുന്‍ഗാമി എന്നു കരുതപ്പെടുന്ന നിയാന്‍ഡര്‍ത്താല്‍ മനുഷ്യന്റെ പല്ലിനോടു് ചില സമാനതകളുള്ളതുമാണു് പുതിയതായി കണ്ടെത്തിയ പല്ലുകള്‍. ഇതു് മനുഷ്യോല്‍പ്പത്തിയിലെ ആദ്യഘട്ടത്തെയാണു് സൂചിപ്പിക്കുന്നതെങ്കില്‍ ഇന്നത്തെ നമ്മുടെ വിശ്വാസങ്ങളെ പിടിച്ചുലയ്ക്കുന്നതായിത്തീരും ഈ കണ്ടുപിടിത്തം.

മനുഷ്യന്റെ ശാഖയിലെ ആദ്യത്തെ വര്‍ഗം എന്നു പറയപ്പെടുന്നതു് ആസ്ട്രേലോപിത്തെക്കസ് എന്നു പേരുള്ള ഒന്നാണു്. ഏതാണ്ടു് 25 ലക്ഷം വര്‍ഷം മുമ്പായിരിക്കണം കല്ലുകൊണ്ടുണ്ടാക്കിയ പണിയായുധങ്ങള്‍ ഉപയോഗിച്ചു തുടങ്ങിയതു്. അക്കാലത്തു് ഈ ശാഖയിലെ ജന്തുക്കളുടെ തലച്ചോറു് ചെറുതായിരുന്നു എന്നാണു് ഫോസിലുകള്‍ സൂചിപ്പിക്കുന്നതു്. എന്നാല്‍ അതിന്റെ ഏതാണ്ടു് നാലിരട്ടി വലുപ്പമുണ്ടു് ഇന്നു് മനുഷ്യന്റെ തലച്ചോറിനു്. ഇക്കാലത്തിനിടയ്ക്കുള്ള ഫോസിലുകളില്‍ നിന്നു് കാലം കഴിയുന്നതനുസരിച്ചു് തലച്ചോറിന്റെ വലുപ്പം കൂടി വരുന്നതു് നമുക്കു് കാണാനാകും. തലച്ചോറിന്റെ വലുപ്പം ബുദ്ധിശക്തിയുടെ സൂചനയാണു് എന്നാണു് കരുതപ്പെടുന്നതു്. ജന്തുശാസ്ത്രം നയിക്കുന്ന പരിണാമത്തില്‍ നിന്നു് ബുദ്ധിശക്തി നയിക്കുന്ന പരിണാമത്തിലേക്കുള്ള മാറ്റമാണു് ഇവിടെ കാണുന്നതു് എന്നു പറയാം.

പിന്നീടുള്ള മനുഷ്യന്റെ പരിണാമത്തെപ്പറ്റി രണ്ടു് തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ആഫ്രിക്കയിലുണ്ടായിരുന്ന മനുഷ്യരൂപമുള്ള ചെറിയൊരു കൂട്ടത്തില്‍ നിന്നു് പരിണമിച്ചു് ഏതാണ്ടു് രണ്ടു ലക്ഷം വര്‍ഷം മുമ്പു് ലോകത്തിലെ മറ്റു ദിക്കുകളിലേക്കു് കുടിയേറി അവിടെ ആധിപത്യം സ്ഥാപിക്കുകയായിരുന്നോ, അതോ ലോകത്തു പലയിടത്തും പ്രത്യേകമായി ഉത്ഭവിക്കുകയായിരുന്നോ എന്നതാണു് ഒരു തര്‍ക്കവിഷയം. ഏതാണ്ടു് ഒരു ലക്ഷം വര്‍ഷം മുമ്പു് സിരാവ്യൂഹത്തില്‍ വന്ന, ഫോസിലുകളില്‍ ദൃശ്യമല്ലാത്ത, മാറ്റങ്ങള്‍ കാരണമാവാം ബുദ്ധിപരവും സാംസ്ക്കാരികവും സാങ്കേതികവുമായ ഒരു കുതിച്ചുചാട്ടം മനുഷ്യനില്‍ സംഭവിച്ചതു് എന്നതാണു് മറ്റൊരു തര്‍ക്കവിഷയം. മനുഷ്യരാശിയുടെ ജനിതക വൈവിധ്യം പഠനവിധേയമാക്കിയ Human Genome Projectല്‍ നിന്നു ലഭിച്ച വിവരങ്ങള്‍ ആഫ്രിക്കയില്‍ നിന്നു തന്നെയാണു് മനുഷ്യന്‍ ഉത്ഭവിച്ചതു് എന്നു് ഏതാണ്ടു് ഉറപ്പിക്കാന്‍ സഹായകമായി. എന്നാല്‍ ഈ തര്‍ക്കങ്ങള്‍ നിലനില്‍ക്കുമ്പോള്‍ത്തന്നെ മനുഷ്യരാശിയുടെ മാതാവായി ഏത്യോപ്പിയയില്‍ കണ്ടെത്തിയ, ലൂസി എന്ന ഓമനപ്പേരില്‍ വിളിക്കുന്ന, ഒരു ഫോസിലിനെ ചിത്രീകരിക്കാറുണ്ടായിരുന്നു. കുരങ്ങന്മാരുടേതു പോലെ ചെറിയ തലയുള്ള, എന്നാല്‍ മനുഷ്യരെപ്പോലെ രണ്ടുകാലില്‍ നടന്നിരുന്ന, ഈ സ്ത്രീ ഏതാണ്ടു് 32 ലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പു് ജീവിച്ചിരുന്നു \mbox{എന്നു്} കരുതുന്നു. ബുദ്ധി വികസിക്കുന്നതിനു മുമ്പുതന്നെ രണ്ടു കാലില്‍ നടക്കുന്ന ശീലം ആരംഭിച്ചിരുന്നു എന്നു് ലൂസി തെളിയിക്കുന്നു. ലൂസിയെ ശാസ്ത്രീയമായി ആസ്ട്രേലോപിത്തെക്കസ് അഫാറെന്‍സിസ് (Australopithecus afarensis) എന്നാണു് വിളിക്കുന്നതു്.

വളരെക്കാലത്തേക്കു് ലൂസിയെ മനുഷ്യരാശിയുടെ മുതുമുത്തശ്ശിയായി കരുതിയിരുന്നു. ഒരുപക്ഷെ ഇത്രയും പഴക്കമുള്ള, എന്നാല്‍ ഇത്ര ഭംഗിയായി സംരക്ഷിക്കപ്പെട്ട മറ്റൊരു ഫോസില്‍ കണ്ടെത്തിയിരുന്നില്ല എന്നതായിരിക്കാം ലൂസിയോടുണ്ടായിരുന്ന സ്നേഹത്തിനു പിന്നിലുള്ള ഒരു കാരണം. 1974 നവംബര്‍ 24നായിരുന്നു ഈ സുപ്രധാനമായ കണ്ടുപിടിത്തം നടന്നതു്. എന്നാല്‍ ഇരുപതു് വര്‍ഷം കഴിഞ്ഞപ്പോള്‍ ലൂസിയെ സ്ഥാനഭ്രഷ്ടയാക്കുന്ന മറ്റൊരു കണ്ടുപിടിത്തമുണ്ടായി.

ഒക്ടോബര്‍ 2009ലാണു് പുതിയ കണ്ടെത്തലിനെ കുറിച്ചുള്ള പ്രഖ്യാപനം ഉണ്ടായതെങ്കിലും 1994ലാണു് കണ്ടുപിടിത്തം നടന്നതായി അവര്‍ അവകാശപ്പെടുന്നതു്. എത്യോപ്പിയയിലെ അഫാര്‍ താഴ്ച (Afar depression) എന്ന സ്ഥലത്തു നിന്നു കണ്ടെത്തിയ ആര്‍ഡിപിത്തെക്കസ് രാമിഡസ് (Ardipithecus ramidus) എന്നു പേരിട്ടിരിക്കുന്ന ജന്തുവിന്റെ ഫോസിലാണു് ലൂസിയെ സ്ഥാനഭ്രഷ്ടയാക്കിയിരിക്കുന്നതു്. രണ്ടു കാലില്‍ നടക്കുകയും കുരങ്ങന്റെയും മനുഷ്യന്റെയും ശാരീരിക സ്വഭാവങ്ങള്‍ കാണിക്കുകയും ചെയ്യുന്ന ആര്‍ഡിപിത്തെക്കസ് ഏതാണ്ടു് 44 ലക്ഷം വര്‍ഷം മുമ്പായിരിക്കണം ജീവിച്ചിരുന്നതു്. ആര്‍ഡി എന്നു പേരിട്ടിരിക്കുന്ന ഈ വ്യക്തിക്ക് ഏതാണ്ടു് 120 സെന്റിമീറ്റര്‍ ഉയരവും 50 കിലോഗ്രാം ഭാരവും ഉണ്ടായിരുന്നിരിക്കണം എന്നു കണക്കാക്കുന്നു. ആര്‍ഡിയുടെ അസ്ഥിപഞ്ചരത്തിന്റെ ഭാഗങ്ങള്‍ കൂടാതെ ആര്‍ഡിപിത്തെക്കസ് വര്‍ഗത്തിലെതന്നെ മറ്റു ചില വ്യക്തികളുടെ ഏതാനും എല്ലുകളുടെ ഫോസിലുകളും ലഭിച്ചിട്ടുണ്ടു്. ബര്‍ക്കിലിയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ പ്രവര്‍ത്തിയെടുക്കുന്ന ടിം വൈറ്റ് എന്ന നരവംശശാസ്ത്രജ്ഞന്‍ നയിച്ച സംഘമാണു് ആദ്യത്തെ ആര്‍ഡിപിത്തെക്കസ് രാമിഡസ് ഫോസില്‍ കണ്ടെത്തിയതു്.

ആര്‍ഡിപിത്തെക്കസും അല്ല ആധുനിക മനുഷ്യന്റെ മുതുമുത്തശ്ശി എന്നാണു് ഇസ്രയേലിലെ പുതിയ കണ്ടുപിടിത്തം സൂചിപ്പിക്കുന്നതു്. ഇസ്രയേലിന്റെ തലസ്ഥാനമായ ടെല്‍ അവീവിനു് 12 കി.മീ. കിഴക്കുമാറിയാണു് ഇപ്പോഴത്തെ കണ്ടുപിടിത്തം നടന്ന കെസെം ഗുഹകള്‍. നാലു ലക്ഷം മുതല്‍ രണ്ടു ലക്ഷം വര്‍ഷം മുമ്പു വരെ ആദിമനുഷ്യര്‍ ജീവിച്ചിരുന്ന സ്ഥലമാണതു്. മനുഷ്യന്‍ പതിവായി തീ ഉപയോഗിച്ചിരുന്നതിനുള്ള ഏറ്റവും പഴയ സൂചനകളിലൊന്നു് ഇവിടെയുണ്ടു്. പുതിയ കണ്ടുപിടിത്തത്തോടെ ആ സ്ഥലത്തിനു് മനുഷ്യോല്പത്തി ഗവേഷണരംഗത്തു് വലിയ പ്രാധാന്യമാണു് വന്നിരിക്കുന്നതു്. ടെല്‍ അവീവ് സര്‍വ്വകലാശാലയിലെ അവി ഗോഫര്‍ (Avi Go­pher) റാന്‍ ബര്‍ക്കായ് ()Ran Barkai) എന്നിവരാണു് കണ്ടുപിടിത്തം നടത്തിയതു്. എട്ടു് പല്ലുകളുടെ ഫോസിലാണു് അവര്‍ക്കു് ലഭിച്ചതു്. ഈ പല്ലുകള്‍ ആധുനിക മനുഷ്യന്റെ പല്ലുകളോടു് വളരെയധികം സാമ്യമുള്ളവയാണു് എന്നു് ഗവേഷകര്‍ പറഞ്ഞു. ഏതാണ്ടു് ഒരു ലക്ഷം വര്‍ഷം പഴക്കമുള്ള ഇത്തരം പല്ലുകള്‍ ഇസ്രയേലിലെ മറ്റു ചിലയിടങ്ങളില്‍നിന്നും ലഭിച്ചിട്ടുണ്ടത്രെ.

കൂടുതല്‍ പഠനങ്ങള്‍ ഈ കണ്ടെത്തലിനെ ശരിവയ്ക്കുന്നതുവരെ നമുക്കിതു് യഥാര്‍ത്ഥമാണെന്നു് ഉറപ്പിക്കാനാവില്ല. ഈ കണ്ടുപിടിത്തം ശരിയാണെങ്കില്‍ ഒരുപക്ഷെ മനുഷ്യോല്‍പ്പത്തിയെക്കുറിച്ചു് നമുക്കുള്ള പല ധാരണകളും തിരുത്തേണ്ടി വരാം. ശാസ്ത്രം പുരോഗമിക്കുന്നതു് പലപ്പോഴും ഇത്തരം വിപ്ലവകരമായ മാറ്റങ്ങളിലൂടെയാണെന്നു് ശാസ്ത്ര ചരിത്രകാരനും ചിന്തകനുമായ തോമസ് കൂണ്‍ (Thomas Kuhn) ചൂണ്ടിക്കാട്ടുന്നു. ഉദാഹരണമായി, കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ആപേക്ഷികതാ സിദ്ധാന്തവും ക്വാണ്ടം ബലതന്ത്രവും സൃഷ്ടിച്ച വിപ്ലവമാണു് തുടര്‍ന്നുള്ള കാലങ്ങളിലെ പഠനങ്ങള്‍ക്കു് വഴിതെളിച്ചതു്.

ആദ്യം സൂചിപ്പിച്ച ലേഖനത്തില്‍ ഇങ്ങനെ എഴുതിയിരുന്നു: "ഇതോടെ മനുഷ്യന്റെ ഉത്ഭവത്തിന്റെ വഴി വ്യക്തമായി എന്നു കരുതാനാവില്ല. എന്നെങ്കിലും പൂര്‍ണ്ണമായി മനസിലാകുമോ? പറയാനാവില്ല. കാലം കഴിയുംതോറും പുതിയ അറിവുകള്‍ ലഭിക്കാം. നമ്മുടെ ധാരണകള്‍ തിരുത്തിക്കുറിക്കേണ്ടി വരാം." ഇപ്പറഞ്ഞതു് ഇപ്പോള്‍, മാസങ്ങള്‍ക്കുള്ളില്‍, സാര്‍ത്ഥകമായിരിക്കുന്നു. പുതിയ കണ്ടെത്തലുകള്‍ ഇനിയുമുണ്ടാകാം. നമ്മുടെ ധാരണകള്‍ ഇനിയും മാറും. അങ്ങനെയാണു് ശാസ്ത്രം പുരോഗമിക്കുന്നതു്.

ജീവന്റെയോ മനുഷ്യന്റെയോ ഉത്ഭവത്തെപ്പറ്റി എന്നെങ്കിലും എല്ലാം അറിയാനാവുമോ? പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ ഒരു യൂറോപ്യന്‍ ശാസ്ത്രജ്ഞന്‍ ഭൌതികശാസ്ത്രം തീര്‍ന്നു, നമുക്കു് പ്രഞ്ചം മുഴുവനും മനസിലായിക്കഴിഞ്ഞു എന്നെല്ലാം പ്രഖ്യാപിക്കുകയും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഭൌതികശാസ്ത്രത്തില്‍ വിപ്ലവം സൃഷ്ടിച്ചുകൊണ്ടു് രണ്ടു പുതിയ സിദ്ധാന്തങ്ങള്‍ (ക്വാണ്ടം ബലതന്ത്രവും ഐന്‍സ്റ്റൈന്റെ ആപേക്ഷികതാ സിദ്ധാന്തവും) അവതരിക്കുകയും ചെയ്തതു് വലിയൊരു തമാശയായി കാണാം. എന്നാല്‍ അതൊരു തമാശ മാത്രമല്ല. മനുഷ്യനു് ശാസ്ത്രത്തിലൂടെ ഒരുപാടു് കാര്യങ്ങള്‍ നന്നായി മനസിലാക്കാനായിട്ടുണ്ടു് എന്ന വിശ്വാസം പലപ്പോഴും വഴിതെറ്റിക്കുന്നതാണു്. നമുക്കു് സങ്കല്പിക്കാന്‍ പോലും കഴിയാത്തത്ര സങ്കീര്‍ണ്ണമായിരിക്കാം നമ്മുടെ പ്രപഞ്ചവും മനുഷ്യ ശരീരവും മനുഷ്യ സമൂഹവും. ഇതെല്ലാം ഒരു ദിവസം പൂര്‍ണ്ണമായി മനസിലാക്കാനാവും എന്നു കരുതുന്നതു് ഭോഷ്ക്കല്ലേ?

(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് by-sa ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)

No comments: