Saturday, August 18, 2012

സെല്‍ഫോണും അര്‍ബുദവും

 (തേജസ് പത്രത്തിനുവേണ്ടി എഴുതിയ ലേഖനം 2011 ജൂണ്‍ 5നു് അയച്ചുകൊടുത്തതു്)

സെല്‍ഫോണ്‍  ഉപയോഗിക്കുന്നതു് ആരോഗ്യത്തിനു് ഹാനികരമല്ലേ എന്നു് സെല്‍ഫോണ്‍ ഉണ്ടായ കാലം മുതല്‍ക്കേ പലര്‍ക്കും സംശയമുണ്ടായിട്ടുണ്ടു്.  ഫോണ്‍  കമ്പനിക്കാരുടെ ടവറുകള്‍  സ്ഥാപിക്കുന്നതിനു് പലയിടത്തും എതിര്‍പ്പുമുണ്ടായിട്ടുണ്ടു്. റേഡിയോ തരംഗങ്ങള്‍  ശരീരത്തിനു് ദോഷം ചെയ്യും എന്നു് വികസിത രാജ്യങ്ങളില്‍ പോലും ജനങ്ങള്‍ക്കിടയില്‍  ഭയമുണ്ടാകുകയും അതെപ്പറ്റി പല പഠനങ്ങളും നടക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ഹാനികരമാണെന്നതിനു് തെളിവുകളൊന്നും കിട്ടിയിരുന്നില്ല. ഇപ്പോഴിതാ ലോകാരോഗ്യസംഘടന  മുന്നറിയിപ്പു നല്‍കിയിരിക്കുന്നു സെല്‍ഫോണ്‍  ഉപയോഗിക്കുന്നതു് അര്‍ബുദത്തിനു് കാരണമായേക്കാം എന്നു്.

ഈ അറിയിപ്പിനു തൊട്ടുപിറകെ തന്നെ അതു് ശരിയല്ല എന്ന പ്രസ്താവനയുമായി  ആഗോളതലത്തില്‍ സെല്‍ഫോണ്‍  കമ്പനികളുടെ ഒരു ഗ്രൂപ്പു്  രംഗത്തെത്തി.  ഇന്ത്യയിലെ കമ്പനികളുടെ അസോസിയേഷന്‍  പറഞ്ഞതു് സെല്‍ഫോണ്‍  ഉപയോഗിക്കുന്നതു് അര്‍ബുദത്തിനു് കാരണമാകും എന്നു് ലോകാരോഗ്യസംഘടന ഉറപ്പിച്ചു പറഞ്ഞിട്ടില്ല എന്നാണു്. തുടര്‍ന്നു് വൈദ്യശാസ്ത്ര ഗവേഷണത്തിനുള്ള ഇന്ത്യന്‍  കൌണ്‍സിലും (Indian Council for Medical Research, ICMR)  രംഗത്തെത്തി. പാശ്ചാത്യരാജ്യങ്ങളിലാണു് ലോകാരോഗ്യസംഘടനയുടെ പ്രഖ്യാപനത്തിനു് അടിസ്ഥാനമായ ഗവേഷണം നടന്നതെന്നും ഇന്ത്യയിലെ സാഹചര്യം വ്യത്യസ്ഥമാണെന്നും ഇവിടെ ഉപയോഗിക്കുന്ന സാങ്കേതികവിദ്യതന്നെ വ്യത്യസ്ഥമാണെന്നും അതുകൊണ്ടു് ഇവിടെ പഠനം നടത്താതെ  ഒന്നും പറയാനാവില്ല എന്നും അവര്‍  പ്രഖ്യാപിച്ചു. സ്വാഭാവികമായും ഇതെല്ലാം  ഫോണ്‍  ഉപയോഗിക്കുന്നവരില്‍  ചിന്താക്കുഴപ്പമുണ്ടാക്കാന്‍  സാദ്ധ്യതയുണ്ടു്. എന്താണു് ഇതിന്റെ യാഥാര്‍ത്ഥ്യം എന്നു പരിശോധിക്കാം.

ലോകാരോഗ്യസംഘടനയുടെ അനുബന്ധസംഘടനയായ അര്‍ബുദഗവേഷണത്തിനുള്ള അന്തര്‍ദ്ദേശീയ ഏജന്‍സി (International Agency for Research in Cancer, IARC)  ആണു് സെല്‍ഫോണും അര്‍ബുദവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു് മുന്നറിയിപ്പു നല്‍കിക്കൊണ്ടു് മെയ് മുപ്പത്തൊന്നാം തീയതി പത്രക്കുറിപ്പിറക്കിയതു്. സെല്‍ഫോണ്‍  പോലെയുള്ള ഉപകരണങ്ങള്‍  പുറപ്പെടുവിക്കുന്ന റേഡിയോതരംഗങ്ങള്‍  ഒരുപക്ഷെ തലച്ചോറില്‍  അര്‍ബുദമുണ്ടാക്കാനിടയുണ്ടു് എന്നാണു് അവര്‍  പറഞ്ഞതു്. വളരെയധികം സമയം സെല്‍ഫോണ്‍  ഉപയോഗിക്കുന്നതു് ദോഷകരമാകാം എന്നാണു് അവരുടെ പ്രസ്താവനയില്‍  വിശദീകരിക്കുന്നതു്. തലച്ചോറില്‍  ഗ്ലയോമ (glioma)  എന്ന തരത്തിലുള്ള അര്‍ബുദമുണ്ടാകാനുള്ള സാദ്ധ്യത അത്തരക്കാര്‍ക്കു് കൂടുതലായിരിക്കാം എന്നതിനു് സൂചനകളുണ്ടത്രെ.

പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലല്ല IARC  ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നതു്. മറിച്ചു് ഇതുവരെ നടത്തിയ പഠനങ്ങളുടെ  പുനരവലോകനത്തെ അടിസ്ഥാനമാക്കിയാണു്. 14 രാജ്യങ്ങളില്‍  നിന്നുള്ള 31 ഗവേഷകരടങ്ങിയ ഒരു അന്തര്‍ദ്ദേശീയ ടീമാണു് പഠനഫലങ്ങളുടെ അവലോകനം നടത്തി മുന്നറിയിപ്പു കൊടുക്കാനുള്ള തീരുമാനം എടുത്തതു്. എന്നാല്‍  ഏതാണ്ടു് ഒരു വര്‍ഷം മുമ്പു് ഇതേ ഏജന്‍സി തന്നെ പറഞ്ഞതു് സെല്‍ഫോണ്‍  ഉപയോഗത്തെ അര്‍ബുദവുമായി ബന്ധിപ്പിക്കുന്നതിനു് തെളിവുകളൊന്നുമില്ല എന്നാണു്. അതോടൊപ്പം ഒരു കാര്യം കൂടി വ്യക്തമാക്കട്ടെ. അധികസമയം സെല്‍ഫോണ്‍  ഉപയോഗിക്കുന്നതു് അര്‍ബുദമുണ്ടാകാനുള്ള സാദ്ധ്യത കൂടുതലാക്കുന്നുണ്ടു് എന്നതിനു് സൂചനകളുണ്ടു് എന്നു മാത്രമാണു് അവര്‍  പറഞ്ഞിരിക്കുന്നതു്. കാപ്പിയും ക്ലോറോഫോമും ഉള്‍പ്പെടെ അര്‍ബുദമുണ്ടാക്കാന്‍  സാദ്ധ്യതയുള്ള  ചില വസ്തുക്കളോടൊപ്പം ഗ്രൂപ് 2ബിയിലാണു് സെല്‍  ഫോണില്‍നിന്നുണ്ടാകുന്ന റേഡിയോ തരംഗങ്ങളെയും  അവര്‍  ഉള്‍ക്കൊള്ളിച്ചിരിക്കുന്നതു്. അതു് സാധൂകരിക്കാനുള്ള തെളിവുകളുണ്ടു് എന്നു് പഠനങ്ങളുടെ അവലോകനം നടത്തിയ കമ്മിറ്റിയുടെ അദ്ധ്യക്ഷന്‍  ഡോ.~ജൊനാഥന്‍  സാമെറ്റ് പറഞ്ഞു. ഫ്രാന്‍സിലെ ലിയോന്‍  \eng(Lyon) \mal എന്ന സ്ഥലത്തു്വച്ചു് എട്ടു് ദിവസങ്ങളിലായാണു് അവലോകനം നടന്നതു്.

ദീര്‍ഘസമയം സെല്‍ഫോണ്‍  ഉപയോഗിക്കുന്ന ശീലം ദീര്‍ഘകാലത്തേക്കു് തുടര്‍ന്നാലുണ്ടാകാവുന്ന പ്രശ്നങ്ങളെപ്പറ്റിയുള്ള പഠനങ്ങള്‍  ഉണ്ടാകണം എന്നാണു്  IARC യുടെ ഡയറക്‌ടര്‍  ക്രിസ്റ്റഫര്‍ വൈല്‍ഡ് പറഞ്ഞതു്. പത്തു വര്‍ഷമായി ദിവസം ശരാശരി 30 മിനിട്ടുവീതം സെല്‍ഫോണ്‍  ഉപയോഗിക്കുന്നവര്‍  പഠനങ്ങളില്‍  ഉള്‍പ്പെട്ടിട്ടുണ്ടു്. പക്ഷെ ലോകത്താകമാനം 500 കോടി സെല്‍ഫോണ്‍  ഉപയോക്താക്കളാണു് ഉള്ളതു്. അവര്‍  ആയുഷ്ക്കാലം മുഴുവനും ഇത്തരം ഫോണ്‍  ഉപയോഗിച്ചാല്‍  എന്തു് സംഭവിക്കാം എന്നതിനെപ്പറ്റി നമുക്കു് യാതൊരു ഊഹവുമില്ല എന്നു് അദ്ദേഹം പറഞ്ഞു.

ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പിനെ പലരും പല വിധത്തിലാണു് എതിരേറ്റിരിക്കുന്നതു്. പ്രതീക്ഷിക്കാവുന്നതുപോലെ, സെല്‍ഫോണ്‍  കമ്പനികള്‍  അതിനെ എതിര്‍ത്തു. ഡോക്ടര്‍മാരില്‍  ചിലര്‍  അതിനെ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു. "ഇതു് നമ്മെ ഉണര്‍ത്തണം" എന്നാണു് ആസ്ട്രേലിയയിലെ ഒരു പ്രമുഖ ന്യൂറോസര്‍ജനായ ചാള്‍സ് ടിയോ പത്രപ്രവര്‍ത്തകരോടു് പറഞ്ഞതു്. സെല്‍ഫോണിന്റെ അമിത ഉപയോഗത്തിന്റെ ആരോഗ്യ പ്രശ്നങ്ങളെപ്പറ്റി വളരെ നാളുകളായി പ്രചരണം നടത്തുന്ന വ്യക്തിയാണു് അദ്ദേഹം. അതേസമയം ആസ്ട്രേലിയയില്‍ത്തന്നെ റേഡിയോ തരംഗങ്ങള്‍ക്കു് ജൈവകോശങ്ങളിലുള്ള പ്രഭാവത്തെപ്പറ്റി ഗവേഷണം നടത്തുന്ന പ്രൊഫസര്‍  റോഡ്നി ക്രോഫ്റ്റ് വിശ്വസിക്കുന്നതു് സെല്‍ഫോണുകള്‍ക്കു് അര്‍ബുദവുമായി യാതൊരു ബന്ധവുമില്ല എന്നാണു്. തുടര്‍ന്നുണ്ടാകുന്ന ഗവേഷണങ്ങള്‍  അതു് വ്യക്തമാക്കും എന്നു് അദ്ദേഹം പറയുന്നു. കുറച്ചു കാലം ഉപയോഗിക്കുന്നതു് യാതൊരു വിധത്തിലും ആരോഗ്യത്തെ ബാധിക്കില്ല എന്നു് ധാരാളം പഠനങ്ങള്‍  തെളിയിച്ചിട്ടുണ്ടു് എന്നദ്ദേഹം പറഞ്ഞു. പഠിക്കാന്‍  കഴിഞ്ഞിട്ടില്ലാത്തതു് ദീര്‍ഘകാലത്തെ ഉപയോഗം എന്തെങ്കിലും ദോഷം ചെയ്യുമോ എന്നുള്ളതാണു്. എന്നാല്‍  അതൊരു പ്രശ്നമാകാം എന്നു വിശ്വസിക്കാന്‍  നമുക്കു് യാതൊരു കാരണവുമില്ല എന്നാണു് അദ്ദേഹത്തിന്റെ അഭിപ്രായം.

2010ല്‍  21 ശാസ്ത്രജ്ഞരടങ്ങിയ ഇന്റര്‍ഫോണ്‍  എന്നൊരു കൂട്ടം ഗവേഷകര്‍  മൊബൈല്‍  ഫോണും അര്‍ബുദവുമായി ബന്ധപ്പെട്ടു് ഇതുവരെയുള്ളതില്‍വച്ചു് ഏറ്റവും ബൃഹത്തായ പഠനത്തിന്റെ ഫലം പ്രസിദ്ധീകരിച്ചു. 2000ല്‍   IARC യുടെ സഹകരണത്തോടെ തുടങ്ങിയ ഈ പഠനത്തില്‍  പതിമൂന്നു് രാജ്യങ്ങളിലായി 2708 ഗ്ലയോമ രോഗികളുമായും 2409 മെനിഞ്ജിയോമ രോഗികളുമായുമാണു്  അഭിമുഖം നടത്തിയതു്. സെല്‍ഫോണുകള്‍  വികിരണം ചെയ്യുന്ന റേഡിയോ തരംഗങ്ങള്‍  ആഗിരണം ചെയ്യുന്ന നാലു തരം സെല്ലുകളിലുണ്ടാകുന്ന ട്യൂമറുകളാണു് അവര്‍  പഠനവിധേയമാക്കിയതു്. ഇതിന്റെ ഫലം വളരെ വ്യക്തമായിരുന്നു: സെല്‍ഫോണ്‍  ഉപയോഗിക്കുന്നതുകൊണ്ടു് അര്‍ബുദമുണ്ടാകാനുള്ള സാദ്ധ്യത കൂടുന്നതായി യാതൊരു തെളിവും ലഭിച്ചില്ല. സെല്‍ഫോണ്‍  ഏറ്റവും കൂടുതല്‍  ഉപയോഗിക്കുന്നവരുടെ ഇടയില്‍  അര്‍ബുദത്തിനുള്ള സാദ്ധ്യത കൂടുന്നതായി സൂചന ലഭിച്ചു. പക്ഷെ പഠനത്തില്‍  പക്ഷപാതവും പിശകുകളും ഉണ്ടായിരിക്കാനുള്ള സാദ്ധ്യത കൂടി കണക്കിലെടുക്കുമ്പോള്‍  ഇക്കാര്യം ഉറപ്പിച്ചു പറയാനാവുന്നില്ല.

എന്നാല്‍  ഇന്നത്തെ സെല്‍ഫോണ്‍  ഉപയോഗവുമായി താരതമ്യപ്പെടുത്തുമ്പോള്‍  വളരെ കുറവായിരുന്നു  പത്തു വര്‍ഷം മുമ്പുണ്ടായിരുന്നതു്. പഠനത്തില്‍  പങ്കെടുത്തവരില്‍  ഏറ്റവും കൂടുതല്‍  ഫോണുപയോഗിച്ച 10% പേര്‍  10 വര്‍ഷം കൊണ്ടു് ശരാശരി 1640 മണിക്കൂറാണു് ഫോണില്‍ സംസാരിച്ചതു്; അതായതു് ദിവസം ശരാശരി അര മണിക്കൂര്‍  സമയം. ഇന്നു് സെല്‍ഫോണ്‍  ഉപയോഗം അതിനേക്കാള്‍  എത്രയോ കൂടുതലാണു് എന്നതിനു് സംശയമില്ലല്ലോ. ``സെല്‍ഫോണ്‍ ഉപയോഗിക്കുന്നതുകൊണ്ടു് അര്‍ബുദമുണ്ടാകാനുള്ള സാദ്ധ്യത കൂടുന്നു എന്നു് ഈ പഠനം കാണിക്കുന്നില്ല. എന്നാല്‍  സെല്‍ഫോണ്‍  ഉപയോഗവും അര്‍ബുദവും തമ്മില്‍   ബന്ധമുണ്ടോ എന്നതു് കൂടുതല്‍  പഠനങ്ങള്‍ക്കു് വിധേയമാകണം എന്നാണു് വളരെയധികമായി ഫോണ്‍  ഉപയോഗിക്കുന്നവരുടെ ഇടയില്‍  അര്‍ബുദമുണ്ടാകാനുള്ള സാദ്ധ്യത കൂടുതലുണ്ടെന്നുള്ള സൂചനയും സെല്‍ഫോണിന്റെ ഉപയോഗത്തില്‍  വന്നുകൊണ്ടിരിക്കുന്ന മാറ്റവും ചൂണ്ടിക്കാണിക്കുന്നതു്.'' എന്നാണു്  IARC  ഡയറക്‌ടര്‍ ക്രിസ്റ്റഫര്‍  വൈല്‍ഡ് അന്നു പറഞ്ഞതു്.

ജീവിതരീതി മാറുന്നതും പുതിയ സാങ്കേതികവിദ്യയും ഒക്കെ  നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നതാകാം. മാറ്റം ചിലപ്പോള്‍  ഗുണകരമാകാമെങ്കിലും  മിക്കപ്പോഴും ദോഷം ചെയ്യുന്നതാണു് നമ്മള്‍  കാണുന്നതു്. യന്ത്രവല്‍ക്കൃത വാഹനങ്ങള്‍  വന്നപ്പോള്‍ അതു് യാത്ര സുഖകരമാക്കിയെങ്കിലും അതോടെ നമ്മള്‍  നടക്കാന്‍  മറന്നു.  ആവശ്യത്തിനു് വ്യായാമം ലഭിക്കാതായി. അതു് രോഗങ്ങള്‍  ക്ഷണിച്ചുവരുത്തി. ആവശ്യത്തിനു് വായുസഞ്ചാരമില്ലാത്ത കെട്ടിടങ്ങളില്‍  കൃത്രിമ വസ്തുക്കളില്‍  നിന്നും ചായങ്ങളില്‍ നിന്നും ഉതിരുന്ന വാതകങ്ങള്‍  ആരോഗ്യത്തിനു് ഹാനികരമാണെന്നു് പാശ്ചാത്യര്‍  മനസിലാക്കിക്കഴിഞ്ഞിരിക്കുന്നു. അസഹ്യമായ ചൂടോ തണുപ്പോ ഉണ്ടാകാത്ത നമ്മുടെ നാട്ടില്‍  ഇപ്പോഴും വായു കടക്കാത്ത കെട്ടിടങ്ങള്‍ നാം നിര്‍മ്മിക്കുന്നു. സെല്‍ഫോണ്‍  എന്ന പുതിയ സാങ്കേതികവിദ്യയും അമിതമായി ഉപയോഗിച്ചാല്‍  ദോഷം ചെയ്യുമായിരിക്കാം. അതുകൊണ്ടുതന്നെ പാശ്ചാത്യ നാടുകളില്‍  ഉണ്ടാകുന്ന ഇത്തരം തിരിച്ചറിവുകളെപ്പറ്റി നാം ബോധവാന്മാരായിരിക്കേണ്ടതുണ്ടു്. നമ്മുടെ മാധ്യമങ്ങളും ഇക്കാര്യത്തില്‍  ശ്രദ്ധ ചെലുത്തേണ്ടതാണു്. എന്തായാലും നമ്മുടെ ഒരു പഴഞ്ചൊല്ലു് എപ്പോഴും ഓര്‍മ്മിക്കുന്നതു് നല്ലതായിരിക്കും: അധികമായാല്‍ അമൃതും വിഷം.

(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ്  by-sa ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു)

Monday, April 23, 2012

Sanal Edamaruku facing arrest

Mumbai Mirror reports that the President of the Indian Rationalist Association is facing arrest for proclaiming that  the “dripping cross” outside Vile Parle’s Velankanni church is not a miracle, but the result of capillary action bringing water that had accumulated nearby. He also demonstrated it using some photographs he had taken at the place. And all this was shown on television. Naturally, some of the believers would have been upset with this clear demonstration of natural causes for the water dripping from the cross! It is sad that our people continue to believe in such miracles and get cheated by charlatans. In my view this indicates a problem with our science education system.

You can read the Mumbai Mirror report here.

James Randi, well-known stage magician and scientific skeptic writes about the incident here  

To quote from the Mumbai Mirror report: 

FIR against rationalist for questioning ‘miracle’

Man files complaint against Sanal Edamaruku who dismissed water dripping from Jesus statue as due to capillary action, saying he had made statements against the Church

Mumbai was the birthplace of the Indian Rationalist Association (IRA), founded in 1930 by Mumbaikar R P Paranjpe. Almost a century later, it has also become the first city to have an FIR filed against the President of the IRA.

The FIR has been filed by another Mumbaikar, Agnelo Fernandes, President of the Maharashtra Christian Youth Forum.

CR 61/2012, Juhu Police Station, has been filed against miracle-buster Sanal Edamaruku, who is also founder-president of the Rationalist International, which has scientists such as Richard Dawkins in it.

The FIR has been filed under IPC Sec 295A: Deliberate and malicious acts, intended to outrage religious feelings of any class by insulting its religion or religious beliefs. The offence is cognizable and non-bailable.

Sunday, April 22, 2012

Corporatisation of Health Care is Killing

The corporatisation of health care is a relatively recent phenomenon in India. The Indian tradition, still existing in most Ayurvedic establishments is not to use the knowledge for one's own benefit (as a result of which most ayurvedic physicians do not charge for using their knowledge to prescribe medicines, but only for the medicines they give). As a result of health care institutions becoming part of companies, the main aim has become to make money at an increasing rate. The result is that the doctors have shifted their responsibility from the care of the patients to the care of the share holders. If one is willing to listen, one can hear a number of stories of how hospitals have made a mess of the lives of their patients through wrong diagnosis or wrong treatment, sometimes leading to severe problems for the patient concerned. Let me narrate a few cases that I came to hear about. Readers are requested to write about their own experiences or that of their near or dear ones.

Take the case of Madhu (name changed) for example. He had a simple fall when his foot slipped on loose sand on the road as he tried to stop his scooter on the side when another vehicle came from the other side. As a result of the fall, he dislocated his left elbow. He immediately went to a well-known hospital nearby, where they took an X-ray, set the bones and put his hand in a cast. The cast was removed after one month and they took another X-ray. Madhu continued to have difficulty in bending his arm. So he went to the local C.V.N. Kalari, where the gurukkal (master) examined his arm and declared that the bones were not set properly. So he had to undergo one more treatment (of course a painful one) for more than a month to make his arm all right. Not only did this cause him a lot of difficulty in his life, it also prevented him driving his bus, thus denying him income. The hospital refused to give him copies of his X-ray images saying that they require them for their records. But an X-ray image he took elsewhere clearly showed that his bones were not set properly. Thus, there was evidence that the hospital had done a bad job and I insisted that he files a complaint in court. This was entrusted with a lawyer, but, for some reasons, the lawyer did not pursue the case.

Or take the case of Anjali (name changed). She works in an IT- related firm in Bangalore. She and her husband had gone to France on a pleasure trip, where, she got an injury in her leg while boarding a train. Since she had earlier had hurt her leg, she thought that it was just that getting reactivated and waited to come back to India to see a doctor. It was to a prominent private hospital in Bengaluru (Bangalore) that she went. Three doctors examined her and instructed her to go there regularly for physiotherapy. She actually asked them whether they didn't have to take an X-ray to find out what was wrong. But they insisted that it was obvious and no X-ray was needed. After a week of physiotherapy, the pain in her leg became so severe that she could not even stand up, let alone go to the hospital, fortunately, as it turned out. Finally, she was forced to see an Ayurvedic physician whom many of her friends had been visiting. After just holding her wrist for a minute, he pointed to a place on her leg and asked her whether the pain was not at that point, and asked her how come she had kept it for so many days and not gone for treatment earlier. When she told him what had happened, his response was shocking and interesting at the same time! Shocking because he said, "Don't they have eyes? It is obvious that what it needed was total rest, and they have made you exercise that part!" Of course, he cured the pain with some oils, but it took her months to recover and she had to suffer a lot of pain. Wait, there is something more interesting! After her leg was cured, she went back to the hospital to ask why they asked her to do physiotherapy when she actually needed rest. When she met the doctor, his response was quite interesting! He asked why she had not been going for physiotherapy. When she gave some excuse, he told her to get admitted immediately, and told her that she would never walk again if she didn't! No questions about how her leg was or no regret for the mistake!

All that, perhaps, fade in the light of the experience of Kalpana (name changed) who went to a prominent hospital in Bengaluru (Bangalore) because she found blood in her urine। She also had the problem that urine used to leak slowly, wetting her panties. The doctors examined her and decided on a surgery, which she agreed to without even getting a second opinion. The surgery was done, but she continued to have difficulties with urination. The doctors then recommended a second surgery, which also she did without asking a second opinion. But her problems were only starting. After the second surgery, the doctors found that they had made a mistake, and they wanted a third surgery to correct the mistake, which also was done. They apparently, had closed the natural outlet from the bladder and created a new one on the side. Since the body was not used to this new opening, urine tended to accummulate in the bladder, creating a lot of discomfort. Now the doctors said that she had to retrain her body to use the new opening in the bladder, which would take time. In the meanwhile, they discovered that there had been some problem with their diagnosis and that none of the surgeries was actually required. Now they say that she either has to undergo one more surgery or do self-catherterisation for the rest of her life. She is, naturally, unwilling to undergo one more surgery, and is planning to take the hospital to court. But of course, litigation is not an easy thing anywhere, and especially so when the opponent is a powerful corporate body that can take the fight right up to the highest court and also hire the best lawyers in the country. Meanwhile, her Ayurvedic physician has been saying that hers was only a case of severe urinary tract infection, and that it could have been cured with drugs!
If you or your near or dear ones have had a similar experience, please write about it as a comment. I will keep adding such cases as and when I come across them.

Saturday, April 21, 2012

ഭാവി മുന്‍കൂട്ടി കാണാനാവുമൊ?

തേജസ് പത്രത്തിനു വേണ്ടി മെയ് 2011ല്‍ എഴുതിയതു്

"ഇന്നലെയോളവുമെന്തെന്നറിഞ്ഞീല, ഇനി നാളെയുമെന്തെന്നറിവീല" എന്നാണു് പൂന്താനം ജ്ഞാനപ്പാനയില്‍ പാടിയതു്. "നാളെ എന്തു സംഭവിക്കും എന്നറിഞ്ഞിരുന്നെങ്കില്‍" എന്നു് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടില്ലാത്തവര്‍ ചുരുക്കമായിരിക്കും. ഭാവിയെപ്പറ്റി അറിയാനുള്ള ആകാംക്ഷയല്ലേ നമ്മളെ ജോത്സ്യന്റെയും കൈനോട്ടക്കാരന്റെയും മറ്റും പക്കലേക്കു് കൊണ്ടുചെന്നെത്തിക്കുന്നതു്? ഭാവി അറിയാന്‍ കഴിയുമെന്നു് പറഞ്ഞവരെയെല്ലാം ശാസ്ത്രലോകം തട്ടിപ്പുകാരെന്നാണു് വിശേഷിപ്പിച്ചതു്. ചിലര്‍ അത്തരം അവകാശവാദങ്ങള്‍ പഠിക്കാന്‍ ശ്രമിച്ചു. എങ്കിലും ആ അവകാശവാദങ്ങള്‍ക്കു് അനുകൂലമായി ശാസ്ത്രീയമായ തെളിവുകളൊന്നും കിട്ടിയില്ല. തെളിവു കിട്ടി എന്നു തോന്നിയപ്പോഴൊക്കെ ആ പഠനങ്ങളുടെ പോരായ്മകള്‍ ചൂണ്ടിക്കാണിക്കാന്‍ പലര്‍ക്കും കഴിഞ്ഞു. ദുഖകരമായ എന്തെങ്കിലും സംഭവിച്ച ശേഷം ``എന്തോ സംഭവിക്കാന്‍ പോകുന്നു എന്നു് തോന്നിയിരുന്നു'' എന്നു് ചിലപ്പോഴെങ്കിലും പറഞ്ഞുകേള്‍ക്കാറില്ലേ? ഇതെല്ലാം വെറും തോന്നലാണു് എന്നു് ശാസ്ത്രജ്ഞരും യുക്തിവാദികളും പറയാറുണ്ടു്. മറിച്ചു് ഇതൊക്കെ യഥാര്‍ത്ഥമാണു് എന്നു് വാദിക്കുന്നവരുമുണ്ടു്. ഇവിടെ യുക്തിപരമായ ഒരു തീരുമാനത്തിലെത്താന്‍ പലര്‍ക്കും ബുദ്ധിമുട്ടുണ്ടു്. അതുകൊണ്ടുതന്നെ അതു് വ്യക്തിപരമായ വിശ്വാസമായി മാത്രം നിലനില്‍ക്കുകയാണു്.

എന്നാല്‍ ഇന്നിപ്പോള്‍ വളരെ ശാസ്ത്രീയമായി നടത്തിയ ഒരു പഠനം ആ ദിശയിലേക്കു് വെളിച്ചം വീശാന്‍ ശ്രമിക്കുന്നു. വിശേഷിച്ചു് കഴിവുകളൊന്നും അവകാശപ്പെടാത്ത സാധാരണ മനുഷ്യര്‍ക്കു് സംഭവിക്കാന്‍ പോകുന്ന കാര്യം മുന്‍കൂട്ടി കാണാനോ നടക്കാനിരിക്കുന്ന കാര്യത്തെ മനസുകൊണ്ടു് സ്വാധീനിക്കാനോ കഴിയും എന്നാണു് ഈ പഠനം സൂചിപ്പിക്കുന്നതു്. അമേരിക്കന്‍ സൈക്കളോജിക്കല്‍ അസോസിയേഷന്‍ പ്രസിദ്ധീകരിക്കുന്ന വ്യക്തിത്വത്തിന്റെയും സാമൂഹ്യമനശ്ശാസ്ത്രത്തിന്റെയും ജേര്‍ണലിലാണു് (Journal of Personality and Social Psychology) ഈ റിപ്പോര്‍ട്ടു് പ്രസിദ്ധീകരണത്തിനു് തയാറാകുന്നതു്. അമേരിക്കയിലെ കോര്‍ണല്‍ സര്‍വ്വകലാശാലയിലെ ഡാരില്‍ ബെം (Daryl J. Bem) ആണു് പഠനം നടത്തിയതു്.

പാരസൈക്കോളജി (Parapsychology) എന്ന പേരില്‍ അറിയപ്പെടുന്ന ഒരു പഠനശാഖയാണു് നടക്കാനിരിക്കുന്നതു് മുന്‍കൂട്ടി കാണുക, ക്ലോക്കിന്റെ ആടുന്ന പെന്‍ഡുലം അതില്‍ സ്പര്‍ശിക്കാതെ നിര്‍ത്തുക തുടങ്ങിയ ശേഷികളെപ്പറ്റി പഠനങ്ങള്‍ നടത്തിവന്നതു്. അത്തരം ശേഷികളുണ്ടെന്നു് അവകാശപ്പെടുന്ന ചിലരിലാണു് പ്രധാനമായും പഠനങ്ങള്‍ നടത്തിയിരുന്നതു്. പ്രധാന ശാസ്ത്രശാഖകളില്‍ പ്രവൃത്തി എടുക്കുന്നവര്‍ ഇത്തരം അവകാശവാദങ്ങള്‍ പുച്ഛിച്ചു് തള്ളുകയായിരുന്നു ചെയ്തിരുന്നതു്. ഇത്തരം ശേഷികള്‍ പ്രദര്‍ശിപ്പിക്കുന്നവര്‍ ചില സൂത്രങ്ങള്‍ ഉപയോഗിച്ചാണു് ഇതു് ചെയ്യുന്നതു് എന്ന വിശ്വാസം ഗവേഷകരുടെ ഇടയിലുണ്ടു്. അതിനാല്‍ അത്തരം ``ശേഷി''കള്‍ പ്രദര്‍ശിപ്പിക്കുന്ന ജാലവിദ്യക്കാരുടെ സഹായത്തോടെയാണു് പലപ്പോഴും പഠനങ്ങള്‍ നടത്തിയതു്. അവയിലൊന്നും ശേഷികള്‍ ഉണ്ടെന്നു് അവകാശപ്പെട്ടവര്‍ക്കു് അവ പ്രദര്‍ശിപ്പിക്കാനായില്ല. ഇങ്ങനെ പരാജിതരായവരില്‍ ഒരുപക്ഷെ ഏറ്റവും പ്രശസ്തന്‍ ഇംഗ്ലണ്ടില്‍ ജീവിക്കുന്ന യൂറി ജെല്ലര്‍ എന്ന വിരമിച്ച ഇസ്രയേലി പട്ടാള ഉദ്യോഗസ്ഥനായീരിക്കാം. പരീക്ഷണസ്ഥലത്തു് അനുകൂലമായ മാനസിക പരിസ്ഥിതി ഇല്ലാത്തതാണു് ഇത്തരം പരീക്ഷണങ്ങളില്‍ തങ്ങള്‍ പരാജയപ്പെടുന്നതിനു് കാരണം എന്നാണു് ഇന്ദ്രിയാതീതമായ കഴിവുകളുണ്ടെന്നു് അവകാശപ്പെടുന്നവരും അവരെ അനുകൂലിക്കുന്നവരും വാദിക്കുന്നതു്.

ദൂരെയുള്ള ഒരാളിന്റെ മനസിലുള്ള അറിവു് പ്രകടമായ ആശയവിനിമയ മാര്‍ഗ്ഗങ്ങളുടെ സഹായമില്ലാതെ നേടിയെടുക്കുക (ടെലിപ്പതി, telepathy), ദൂരെയിരിക്കുന്ന ഒരു വസ്തുവിനെയോ സംഭവത്തെയോ കുറിച്ചു് അറിയുക (ക്ലെയര്‍വോയന്‍സ് clairvoyance), ചിന്തയുടെ മാത്രം സഹായത്തോടെ ഒരു വസ്തുവിനെയോ ഒരു പ്രക്രിയയെയോ സ്വാധീനിക്കുക (സൈക്കോകിനെസിസ് ), സംഭവിക്കാനിരിക്കുന്നതു് മുന്‍കൂട്ടി അറിയുക (പ്രികൊഗ്നിഷന്‍ precognition), എന്നിവ പലരും അവകാശപ്പെട്ടിരുന്ന ഇന്ദ്രിയാതീതമായ കഴിവുകളാണു്. ഇവയില്‍ ഒടുവിലത്തെ ശേഷിയാണു് മേല്പറഞ്ഞ പരീക്ഷണത്തില്‍ പഠനവിധേയമാക്കിയതു്.

കുറെ ചിത്രങ്ങള്‍ കാണിക്കുകയും ഇനി വരാന്‍ പോകുന്നതു് ഏതുതരം ചിത്രമാണു് എന്നു് ഊഹിക്കുകയും ചെയ്യുന്ന തരത്തിലുള്ളതായിരുന്നു പരീക്ഷണം. എന്നാല്‍ അത്ര ലളിതമായിട്ടല്ല പരീക്ഷണം ഒരുക്കിയതു്. പരീക്ഷണത്തിനു് തയാറായിവന്ന ഓരോരുത്തരും ഒരു കമ്പ്യൂട്ടര്‍ സ്ക്രീനിന്റെ മുന്നിലിരിക്കുന്നു. സ്ക്രീനില്‍ രണ്ടു സ്റ്റേജുകള്‍ കാണാം. രണ്ടും കര്‍ട്ടനുകള്‍ കൊണ്ടു് മൂടിയിരിക്കുന്നു. അവയില്‍ ഒരു സ്റ്റേജ് തിരഞ്ഞെടുക്കണം. അതില്‍ ഒരു ചിത്രം തെളിയുകയോ തെളിയാതിരിക്കുകയോ ചെയ്യാം. ചിത്രം ഏതു് സ്റ്റേജില്‍ വരണമെന്നും എന്തു് ചിത്രമാണു് വരേണ്ടതെന്നും തീരുമാനിക്കുന്നതു് കമ്പ്യൂട്ടറാണു്. ചിത്രം വരികയാണെങ്കില്‍ അതു് ഒരു സാധാരണ ചിത്രമാകാം -- വിശേഷിച്ചു് പ്രത്യേകത ഒന്നുമില്ലാത്തതു്. അല്ലെങ്കില്‍ പരീക്ഷണവിധേയനായ വ്യക്തിയ്ക്കു് കാണാന്‍ താല്പര്യമുള്ള, ഉത്തേജനം നല്‍കുന്ന ചിത്രമാകാം. ഇതിനായി തിരഞ്ഞെടുത്തതു് ലൈംഗികമായ രംഗങ്ങളാണു്. അത്തരം ചിത്രങ്ങള്‍ കാണുന്നതില്‍ വിരോധമില്ല എന്നു് പറഞ്ഞവരെ മാത്രമാണു് പരീക്ഷണത്തില്‍ പങ്കെടുപ്പിച്ചതു്. സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളായിരുന്നു പരീക്ഷണവിധേയരായതു്. ഏതു് സ്റ്റേജിലാണോ ചിത്രം വരുക അതില്‍ ക്ലിക്കു് ചെയ്യുകയാണു് ഓരോ വ്യക്തിയും ചെയ്യേണ്ടതു്. 50 സ്ത്രീകളും 50 പുരുഷന്മാരുമാണു് പരീക്ഷണത്തില്‍ പങ്കെടുത്തതു്.

രണ്ടു സ്റ്റേജുകള്‍ സ്ക്രീനില്‍ കാണുന്നതിനാല്‍ അതില്‍ ഒരെണ്ണം തിരഞ്ഞെടുക്കുന്നതു് തെറ്റോ ശരിയോ ആകാം. ശരിയാകാനുള്ള സാദ്ധ്യത സ്വാഭാവികമായും 50 ശതമാനമാണു്. പരീക്ഷണഫലം പരിശോധിച്ചപ്പോള്‍ ഗവേഷകര്‍ കണ്ടതു് രസകരമായ കാര്യമാണു്. സാധാരണ ചിത്രങ്ങള്‍ ഏതു് സ്റ്റേജിലാണു് വരുന്നതു് എന്നു് എല്ലാവരും പ്രവചിച്ചതു് ഏതാണു് ഒരുപോലെയാണു് -- 50 ശതമാനത്തോളം ശരിയായി. എന്നാല്‍ ഉത്തേജനം നല്‍കുന്ന ചിത്രങ്ങളുടെ കാര്യത്തില്‍ 50 ശതമാനത്തെക്കാള്‍ അല്പം കൂടുതല്‍ ശരിയായിരുന്നു. അതായതു് അത്തരം ചിത്രങ്ങള്‍ ഏതു് സ്റ്റേജിലാണു് വരാന്‍ പോകുന്നതു് എന്നു് മുന്‍കൂട്ടി കാണാന്‍ അവര്‍ക്കു് കൂടുതല്‍ തവണ സാദ്ധ്യമായി. ലഭിച്ച വിവരങ്ങള്‍ ശാസ്ത്രീയമായി വിശകലനം ചെയ്തപ്പോള്‍ ഈ വ്യത്യാസം ചെറുതെങ്കിലും വളരെ അര്‍ത്ഥവത്താണു് എന്നാണു് ഗവേഷകര്‍ മനസിലാക്കിയതു്. ഇവിടെ ഒരു പ്രത്യേകത ഉള്ളതു് ഓരോ വ്യക്തിയും സ്റ്റേജ് തിരഞ്ഞെടുത്തതിനു് ശേഷമാണു് പ്രദര്‍ശിപ്പിക്കേണ്ട ചിത്രം കമ്പ്യൂട്ടര്‍ തിരഞ്ഞെടുത്തതു് എന്നുള്ളതാണു്. അതായതു് സംഭവിക്കാന്‍ പോകുന്നതു് പരീക്ഷണവിധേയനായ വ്യക്തി പ്രവചിക്കാന്‍ ശ്രമിക്കുകയായിരുന്നു.

ഏതു് ചിത്രമാണു് പ്രദര്‍ശിപ്പിക്കേണ്ടതു് എന്നതും ഏതു് സ്റ്റേജിലാണു് കാണിക്കേണ്ടതു് എന്നതും തിരഞ്ഞെടുക്കാന്‍ കമ്പ്യൂട്ടറില്‍ പ്രത്യേക പ്രോഗ്രാം തയാറാക്കിയിരുന്നു. തികച്ചും ക്രമരഹിതമായി ചിത്രങ്ങള്‍ വരത്തക്ക വിധമാണു് അതു് ചെയ്തിരുന്നതു്. എന്നുതന്നെയല്ല ഏറ്റവും കര്‍ശനമായ മാനദണ്ഡങ്ങള്‍ക്കു് അനുസൃതമായി തന്നെയാണു് അതു് ചെയ്തിരുന്നതു്. പഠനഫലങ്ങള്‍ വിശകലനം ചെയ്യാന്‍ ഉപയോഗിച്ച സങ്കേതങ്ങളും ഏറ്റവും കര്‍ശനമായവയായിരുന്നു. ഈവക കാരണങ്ങളാല്‍ ഈ പഠനത്തില്‍ കാര്യമായ പോരായ്മകള്‍ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. പഠനം നടത്തിയതു് മനശ്ശാസ്ത്രത്തില്‍‌ കാര്യമായ സംഭാവനകള്‍ ചെയ്തിട്ടുള്ള വ്യക്തിയാണു് എന്നുള്ളതു് പഠനത്തിന്റെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കാന്‍ സഹായിച്ചിട്ടുണ്ടു്. എങ്കിലും പഠനം സൂചിപ്പിക്കുന്ന കാര്യം, അതായതു് നടക്കാനിരിക്കുന്നതു് മുന്‍കൂട്ടി അറിയാന്‍ കഴിഞ്ഞേക്കും എന്നതു്, അംഗീകരിക്കാന്‍ എല്ലാവര്‍ക്കും ആയിട്ടില്ല. ഇത്തരം പഠനങ്ങള്‍ ഇനിയും നടക്കുകയും ആ പഠനങ്ങളുടെ ഫലങ്ങള്‍ ഈ കണ്ടെത്തലിനു് അനുകൂലമായി വരുകയും ചെയ്താല്‍ മാത്രമെ ശാസ്ത്രലോകം ഇക്കാര്യം അംഗീകരിച്ചു തുടങ്ങൂ.

മനുഷ്യനു് മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത അനേകം കാര്യങ്ങള്‍ പ്രപഞ്ചത്തിലുണ്ടാകാം. നമ്മുടെ സാധാരണ ജീവിതത്തില്‍ തീരെ കാണാത്ത പലതും ഉണ്ടാകാം. എന്നാല്‍ വല്ലപ്പോഴും ഒരിക്കല്‍ തീരെ പരിചിതമല്ലാത്ത അനുഭവം നമുക്കു് ഉണ്ടായി എന്നും വരാം. അസാധാരണമായ കാര്യങ്ങള്‍ അംഗീകരിക്കാന്‍ അസാധാരണമായ തെളിവുകള്‍ വേണം എന്നു് ശാസ്ത്രലോകം പറയുന്നതു് ശരിതന്നെയാണു്. എന്നാല്‍ നമുക്കു് ഇന്നറിയാവുന്ന ശാസ്ത്രത്തിനു് അതീതമായി ഒന്നുമില്ല എന്നു് മുന്‍കൂട്ടി ഉറപ്പിക്കുന്നതു് ശരിയല്ല. ഇന്നത്തെ ശാസ്ത്രത്തിനു് അപ്പുറം ഒന്നുമില്ല എന്നു് തീരുമാനിക്കുന്നതു് ശാസ്ത്രപുരോഗതിക്കുതന്നെ വിരുദ്ധമാണല്ലോ. എന്നാല്‍ ശാസ്ത്രഗവേഷകര്‍ തന്നെ ചിലപ്പോള്‍ അത്തരത്തില്‍ സംസാരിക്കുന്നതു് കേള്‍ക്കാം. ശാസ്ത്രീയമായ കാഴ്ചപ്പാടല്ല അതു് എന്നു് ചൂണ്ടിക്കാണിക്കേണ്ടിയിരിക്കുന്നു. കൂടുതല്‍ പഠനങ്ങള്‍ മുകളില്‍ വിശദീകരിച്ച കണ്ടെത്തല്‍ ശരിവയ്ക്കുകയാണെങ്കില്‍ അതു് മനശ്ശാസ്ത്രത്തില്‍ മാത്രമല്ല നമ്മുടെ ജീവിതത്തില്‍ തന്നെ മാറ്റങ്ങള്‍ക്കു് കാരണമാകും എന്നതിനു് സംശയമില്ല.

(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് by-sa ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)

കാലാവസ്ഥയെ നിയന്ത്രിക്കാം

തേജസ് പത്രത്തിനു വേണ്ടി മെയ് 2011ല്‍ എഴുതിയതു്

ചൈനയിലെ ഗ്യാന്‍ഷുവില്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ ഗെയിസിന്റെ ഉത്ഘാടന ചടങ്ങിനെയും സമാപന ചടങ്ങിനെയും മഴ ഉപദ്രവിക്കാതിരിക്കാനായി വിമാനങ്ങളും റോക്കറ്റുകളും തയാറാക്കി നിര്‍ത്തിയിരിക്കുന്നു. മഴ വരുന്ന വിവരം മുന്‍കൂട്ടി അറിയാനായി റഡാറുകള്‍ സജീകരിച്ചിരിക്കുന്നു. കേട്ടാല്‍ യുദ്ധത്തിനു് തയാറെടുക്കുന്ന പ്രതീതി. മേഘങ്ങളെ തുരത്തിയോടിക്കാനാണു് വിമാനങ്ങളും റോക്കറ്റുകളും എന്നാണു് ചില മാധ്യമങ്ങള്‍ പറയുന്നതു്. 2008ലെ ബെയ്ജിങ്ങ് ഒളിംപിക്സ് സമയത്തും ചൈന ഇത്തരം ക്രമീകരണങ്ങള്‍ നടത്തിയിരുന്നു. എന്താണു് സംഭവിക്കുന്നതു്? ശത്രുവിമാനങ്ങളെ തുരത്തി ഓടിക്കുന്നതുപോലെ മേഘങ്ങളെയും ഓടിക്കാനാകുമോ? ഇതിന്റെ പിന്നിലുള്ള ശാസ്ത്രമെന്താണെന്നു് നമുക്കു് പരിശോധിക്കാം.

മേഘങ്ങളും മഴയും ഉണ്ടാകുന്നതെങ്ങിനെയാണെന്നു് മനസിലാക്കിയാലേ മേഘങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുകയും മഴ ഇല്ലാതാക്കുകയും മറ്റും ചെയ്യുന്നതെങ്ങിനെ എന്നു് വ്യക്തമാകൂ. ഭൂമിയുടെ ഉപരിതലത്തോടു് ഏറ്റവും ചേര്‍ന്നുകിടക്കുന്ന അന്തരീക്ഷത്തിന്റെ ഭൂസ്പര്‍ശമണ്ഡലം, അഥവാ ട്രോപോസ്ഫിയര്‍, എന്ന പാളിയിലാണു് കാലാവസ്ഥയുമായി ബന്ധപ്പെട്ട പ്രതിഭാസങ്ങള്‍ നടക്കുന്നതു്. അന്തരീക്ഷത്തില്‍ മുകളിലേക്കു് പോകംതോറും ചൂടു് കുറഞ്ഞുവരുമെന്നു് അറിയാമല്ലോ. അതുകൊണ്ടാണല്ലോ മൂന്നാറും വയനാടും ഊട്ടിയും പോലെയുള്ള സ്ഥലങ്ങളില്‍ എല്ലാക്കാലത്തും തണുപ്പുള്ളതു്. ഭൂമിയുടെ ഉപരിതലം സൂര്യപ്രകാശമേറ്റു് ചൂടാകുമ്പോള്‍ അതിനോടു് ചേര്‍ന്നുകിടക്കുന്ന വായുവും ചൂടാകുന്നു. ചൂടാകുന്ന വായു മുകളിലേക്കുയരുമല്ലോ. പക്ഷെ മുകളിലേക്കുയരുമ്പോള്‍ അതു് തണുക്കും. ഈ വായുവില്‍ ധാരാളം ഈര്‍പ്പം (നീരാവി) ഉണ്ടെങ്കില്‍ വായു തണുക്കുമ്പോള്‍ നീരാവി ജലകണങ്ങളായി മാറിത്തുടങ്ങും. പക്ഷെ ജലകണങ്ങള്‍ ഉണ്ടായിത്തുടങ്ങാന്‍ ചെറിയ തരികളുടെ സാന്നിദ്ധ്യം ആവശ്യമാണു്. ചിലതരം പൊടികളും കടലില്‍നിന്നുയരുന്ന ഉപ്പുതരികളും ഒക്കെ ഇതിനു് ഉതകുന്നവയാണു്. ഇത്തരം തരികള്‍ സാധാരണഗതിയില്‍ അന്തരീക്ഷത്തില്‍ ഉണ്ടായിരിക്കും. ഇവയില്‍ നീരാവി തണുത്തുറഞ്ഞാണു് മേഘങ്ങളുണ്ടാകുന്നതു്.

മേഘങ്ങളെല്ലാം മഴ തരില്ലല്ലോ. ചില മേഘങ്ങളില്‍നിന്നു മാത്രമെ മഴ പെയ്യൂ. മേഘത്തിലെ ജലകണങ്ങള്‍ വളരെ ചെറുതാണു്. അവ അപ്പൂപ്പന്‍താടികളെപ്പോലെ കാറ്റില്‍ പറന്നുനടക്കുകയേയുള്ളൂ. അവ കൂടിച്ചേര്‍ന്നോ നീരാവി വലിച്ചെടുത്തോ വളര്‍ന്നു് വലുതാകുമ്പോള്‍ വായുവില്‍ തങ്ങി നില്‍ക്കാനാവാതെ താഴോട്ടു് നീങ്ങാന്‍ തുടങ്ങും. താഴോട്ടു് നീങ്ങുമ്പോള്‍ മറ്റു ചെറിയ തുള്ളികളുമായി കൂടിച്ചേര്‍ന്നു് വലുതാകാന്‍ സാദ്ധ്യതയുണ്ടു്. മറിച്ചു്, വായുവില്‍ ഈര്‍പ്പം കുറവാണെങ്കില്‍ വറ്റിപ്പോകാനും ഇടയുണ്ടു്. എന്തു് സംഭവിക്കുന്നു എന്നുള്ളതു് സാഹചര്യത്തെ ആശ്രയിച്ചിരിക്കും. സാഹചര്യം അനുയാജ്യമാണെങ്കില്‍ തുള്ളികള്‍ വളരുകയും മഴയായി താഴെ എത്തുകയും ചെയ്യും.

മഴയുണ്ടാകുന്നതിനെ സ്വാധീനിക്കുന്ന പല ഘടകങ്ങളുണ്ടു്. വായുവില്‍ ആവശ്യത്തിനു് ഈര്‍പ്പമുണ്ടായിരിക്കണം. എങ്കിലേ ധാരാളം മഴത്തുള്ളികളുണ്ടാകൂ. ജലത്തിനു് ഘനീഭവിച്ചുതുടങ്ങാനായി അനുയോജ്യമായ തരികളുണ്ടാകണം. ഇവ രണ്ടു തരത്തിലുള്ളവയാകാം. ചില തരം തരികള്‍ നീരാവി ഘരരൂപത്തില്‍, അതായതു് ഐസ്, ആയി തീരാന്‍ സഹായിക്കുന്നു. അതു സംഭവിക്കാന്‍ താപനില പൂജ്യം ഡിഗ്രിയില്‍ താഴെ ആയിരിക്കണം. പല മേഘങ്ങളും ഒരു ഉയരത്തിനപ്പുറത്തു് പൂജ്യം ഡിഗ്രിയില്‍ താഴെ ആയിരിക്കും. എന്നാല്‍ അങ്ങനെ അല്ലാത്ത മേഘങ്ങളുമുണ്ടു്. അത്തരം മേഘങ്ങളുണ്ടാകുന്നതു് നീരാവി തണുത്തു് ജലകണങ്ങളാകാന്‍ സഹായിക്കുന്ന തരികള്‍ ഉള്ളപ്പോഴാണു്. രണ്ടായാലും തരികളുടെ എണ്ണം തീരെ കുറവാണെങ്കില്‍ ആവശ്യത്തിനു് മഴത്തുള്ളികളുണ്ടാവാതിരിക്കുകയും വായുവിലെ ഈര്‍പ്പത്തില്‍ കുറെ ഭാഗം മഴയായി തീരാതിരിക്കുകയും ചെയ്യാം. ``അധികമായാല്‍ അമൃതും വിഷം'' എന്നപോലെ തരികള്‍ കൂടുതലായാലും പ്രശ്നമാകും. അപ്പോള്‍ ഉള്ള ഈര്‍പ്പം അനേകം തുള്ളികളായി തീരുകയും ഒരു തുള്ളിയും വേണ്ടത്ര വലുപ്പം വയ്ക്കാതിരിക്കുകയുമാവാം.

ഇവിടെയാണു് നമുക്കു് മേഘങ്ങളെ മാറ്റിയെടുക്കാനുള്ള അവസരം ലഭിക്കുന്നതു്. ആവശ്യത്തിനു് തരികളില്ലാത്തതിനാല്‍ മഴയുണ്ടാകാത്ത മേഘങ്ങള്‍ക്കു് തരികള്‍ കൊടുക്കാം. ഇതിനു് സാധാരണയായി ഉപയോഗിക്കുന്നതു് ഉപ്പോ സില്‍വര്‍ അയഡൈഡ് എന്ന രാസവസ്തുവോ ആണു്. വളരെ നേര്‍ത്ത പൊടിയായിട്ടാണു് ഇതു് മേഘത്തില്‍ വിതറുന്നതു്. നീരാവി ധാരാളമുള്ള മേഘത്തില്‍ പൂജ്യം ഡിഗ്രിയില്‍ താഴെ താപനിലയുള്ള ഭാഗത്തു് വേണം ഇതു് വിതറാന്‍. ഈ വസ്തുക്കളുടെ ക്രിസ്റ്റല്‍ ഘടന ഐസിന്റേതിനോടു് സാമ്യമുള്ളതായതുകൊണ്ടു് നീരാവി ഇതില്‍ എളുപ്പത്തില്‍ ഉറഞ്ഞുകൂടി ഐസായിത്തീരുന്നു. വിമാനത്തില്‍ കൊണ്ടുപോയി മേഘത്തിന്റെ അനുയോജ്യമായ ഭാഗത്തു് വിതറുകയാണു് പിന്‍തുടര്‍ന്നുവന്ന രീതി. എന്നാല്‍ റോക്കറ്റുപയോഗിച്ചു് രാസവസ്തുക്കള്‍ മേഘത്തില്‍ വിതറാനുള്ള വിദ്യ ചൈനയില്‍ വികസിപ്പിച്ചെടുത്ത ശേഷം പലയിടങ്ങളിലും അങ്ങനെയും ചെയ്യുന്നുണ്ടു്.

ഖരരൂപത്തിലുള്ള കാര്‍ബണ്‍ ഡയോക്സൈഡാണു് ഉപയോഗിക്കപ്പെടുന്ന മറ്റൊരു വസ്തു. പൂജ്യത്തെക്കാള്‍ ഏതാണ്ടു് 80 ഡിഗ്രി താഴെയാണു് ഇതിന്റെ താപനില. അതുകൊണ്ടു് തണുപ്പിച്ചുവയ്ക്കാന്‍ പ്രത്യേകം സംവിധാനങ്ങളുള്ള വിമാനത്തില്‍ വേണം ഇതു് കൊണ്ടുപോയി വിതറാന്‍. ഇതു് വീഴുന്ന ഭാഗം പെട്ടെന്നു് വളരെയധികം തണുക്കുന്നതുകൊണ്ടു് അവിടെ നീരാവി നേരെ ഐസ് കണങ്ങളായി രൂപാന്തരപ്പെടുന്നു. ഇതൊക്കെ ചെയ്താലും കൂടുതല്‍ മഴ ലഭിന്നുണ്ടോ, മഴ എത്രമാത്രം വര്‍ദ്ധിക്കുന്നുണ്ടു് എന്നൊക്കെ കൃത്യമായി മനസിലാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

ഇനി ചൈനയില്‍ ചെയ്യുന്നതും മുമ്പൊരിക്കല്‍ റഷ്യയില്‍ ലോകനേതാക്കളുടെ ഒരു സമ്മേളനത്തിനുവേണ്ടി ഒരുക്കിവച്ചതും പോലെ മഴക്കാര്‍ ഇല്ലാതാക്കുകയാണു് വേണ്ടതെങ്കില്‍ എഴുപ്പമാണു്. മഴക്കാര്‍ പെയ്യണമെങ്കില്‍ മേഘത്തിലെ ജലകണങ്ങളില്‍ കുറെയെണ്ണം വലുതാവണം എന്നു പറഞ്ഞല്ലോ. അതുണ്ടാവാതിരിക്കണമെങ്കില്‍ ഉള്ള നീരാവി അനേകം തുള്ളികളായി തീര്‍ന്നാല്‍ മതി. അപ്പോള്‍ വലുപ്പമുള്ള തുള്ളികള്‍ ഉണ്ടാവില്ല. തുള്ളികളുടെ എണ്ണം വര്‍ദ്ധിക്കണമെങ്കില്‍ നീരാവി ഉറഞ്ഞുകൂടാന്‍ സഹായിക്കുന്ന തരികളുടെ എണ്ണവും കൂടണം. അതിനായി നമ്മള്‍ മേഘത്തില്‍ ധാരാളം തരികള്‍ വിതറുന്നു. അപ്പോള്‍ മേഘത്തിലുള്ള നീരാവി അനേകം തരികളിലായി ഉറഞ്ഞുകൂടുകയും ഒരു തുള്ളിയും വലുതാകാതിരിക്കുകയും ചെയ്യും. വളരെ ചെറിയ തുള്ളികള്‍ക്ക് അധികസമയം അങ്ങനെ നിലനില്‍ക്കാനാവില്ല. അവ എളുപ്പത്തില്‍ വറ്റിപ്പോകും. അതായതു് മേഘം തന്നെ ഇല്ലാതാകും. ഇതാണു് മഴ ഇല്ലാതാക്കുന്ന വിദ്യ.

പൊതുവായി പറഞ്ഞാല്‍ മഴ പെയ്യിക്കുന്നതിനേക്കാള്‍ ഉറപ്പോടെ മഴ ഇല്ലാതാക്കം എന്നു പറയാം. കാരണം മഴ പെയ്യണമെങ്കില്‍ വളരെ കൃത്യമായ സാഹചര്യങ്ങള്‍ ഉണ്ടാവണം. എന്നാല്‍ പെയ്യാനിടയുള്ള മേഘത്തെ ഇല്ലാതാക്കണമെങ്കില്‍ ആ സാഹചര്യം ഒഴിവാക്കിയാല്‍ മതി. അതു് താരതമ്യേന എളുപ്പമാകുമല്ലോ.

കേരളത്തിലും മറ്റുചില സംസ്ഥാനങ്ങളിലും മഴ വേണ്ടത്ര ലഭിക്കാത്ത സമയങ്ങളില്‍ കൃത്രിമമായി മഴ പെയ്യിക്കാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ടു്. അവ എത്രമാത്രം ഫലപ്രദമായിട്ടുണ്ടു് എന്നു് നിശ്ചയമില്ല. ചില സ്വകാര്യ കമ്പനികള്‍ അമേരിക്കന്‍ കമ്പനികളുമായി ചേര്‍ന്നാണു് ഈ പരിപാടികള്‍ നടത്തുന്നതു് എന്നാണു് മനസിലാക്കാന്‍ കഴിഞ്ഞിട്ടുള്ളതു്. ഇവ എത്രമാത്രം ഫലപ്രദമാകുന്നുണ്ടു് എന്നു് മനസിലാക്കാനുള്ള ശാസ്ത്രീയ വൈദഗ്ദ്ധ്യം നമുക്കുണ്ടായിട്ടില്ല -- വൈദഗ്ദ്ധ്യം നേടാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും.

എന്നാല്‍ കേരളത്തിലും മറ്റുചിലയിടങ്ങളിലും സാധാരണയില്‍ കവിഞ്ഞ മഴ ഉണ്ടാകുകയും തത്ഫലമായി വെള്ളപ്പൊക്കമുണ്ടാകുകയും ചെയ്യുക പതിവായിട്ടുണ്ടു്. അതുകൊണ്ടു് മഴ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍, അവ കൂടുതല്‍ ഫലപ്രദമാണെന്നുള്ള നിലയ്ക്കു്, തുടങ്ങാവുന്നതാണു്. എന്തുകൊണ്ടോ ആ വഴിക്കു് ആരും ചിന്തിച്ചിട്ടില്ല എന്നു തോന്നുന്നു.

ദിനാവസ്ഥയില്‍ \eng(weather) \mal മാറ്റം വരുത്താനുള്ള ശ്രമങ്ങള്‍ മറ്റെന്തു മാറ്റങ്ങളുണ്ടാക്കുന്നുണ്ടു് എന്നു നമുക്കു് അറിയില്ല. ഉദാഹരണമായി, ഒരു ഭാഗത്തു് കൂടുതല്‍ മഴ പെയ്യിച്ചാല്‍ മറ്റൊരു ഭാഗത്തു് മഴ കുറയുമോ? മറിച്ചു് ഒരു ഭാഗത്തു് മഴ ഇല്ലാതാക്കിയാല്‍ മറ്റൊരു ഭാഗത്തു് മഴ അധികമാകുമോ? അതോ മറ്റെന്തെങ്കിലും മാറ്റം കാലാവസ്ഥയിലുണ്ടാകുമോ? ഇതൊന്നും മനസിലാക്കാതെ നമ്മള്‍ അന്തരീക്ഷത്തിലെ പ്രക്രിയകളില്‍ ഇടപെടുന്നതു് ശരിയാണോ? നമ്മള്‍ കൂടുതല്‍ പ്രശ്നങ്ങള്‍ വരുത്തിവയ്ക്കുകയാവുമോ ചെയ്യുക?

വരള്‍ച്ചയായാലും വെള്ളപ്പൊക്കമായാലും ഇന്നത്തെ പല പ്രശ്നങ്ങള്‍ക്കും ഉത്തരവാദികള്‍ നമ്മള്‍തന്നെയാണു്. ആ പ്രശ്നങ്ങള്‍ക്കു് പരിഹാരം കാണാന്‍ നമുക്കു് മറ്റു മാര്‍ഗങ്ങളുണ്ടു്താനും. ആ നിലയ്ക്കു് പ്രകൃതിയുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാതിരിക്കുന്നതല്ലേ നല്ലതു്?

(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് by-sa ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)

Sunday, July 03, 2011

ഭാഷകളുടെ ഉത്ഭവം

(തേജസ് പത്രത്തിനുവേണ്ടി എഴുതിയതു്)

ഭാഷ, അതു് സംസാരഭാഷയായാലും എഴുത്തുഭാഷയായാലും, നമ്മള്‍ സ്വാഭാവികമായി കരുതുന്ന ഒന്നാണു്. ശൈശവത്തില്‍ തന്നെ, ഒരുപക്ഷെ പരിസരങ്ങള്‍ ശ്രദ്ധിച്ചു തുടങ്ങുന്ന പ്രായം മുതല്‍ക്കേ, മറ്റുള്ളവര്‍ സംസാരിക്കുന്നതു കേട്ടു് നമ്മള്‍ ഭാഷ പഠിച്ചു തുടങ്ങുന്നുണ്ടാവണം. മറ്റു മൃഗങ്ങളും പരസ്പരം ആശയവിനിമയത്തിനു് അവരുടേതായ ശബ്ദങ്ങളും അംഗവിക്ഷേപങ്ങളും ഉപയോഗിക്കുന്നുണ്ടെങ്കിലും അതിനൊന്നും മനുഷ്യരുടെ ഭാഷയ്ക്കൊപ്പം ആശയവിനിമയശേഷി ഉള്ളതായി അറിവില്ല. ആ നിലയ്ക്കു് മനുഷ്യനു് മാത്രം ഇത്ര സങ്കീര്‍ണ്ണമായ ഭാഷ എങ്ങനെയുണ്ടായി, എപ്പോഴുണ്ടായി എന്നതു് പ്രസക്തമായ ചോദ്യമാകുന്നു. ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന ഒരു പഠനഫലം സൂചിപ്പിക്കുന്നതു് ആഫ്രിക്കയിലായിരിക്കണം ആദ്യത്തെ മനുഷ്യഭാഷ ഉണ്ടായതു് എന്നാണു്. മനുഷ്യരാശി ജന്മമെടുത്തതു് ആഫ്രിക്കയിലാണു് എന്നാണല്ലോ മനുഷ്യജീനുകളുടെ പഠനത്തില്‍നിന്നുള്ള നിഗമനം. ആ നിലയ്ക്കു് മനുഷ്യഭാഷയും ഉത്ഭവിച്ചതു് ആഫ്രിക്കയിലായിരിക്കും എന്ന കണ്ടെത്തല്‍ അത്ഭുതാവഹമല്ലെങ്കിലും രസകരമാണു്. ന്യൂസിലന്‍ഡിലെ ഓക്ക്ലന്‍ഡ് സര്‍വ്വകലാശാലയിലെ ക്വെന്‍റിന്‍ ആറ്റ്‌കിന്‍സണ്‍ (Quentin Atkinson) എന്ന ജൈവശാസ്ത്രജ്ഞന്‍ ലോകത്തിലെ അഞ്ഞൂറിലധികം ഭാഷകളുടെ ഘടന പഠിച്ചതില്‍ നിന്നാണു് ഈ അനുമാനത്തിലെത്തിയതു്. അദ്ദേഹത്തിന്റെ നിഗമനം ശരിയെങ്കില്‍ ഭാഷാപഠനത്തിലെ ഏറ്റവും വലിയ കാല്‍വയ്പുകളില്‍ ഒന്നാവാമിതു്. ഏപ്രില്‍ 14ലെ സയന്‍സ്}(Science) എന്ന പ്രമുഖ ശാസ്ത്ര ജേര്‍ണ്ണലിലാണു് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നതു്.

മനുഷ്യഭാഷയുടെ ഉത്ഭവത്തെപ്പറ്റി പല തരത്തിലുള്ള സിദ്ധാന്തങ്ങളുണ്ടു്. ഏതാണ്ടു് 25 ലക്ഷം വര്‍ഷം മുമ്പു് ഹോമോ ഹാബിലിസ് (Homo habilis), ഹോമോ സാപിയന്‍ (Homo sapien) എന്നീ ജനുസ്സുകള്‍ പരിണമിച്ചുണ്ടാകുന്നതിനു മുമ്പു് ഉണ്ടായിരുന്ന ജീവിവര്‍ഗങ്ങള്‍ ആശയവിനിമയത്തിനു് ഉപയോഗിച്ചിരുന്ന ശബ്ദങ്ങളും ആംഗ്യങ്ങളുമാണു് പിന്നീടു് മനുഷ്യരുടെ സംസാരഭാഷ ആയി മാറിയതു് എന്നാണു് വലിയ വിഭാഗം ഭാഷാശാസ്ത്രജ്ഞരും വിശ്വസിക്കുന്നതു്. എന്നാല്‍ അങ്ങനെയല്ല, സംസാരഭാഷ മനുഷ്യന്‍ താരതമ്യേന കുറച്ചു് കാലം കൊണ്ടു് നേടിയെടുത്ത സവിശേഷ കഴിവാണു് എന്നാണു് മറ്റുചിലര്‍ വിശ്വസിക്കുന്നതു്. ഇവരില്‍ പ്രമുഖനാണു് ലോകപ്രശസ്തനായ നോം ചോംസ്ക്കി (Noam Chomsky). നമ്മുടെ ഭാഷ മറ്റു ജീവികള്‍ ഉപയോഗിക്കുന്ന ശബ്ദങ്ങളോ ആംഗ്യങ്ങളോ ആയി താരതമ്യപ്പെടുത്തുമ്പോള്‍ വളരെയധികം സങ്കീര്‍ണ്ണമാണെന്നും അതുകൊണ്ടു് മനുഷ്യഭാഷ അവയില്‍നിന്നു് ഉണ്ടായതാണെന്നു് കരുതാനാവില്ല എന്നുമാണു് ഇക്കൂട്ടര്‍ പറയുന്നതു്. ഹോമോ ഹാബിലിസ്സിനു മുമ്പുണ്ടായിരുന്ന ആസ്‌ട്രേലോപിത്തെക്കസ് എന്ന ജീവിവര്‍ഗത്തിനു് ഭാഷ ഇല്ലായിരുന്നു എന്നുതന്നെയാണു് ശാസ്ത്രജ്ഞരെല്ലാം കരുതുന്നതു്. ഹോമോ ഹാബിലിസ് മുതല്‍ക്കു തന്നെ ഭാഷയുടെ ആദിരൂപം ഉണ്ടായിത്തുടങ്ങി എന്നു ചിലര്‍ കരുതുന്നു. ഏതാണ്ടു് 18 ലക്ഷം വര്‍ഷം മുമ്പു് ഹോമോ ഇറെക്‌ടസിന്റെ കാലം മുതല്‍ക്കോ അതിനു ശേഷമോ ആയിരിക്കണം ഭാഷയുടെ ആദിരൂപമുണ്ടായതു് എന്നാണു് മറ്റു ചിലര്‍ കരുതുന്നതു്. നമ്മുടെ ഇന്നത്തെ ഭാഷകളുമായി സങ്കീര്‍ണ്ണതയില്‍ താരതമ്യം ചെയ്യാവുന്ന ഭാഷ ആദ്യമായി ഉണ്ടായതു് ഏതാണ്ടു് ഒരു ലക്ഷം വര്‍ഷം മുമ്പു്, അതായതു് ഹോമോ സാപിയന്‍ സാപിയന്‍ \eng(Homo sapien sapien) \mal എന്ന പേരില്‍ അറിയപ്പെടുന്ന ആധുനിക മനുഷ്യന്‍ ഉത്ഭവിച്ചതിനു ശേഷം, മാത്രമായിരിക്കണം എന്നു് പൊതുവില്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ടു്.

ഭാഷയുണ്ടായതു് ചരിത്രാതീതമായ കാലത്തായതുകൊണ്ടു് (ഭാഷയില്ലാതെ ചരിത്രം രേഖപ്പെടുത്താനാവില്ലല്ലോ!) നമുക്കു് ഭാഷയുടെ ഉത്ഭവത്തെപ്പറ്റി അറിവുതരുന്ന ഒന്നും അവശേഷിച്ചിട്ടില്ല, ഇന്നു് ഭാഷയുടെ ഉത്ഭവത്തോടു് താരതമ്യം ചെയ്യാവുന്ന ഒരു കാര്യവും നടക്കുന്നതായി നമുക്കു് അറിവുമില്ല. അതുകൊണ്ടു് ഭാഷയുടെ ഉത്ഭവത്തെപ്പറ്റി പഠിക്കുന്നതു് വളരെയധികം ബുദ്ധിമുട്ടുള്ള കാര്യമാണു്. ഈ സാഹചര്യത്തിലാണു് ആറ്റ്കിന്‍സണിന്റെ പഠനം പ്രാധാന്യമര്‍ഹിക്കുന്നതു്.

ഭാഷ മനുഷ്യരില്‍ തനതായി ഉള്ളതാണോ അതോ സാമൂഹ്യജീവി എന്ന നിലയ്ക്കു് വളര്‍ന്നു വരുന്നതിന്റെ ഭാഗമായി അഭ്യസിക്കുന്നതാണോ എന്നതാണു് മറ്റൊരു ചോദ്യം. സ്റ്റീവന്‍ പിങ്കര്‍ (Steven Pinker) തുടങ്ങിയ ചിലര്‍ പറയുന്നതു് നമ്മുടെ ഇന്ദ്രിയങ്ങളെപ്പോലെ തന്നെ മനുഷ്യരിലുണ്ടാകുന്ന ഒന്നാണു് ഭാഷ എന്നാണു്. എന്നാല്‍ മൈക്കല്‍ ടോമസെല്ലൊ (Michael Tomasello) തുടങ്ങിയ മറ്റു ചിലര്‍ വിസ്വസിക്കുന്നതു് ആംഗ്യത്തിലൂടെയും സംസാരത്തിലൂടെയുമുള്ള പ്രിമേറ്റുകളുടെ ആശയവിനിമയത്തില്‍നിന്നു് വികസിച്ചു വന്നതാണു് എന്നാണു്. ഇവിടെ ആശയവിനിമയവും ഭാഷയും തമ്മില്‍ വേര്‍തിരിച്ചു കാണേണ്ടതുണ്ടു്. ആശയങ്ങള്‍ മനസില്‍ രൂപീകരിക്കാനും ആംഗ്യങ്ങളോ ശബ്ദമോ മറ്റോ ഉപയോഗിച്ചു് ആ ആശയങ്ങള്‍ മറ്റുള്ളവരിലേക്കു് പകരാനുമുള്ള കഴിവാണു് ആശയവിനിമയ ശേഷി. ഭാഷ എന്നു പറയുമ്പോള്‍ അതിനു് ഘടനയും വ്യാകരണവും മറ്റും ഉണ്ടാകണമല്ലോ. ഭാഷ ഉപയോഗിക്കാതെ ആശയവിനിമയം നടത്തുന്നതു് നമുക്കെല്ലാവര്‍ക്കും പരിചിതമാണു്. രണ്ടു പേര്‍ പരസ്പരം കേള്‍ക്കാന്‍ പറ്റാത്ത ദൂരത്തായിരിക്കുമ്പോഴോ രണ്ടു പേര്‍ക്കും ഒരേ ഭാഷ അറിയാന്‍ വയ്യാത്തപ്പോഴോ ആംഗ്യങ്ങള്‍ കൊണ്ടു് നമ്മള്‍ ആശയവിനിമയം നടത്താറുണ്ടല്ലോ. ഇതിനു് ഭാഷ എന്നു പറയാനാവില്ല. എന്നാല്‍ ബധിരര്‍ക്കു വേണ്ടി വികസിപ്പിച്ചിട്ടുള്ള ആംഗ്യഭാഷകള്‍ക്കു് ഭാഷയുടെ സ്വഭാവങ്ങളുണ്ടു്. സംസാരം എന്നു പറയുന്നതു് മറ്റൊന്നാണു്. ശബ്ദത്തിലൂടെയുള്ള ഈ ആശയവിനിമയത്തിനു് ഭാഷയുണ്ടാവാം. പല മൃഗങ്ങളും ചുരുക്കം ചില ശബ്ദങ്ങളുടെ സഹായത്തോടെ ആശയവിനിമയം നടത്താറുണ്ടു്. ഭാഷയില്ലാത്ത ഇത്തരം ആശയവിനിമയത്തിനു് വളരെ പരിമിതമായ സാദ്ധ്യതകളേയുള്ളൂ.

ഇനി ആറ്റ്‌കിന്‍സണിന്റെ പഠനം പരിശോധിക്കാം. സംസാരിക്കുകയോ എഴുതുകയോ ചെയ്യുന്ന ഏതു ഭാഷയിലും ശബ്ദങ്ങള്‍ ഉണ്ടല്ലോ. ഒരു വാക്കില്‍ ഒന്നോ അതിലധികമോ ശബ്ദങ്ങളുണ്ടാവാം. ഇംഗ്ലീഷില്‍ ഫോണീം (phoneme) എന്നു പറയുന്നതു് ഏതാണ്ടു് ഇതേ അര്‍ത്ഥത്തിലാണു്. അഞ്ഞൂറിലധികം ഭാഷകളിലെ ഫൊണീമുകള്‍ പഠിച്ചതില്‍ നിന്നാണു് ആറ്റ്കിന്‍സണ്‍ തന്റെ നിഗമനങ്ങളില്‍ എത്തിച്ചേര്‍ന്നതു്. ഒരു വലിയ സമൂഹത്തില്‍ വികസിച്ചുവരുന്ന ഭാഷയില്‍ ഉള്ള ശബ്ദങ്ങളെല്ലാം അതില്‍നിന്നു് വേറിട്ടു ദൂരെ പോയി വസിക്കുന്ന ഒരു ചെറിയ കൂട്ടം ആള്‍ക്കാരുടെ ഭാഷയില്‍ ഉണ്ടാവില്ല എന്നതാണു് ഈ പഠനത്തിനു് ഉപയോഗിച്ചിരിക്കുന്ന ഒരു ആശയം. അതു് ശരി വയ്ക്കുമാറു് ചെറിയ സമൂഹങ്ങളിലെ ഭാഷകളില്‍ കുറച്ചു ശബ്ദങ്ങളും വലിയ സമൂഹങ്ങളില്‍ കൂടുതല്‍ ശബ്ദങ്ങളും ഉണ്ടെന്നു് അവര്‍ കണ്ടു. ജീനുകളുടെ കാര്യത്തില്‍ ഇങ്ങനെ സംഭവിക്കുന്നുണ്ടു് എന്നതു് അംഗീകരിക്കപ്പെട്ടിട്ടുള്ള കാര്യമാണു്. അതായതു് ഒരു വലിയ സമൂഹത്തിലെ ജീനുകളില്‍ കാണുന്നത്ര വൈവിദ്ധ്യം ചെറിയ സമൂഹങ്ങളില്‍ കാണില്ല. ഈ ആശയത്തിന്റെ അടിസ്ഥാനത്തിലാണല്ലോ മനുഷ്യജീനുകളുടെ പഠനത്തില്‍നിന്നു് മനുഷ്യന്‍ ആഫ്രിക്കയിലാണു് ഉത്ഭവിച്ചതു് എന്ന നിഗമനത്തിലെത്തിയതു്. ആഫ്രിക്കയില്‍നിന്നുള്ള ദൂരം കൂടുന്നതനുസരിച്ചു് ജീനുകളിലെ വൈവിദ്ധ്യം കുറഞ്ഞു വരുന്നു എന്നാണു് ഗവേഷകര്‍ കണ്ടതു്. ഏതാണ്ടു് അതേ തരത്തിലുള്ളതായിരുന്നു ആറ്റ്‌കിന്‍സണ്‍ നടത്തിയ പഠനവും.

ആഫ്രിക്കന്‍ ഭാഷകളിലാണു് അവര്‍ ഏറ്റവുമധികം ശബ്ദങ്ങള്‍ കണ്ടതു് --- 141. ജര്‍മ്മന്‍ ഭാഷയില്‍ അതു് 41ഉം മാന്‍ഡറിന്‍ ചൈനീസില്‍ 32ഉം ഹവായ് ദ്വീപുകളില്‍ 13ഉം ആയി ചുരുങ്ങുന്നു. ദക്ഷിണ അമേരിക്കയിലാണു് അവര്‍ ഏറ്റവും കുറച്ചു് ഫൊണീമുകള്‍ കണ്ടതു് --- 11. ഫൊണീമുകളിലെ വൈവിദ്ധ്യത്തിന്റെ 30\% ഭാഗം ആഫ്രിക്കയില്‍ നിന്നുള്ള ദൂരത്തിന്റെ ഫലമാണെന്നാണു് അവരുടെ കണക്കുകള്‍ കാണിക്കുന്നതു്. ജീനുകളിലെ വൈവിദ്ധ്യത്തില്‍ കണ്ടതുപോലെ തന്നെയുള്ള മാറ്റമാണു് ഫൊണീമുകളിലും കാണുന്നതു് എന്നു് ആറ്റ്കിന്‍സണ്‍ പറഞ്ഞു. ലോകത്തില്‍ ഇന്നുള്ള ആറായിരത്തോളം ഭാഷകളും ഏതാണ്ടു് 50,000ത്തിലധികം വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായിരുന്ന ഒരു ഭാഷയില്‍ നിന്നാണു് ഉത്ഭവിച്ചതു് എന്നാണു് അദ്ദേഹത്തിന്റെ പഠനം സൂചിപ്പിക്കുന്നതു്. മനുഷ്യരാശി മുഴുവനും തന്നെ ലക്ഷക്കണക്കിനു് വര്‍ഷം മുമ്പു് ജീവിച്ചിരുന്ന രണ്ടു് വ്യക്തികളില്‍ നിന്നാണു് ഉത്ഭവിച്ചതു് എന്നതു് സത്യമാണെങ്കില്‍ ഇതും സത്യമായിരിക്കാം.

ആറ്റ്കിന്‍സണിന്റെ പഠനഫലം വളരെ രസകരമാണു് എന്നു് ഭാഷാശാസ്ത്രജ്ഞര്‍ പൊതുവായി കരുതുന്നു. എന്നാല്‍ അതു് യാഥാര്‍ത്ഥ്യമാണോ എന്നു് അറിയാറായിട്ടില്ല. എന്നെങ്കിലും അറിയാന്‍ കഴിയും എന്നു് ഉറപ്പിച്ചു പറയാനാവുമോ? ആറ്റ്കിന്‍സണ്‍ തന്നെ റസ്സല്‍ ഗ്രേ (Russell Gray) എന്ന ശാസ്ത്രജ്ഞനുമായി ചേര്‍ന്നു് 2003ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറഞ്ഞതു് തുര്‍ക്കിയിലാണു് മനുഷ്യഭാഷ ഉണ്ടായതു് എന്നാണു്. വാക്കുകളിലുണ്ടാകുന്ന മാറ്റങ്ങളാണു് അന്നു് പഠനത്തിനു് ഉപയോഗിച്ചതു്. അതിനേക്കാള്‍ ഗഹനമാണു് ഇപ്പോഴത്തെ പഠനം എന്നു കരുതാം. എങ്കിലും പുതിയ പഠനങ്ങള്‍ പുതിയ കണ്ടെത്തലുകളിലേക്കു് നയിക്കാമല്ലോ. ഈ വഴിക്കുള്ള കൂടുതല്‍ പഠനങ്ങള്‍ നടന്നാലേ കൂടുതല്‍ വ്യക്തത ഉണ്ടാകൂ. മനുഷ്യ ജീനുകളുടെയും മനുഷ്യ ഭാഷകളിലെ ശബ്ദങ്ങളുടെയും വൈവിദ്ധ്യത്തില്‍ കണ്ട ഒരേപോലെയുള്ള സ്വഭാവം, അതായതു് ആഫ്രിക്കയില്‍ നിന്നുള്ള ദൂരം കൂടുന്നതിനനുസരിച്ചു് വൈവിധ്യത്തില്‍ കുറവുണ്ടാകുന്നതു്, ആറ്റ്കിന്‍സണിന്റെ നിഗമനത്തിലുള്ള വിശ്വാസ്യത വര്‍ദ്ധിപ്പിക്കുന്നു. ആഫ്രിക്ക ഇരുട്ടു മൂടിയ പ്രാകൃത പ്രദേശമല്ല, മറിച്ചു് നമുക്കു് ജന്മം നല്‍കിയ അമ്മയും നമ്മെ സംസാരിക്കാന്‍ പഠിപ്പിച്ച അച്ഛനുമാണു് എന്ന തിരിച്ചറിവു് നമ്മുടെ കാഴ്ചപ്പാടുകളെ തീര്‍ച്ചയായും സ്വാധീനിക്കും എന്നു കരുതാം.

(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് by-sa ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)

മുഖം മനസിന്റെ കണ്ണാടിയാവാം

(തേജസ് പത്രത്തിനുവേണ്ടി എഴുതിയ ലേഖനം)

"മനസിന്‍ കണ്ണാടി മുഖമെന്നു പഴമൊഴി'' എന്നു പോകുന്നു പഴയൊരു ചലച്ചിത്രഗാനത്തിലെ ഒരു വരി. എന്നാല്‍ "മനസിനെ മറയ്ക്കുന്നു മുഖമെന്നു പുതുമൊഴി'' എന്നാണതു് തുടരുന്നതു്. ഇവയില്‍ ഏതാണു് ശരി? ഒരു വ്യക്തിയുടെ സ്വഭാവം എങ്ങനെയാണെന്നു് മുഖം കണ്ടാല്‍ മനസിലാകുമോ? ആദ്യം കണ്ടപ്പോള്‍ തന്നെ നമുക്കു് ചിലരെയെങ്കിലും ഇഷ്ടമാകാതിരുന്നിട്ടുണ്ടു്. ചിലരെ പ്രഥമദൃഷ്ടിയില്‍ ഇഷ്ടമായിട്ടുമുണ്ടു്. പിന്നീടുണ്ടായ അനുഭവങ്ങള്‍ ആ ഇഷ്ടമോ ഇഷ്ടക്കേടോ ഉറപ്പിക്കുന്ന വിധത്തിലായ അനുഭവവും നമുക്കുണ്ടായിട്ടുണ്ടു്. ഒരാളുടെ സ്വഭാവം ഒറ്റ നോട്ടത്തില്‍ ശരിയായി വിലയിരുത്താനുള്ള കഴിവു് ചിലരിലെങ്കിലും നമ്മള്‍ കണ്ടിട്ടുണ്ടാവും. ഇതിന്റെയൊക്കെ പിന്നില്‍ എന്തെങ്കിലും സത്യമുണ്ടോ? അതോ ഇതൊക്കെ വെറും തോന്നലാണോ? ഇതിനൊരു ശാസ്ത്രീയ അടിത്തറയുണ്ടു് എന്നുള്ള വിശ്വാസം ഇടയ്ക്കിടയ്ക്കു് പൊന്തിവരാറുണ്ടു്. ഫിസിയൊഗ്നോമി (Physiognomy) എന്ന പേരിലറിയപ്പെടുന്ന ഈ പഠനശാഖ %മേല്പറഞ്ഞ വിശ്വാസം എന്നതുപോലെ ഫിസിയോഗ്നോമിയും പുരാതനമാണു്.
പ്രാചീന ഗ്രീക്ക് ചിന്തകരുടെ ഇടയില്‍ പ്രചാരത്തിലുണ്ടായിരുന്നു. ക്രി.ശേ. 5 മുതല്‍ 15 വരെ നൂറ്റാണ്ടു കാലത്തു് ഇതിന്റെ വിശ്വാസ്യത നഷ്ടമായി. പിന്നീടു് പതിനെട്ടാം ശതകത്തില്‍ സ്വിസ് കവിയും ഫിസിയോഗ്നോമിസ്റ്റുമായ ലവാറ്റര്‍ (Johann Kaspar Lavater (1741–1801) വീണ്ടും പ്രചാരത്തില്‍ കൊണ്ടുവന്നെങ്കിലും ഇരുപതാം നൂറ്റാണ്ടില്‍ അതു് കപടശാസ്ത്രമായി പുറംതള്ളപ്പെട്ടു. ഇപ്പോഴിതാ അതിനെ അനുകൂലിക്കുന്നു എന്നു കരുതാവുന്ന ഒരു ശാസ്ത്രീയ കണ്ടെത്തല്‍ ഉണ്ടായിരിക്കുന്നു. സാമൂഹ്യ, പരിണാമ, സാംസ്ക്കാരിക മനശ്ശാസ്ത്ര ജേര്‍ണ്ണല്‍ (Journal of Social, Evolutionary, and Cultural Psychology) മനശ്ശാസ്ത്ര ജേര്‍ണ്ണലില്‍ ഈയിടെ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തിലെ കണ്ടെത്തലുകള്‍ ഫിസിയോഗ്നോമിയിലുള്ള വിശ്വാസം തിരികെ കൊണ്ടുവരത്തക്കതാണു്.

അമേരിക്കയിലെ കോര്‍ണ്ണല്‍ സര്‍വ്വകലാശാലയിലെ ജെഫ്രി വല്ല (Jeffrey M. Valla), സെസി (Stephen J. Ceci), വെന്‍ഡി വില്യംസ് (Wendy M. Williams) എന്നിവരാണു് പ്രബന്ധം രചിച്ചിരിക്കുന്നതു്. 32 പേരുടെ ചിത്രങ്ങളില്‍നിന്നു് ക്രിമിനല്‍ സ്വഭാവമുള്ളവരെ തിരിച്ചറിയാന്‍ പഠനത്തില്‍ പങ്കെടുത്തവരോടു് അവര്‍ ആവശ്യപ്പെട്ടു. ചിത്രങ്ങളില്‍ 16 എണ്ണം കുറ്റവാളികളുടേതും ബാക്കി സാധാരണ വിദ്യാര്‍ത്ഥികളുടേതും ആയിരുന്നു. മുഖത്തു് പ്രത്യേക പാടുകളോ അടയാളങ്ങളോ താടിമീശയോ ഇല്ലാത്ത വ്യക്തികളുടെ ചിത്രങ്ങളാണു് തിരഞ്ഞെടുത്തതു്. മാത്രമല്ല, ആരുടെയും മുഖത്തു് വിശേഷിച്ചു് ഭാവമൊന്നും ഇല്ലാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നു. 44 വിദ്യാര്‍ത്ഥികളാണു് പഠനത്തില്‍ പങ്കെടുത്തതു്. ചിത്രങ്ങളില്‍ കാണുന്ന വ്യക്തികളില്‍ ചിലര്‍ ഓരോതരം കുറ്റകൃത്യം ചെയ്തിട്ടുള്ളവരാണെന്നും മറ്റുള്ളവര്‍ കുറ്റവാളികളല്ലെന്നും അവരോടു് പറഞ്ഞിരുന്നു. എന്നാല്‍ അതില്‍ എത്രപേര്‍ കുറ്റവാളികാളാണു് എന്നു് പറഞ്ഞിരുന്നില്ല. കൊലപാതകം, ബലാത്സംഗം, മോഷണം, കള്ളപ്രമാണങ്ങള്‍ നിര്‍മ്മിക്കുക എന്നിവയില്‍ ഏതെങ്കിലും ഒരു കുറ്റകൃത്യം മാത്രമാണു് കുറ്റവാളികളില്‍ ഓരോരുത്തരും ചെയ്തിരുന്നതു്.

ചിത്രങ്ങളിലെ ഓരോ വ്യക്തിയും മേല്പറഞ്ഞ ഓരോ കുറ്റകൃത്യവും ചെയ്തിരിക്കാനുള്ള സാദ്ധ്യത 1 (തീരെ സാദ്ധ്യതയില്ല) മുതല്‍ 9 (വളരെ സാദ്ധ്യതയുണ്ടു്) വരെയുള്ള സ്ക്കേലില്‍ എത്ര വരും എന്നു് ഉഹിക്കുകയാണു് പഠനത്തില്‍ പങ്കെടുത്ത ഓരോ വ്യക്തിയും ചെയ്യേണ്ടിയിരുന്നതു്. അതായതു് ഓരോ ചിത്രത്തിനും നാലു വ്യത്യസ്ത സ്ക്കോറുകള്‍ വീതം നല്‍കേണ്ടിയിരുന്നു -- ഓരോ കുറ്റകൃത്യവും ചെയ്തിരിക്കാനുള്ള സാദ്ധ്യതയ്ക്കുള്ള സ്ക്കോര്‍. ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചതു് യാതൊരു ക്രമവുമില്ലാതെയായിരുന്നു. വ്യക്തികളെ വിലയിരുത്തുന്നതില്‍ ഒരു വിധത്തിലുള്ള പക്ഷപാതവും ഉണ്ടാകാതിരിക്കാന്‍ ഈ നടപടിക്രമം സഹായിച്ചു എന്നാണു് ഗവേഷകര്‍ കരുതുന്നതു്.

ഈ പഠനത്തില്‍നിന്നു് ലഭിച്ച വിവരങ്ങള്‍ വിശ്ലേഷണം ചെയ്തപ്പോള്‍ എന്താണു് മനസിലായതു് എന്നു നോക്കാം. ചിത്രങ്ങള്‍ പരിശോധിച്ചു് ഓരോ വ്യക്തിയെയും വിലയിരുത്തിയ 44 പേര്‍ നല്‍കിയ സ്ക്കോറുകളുടെ ശരാശരി നോക്കിയാല്‍ കാണുന്ന ഒരു കാര്യം ഇതാണു്: കുറ്റവാളികളല്ലാത്തവര്‍ക്കു് അവര്‍ നല്‍കിയ സ്ക്കോറുകളേക്കാള്‍ ഉയര്‍ന്നതാണു് കുറ്റവാളികള്‍ക്കു് നല്കിയതു്. അവരുപയോഗിച്ച സ്ക്കേലില്‍ സ്ക്കോര്‍ കൂടുന്നതനുസരിച്ചു് കുറ്റം ചെയ്തിരിക്കാനുള്ള സാദ്ധ്യതയും കൂടുമല്ലോ. പങ്കെടുത്ത എല്ലാവരും ചേര്‍ന്നു് ചിത്രങ്ങളിലുള്ള എല്ലാവര്‍ക്കും നല്‍കിയ സ്ക്കോറുകളുടെ ശരാശരിയേക്കാള്‍ കൂടുതലാണു് അവര്‍ കുറ്റവാളികള്‍ക്കു് മാത്രം നല്‍കിയ സ്ക്കോറുകളുടെ ശരാശരി. എന്നാല്‍ മൊത്തം ശരാശരിയേക്കാള്‍ കുറവാണു് കുറ്റം ചെയ്യാത്തവര്‍ക്കു് മാത്രം നല്‍കിയ സ്ക്കോറുകളുട ശരാശരി. മൊത്തത്തില്‍ പറഞ്ഞാല്‍ കുറ്റം ചെയ്യാത്തവര്‍ക്കു് കുറഞ്ഞ സ്ക്കോറും കുറ്റവാളികള്‍ക്കു് കൂടിയ സ്ക്കോറും ആണു് ലഭിച്ചതു്. പരീക്ഷണത്തില്‍ പങ്കെടുത്തവര്‍ മുഖത്തിന്റെ ചിത്രം മാത്രം കണ്ടിട്ടു പോലും അതില്‍നിന്നു് ക്രിമിനല്‍ കുറ്റം ചെയ്തവരെ അവര്‍ക്കു് തിരിച്ചറിയാനായി എന്നാണല്ലോ ഇതു് സൂചിപ്പിക്കുന്നതു്. എങ്കില്‍ നേരിട്ടു് മുഖം കണ്ടാല്‍ അവര്‍ക്കു് കുറേക്കൂടി കൃത്യമായി സ്വഭാവം അനുമാനിക്കാനാകില്ലേ?

കുറേക്കൂടി വിശദമായ ഒരു പഠനവും മേല്പറഞ്ഞ പ്രാഥമിക പഠനത്തിനു ശേഷം ഇതേ കൂട്ടര്‍ നടത്തുകയുണ്ടായി. അതിന്റെ ഫലവും ഏതാണ്ടു് ഈ തരത്തില്‍ തന്നെയുള്ളതായിരുന്നു. മുഖത്തില്‍നിന്നു് വ്യക്തിയുടെ സ്വഭാവത്തെപ്പറ്റി ചില ധാരണകള്‍ ഉണ്ടാകാം എന്നതു് പുതിയ ആശയമൊന്നുമല്ല. അങ്ങനെയുണ്ടാകുന്ന ധാരണകള്‍ എത്രമാത്രം ശരിയാവാം എന്നതില്‍ സംശയമുണ്ടാകാം. അതു് അശാസ്ത്രീയമാണു് എന്നു് തോന്നാം. അതു് ശരിയുമാണു്, കാരണം ആ വിശ്വാസത്തിനു് ഇതുവരെ ഒരു ശാസ്ത്രീയ അടിത്തറയുണ്ടായിരുന്നില്ല. എന്നാല്‍ പുരാതന കാലം മുതല്‍ക്കുതന്നെ ഇതില്‍ സത്യമുണ്ടെന്നു് പലരും വിശ്വസിച്ചിരുന്നു. ഉദാഹരണമായി അരിസ്റ്റോട്ടില്‍ പറയുന്നതു് ശ്രദ്ധിക്കൂ: "പ്രകൃതി ശരീരത്തെയും മനസിനെയും ഒരുപോലെ സ്വാധീനിക്കുന്നുണ്ടു് എന്നു് സമ്മതിച്ചാല്‍ ശാരീരിക ഘടനയില്‍നിന്നു് സ്വഭാവത്തെപ്പറ്റി മനസിലാക്കാനാവണം.'' ഫിസിയോഗ്നോമി എന്ന (കപട)ശാസ്ത്രശാഖയ്ക്കു് ജന്മം നല്‍കിയതു് ഇത്തരം ചിന്തകളാണു്. പത്തൊമ്പതാം നൂറ്റാണ്ടായപ്പോഴേക്കു് അപകീര്‍ത്തിപ്പെട്ട ഈ പഠനശാഖയ്ത്തു് പുനര്‍ജന്മം നല്‍കിയതു് ഡാര്‍വിന്റെ അവസാനകൃതിയായ വികാരപ്രകടനം മനുഷ്യനിലും മൃഗങ്ങളിലും (The Expression of the Emotions in Man and Animals, 1872) ഗ്രന്ധമാണത്രെ. മുഖഭാവത്തില്‍നിന്നു് സ്വഭാവം തിരിച്ചറിയാനുള്ള കഴിവു് സാമൂഹിക പരിണാമത്തില്‍ സഹായകമാകും എന്നു് അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍ പിന്നീടു് സാമൂഹ്യശാസ്ത്രത്തില്‍ ഡാര്‍വിനിസം കൊണ്ടുവരാനുള്ള ശ്രമങ്ങളാണു് ഈ വഴിയ്ക്കുള്ള ചിന്തകള്‍ അഭികാമ്യമല്ലാതാക്കിയതു്.

ഇപ്പോഴത്തെ പഠനം ഏതാനും വര്‍ഷങ്ങളായി ഈ വിഷയത്തില്‍ വളര്‍ന്നുവരുന്ന താല്പര്യങ്ങളില്‍നിന്നു് ഉരുത്തിരിഞ്ഞതാണു്. ഉദാഹരണമായി 2006ല്‍ {\it \mal സൈക്കളോജിക്കല്‍ സയന്‍സ്} എന്ന പ്രസിദ്ധീകരണത്തില്‍ വന്ന ഒരു പഠനം നോക്കൂ. ഒരു വ്യക്തിയെ ആദ്യമായി കണ്ടാല്‍ പത്തിലൊന്നു് സെക്കന്‍ഡിനുള്ളില്‍ ആ വ്യക്തിയുടെ സ്വഭാവം നമ്മള്‍ വിലയിരുത്തിയിരിക്കും എന്നു് അവര്‍ കണ്ടെത്തി. ഇങ്ങനെ, പ്രഥമദൃഷ്ടിയില്‍ പ്രേമമുണ്ടാകുന്നതിനെക്കുറിച്ചും, പറയുന്നതു് സത്യമോ കള്ളമോ എന്നു് മുഖഭാവത്തില്‍നിന്നു് തിരിച്ചറിയുന്നതിനെപ്പറ്റിയും മറ്റും പല പഠനങ്ങളും കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്നിട്ടുണ്ടു്. അതിന്റെയൊക്കെ തുടര്‍ച്ചയായി വേണം ഈ പുതിയ പഠനത്തെയും കാണാന്‍.

മേല്പറഞ്ഞ പഠനത്തില്‍നിന്നു് നാം എന്തെല്ലാമാണു് മനസിലാക്കേണ്ടതു്? ഉള്ളറിവു്, ഭൂതോദയം എന്നൊക്കെ മലയാളത്തില്‍ പറയാവുന്ന, ഇംഗ്ലീഷില്‍ \eng intuition \mal എന്നു പറയുന്ന, പ്രതിഭാസത്തില്‍ കുറേയൊക്കെ സത്യമുണ്ടു് എന്നല്ലേ? മിക്ക മൃഗങ്ങളിലും ചില മനഷ്യരിലും വളരെ വികസിത രൂപത്തില്‍ കാണുന്ന ഒരു ശേഷിയാണിതു്. പട്ടികളും പൂച്ചകളുമൊക്കെ ചില സമയത്തു് ചില ഇലകള്‍ കടിച്ചു തിന്നുന്നതു് കാണാറില്ലേ? പ്രത്യേക ശാരീരിക അവസ്ഥകളില്‍ അവര്‍ക്കു് ആവശ്യമായ എന്തോ ഒന്നു് പ്രകൃതിയില്‍നിന്നു് അവര്‍ക്കു് സ്വയം കണ്ടെത്താനാവുന്നു എന്നു വേണം കരുതാന്‍. ഭൂമികുലുക്കം ഉണ്ടാകുന്നതിനുമുമ്പു് പലപ്പോഴും മൃഗങ്ങള്‍ അസാധാരണമായി പെരുമാറാറുണ്ടത്രെ. 2004ല്‍ കേരള തീരത്തു് സുനാമി എത്തുന്നതിനു് കുറേ മുമ്പു് പട്ടികളും കന്നുകാലികളുമടക്കം ഭയന്നു് നിലവിളിക്കുകയും കെട്ടിയിട്ടിരുന്നവ കയര്‍ പൊട്ടിച്ചു് ഓടാന്‍ ശ്രമിക്കുകയും ചെയ്തതായി കേട്ടിരുന്നു. മൃഗങ്ങള്‍ക്കു് മാത്രമല്ല മനുഷ്യര്‍ക്കും ഇത്തരം ശേഷി ഉള്ളതായി തെളിവുണ്ടു്. സുനാമി എത്തിയ സമയത്തു് ആന്‍ഡമാന്‍ ദ്വീപുകളില്‍ ഇന്ത്യന്‍ നാവിക സേനയ്ക്കുള്‍പ്പെടെ നാശനഷ്ടമുണ്ടായെങ്കിലും ഒരു ആദിവാസിയുടെ ജീവന്‍ പോലും നഷ്ടപ്പെട്ടില്ല എന്നു് കേട്ടിരുന്നു. അവരെല്ലാം എന്തോ ഭയന്നു് കുന്നിന്‍മുകളിലേക്കു് പോയിരുന്നുവത്രെ! യുക്തിചിന്തയ്ക്കു് വലിയ പ്രാധാന്യം നല്‍കുന്ന നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായമാണോ സ്വാഭാവികമായി നമുക്കുണ്ടാകേണ്ട ഇത്തരം കഴിവുകള്‍ ഇല്ലാതാക്കുന്നതു്? ആയിരിക്കാമെന്നു് സൂചനയുണ്ടു്. ബ്രയന്റ് (Rev. A.T. Bryant) എന്ന പാതിരി എഴുതി യൂജെനിക്സ് റവ്യൂ (Eugenics Review) എന്ന പ്രസിദ്ധീകരണത്തിനുവേണ്ടി സെലിഗ്മാന്‍ \eng(C.G. Seligman, M.D.) \mal എന്ന ഭിഷഗ്വരന്‍ പുനര്‍രചിച്ച {\it\mal ദക്ഷിണാഫ്രിക്കന്‍ വംശജരിലെ മാനസിക വികസനം} എന്ന പ്രബന്ധത്തില്‍ പറയുന്നു വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത ആഫ്രിക്കന്‍ കുട്ടികള്‍ ഉള്ളറിവിന്റെ കാര്യത്തില്‍ യൂറോപ്യന്‍ കുട്ടികളെക്കാള്‍ വളരെ മുന്നിലാണു് എന്നു്. ആ കഴിവുകള്‍ നശിപ്പിക്കാത്ത ഒരു വിദ്യാഭ്യാസ സംവിധാനം നമുക്കു് നടപ്പിലാക്കാന്‍ കഴിയേണ്ടതല്ലേ?

(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് by-sa ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)

സുനാമി

(തേജസ് പത്രത്തിനുവേണ്ടി എഴുതിയ ലേഖനം)

2004 ഡിസംബറില്‍ ഇന്തൊനേഷ്യയുടെയും ഇന്ത്യ ഉള്‍പ്പെടെയുള്ള മറ്റു ചില രാജ്യങ്ങളുടെയും തീരദേശങ്ങളില്‍ കണ്ട ദുരന്തദൃശ്യങ്ങളുടെ ഓര്‍മ്മ പുതുക്കിക്കൊണ്ടു് ജപ്പാനലെത്തിയ സുനാമിയുടെ തല്‍സമയദൃശ്യങ്ങള്‍ നമ്മുടെ കണ്‍മുന്നില്‍ എത്തിയതാണല്ലോ. 2004ലേതിനെക്കാള്‍ കുറച്ചു് മരണങ്ങളേ ജപ്പാനില്‍ സംഭവിച്ചുള്ളൂ എങ്കിലും, മഴവെള്ളത്തില്‍ ഒലിച്ചുവരുന്ന ചെറുലതകളും കമ്പുകളും എന്നപോലെ, സമുദ്രത്തില്‍നിന്നു് ഇരച്ചുകയറിയ
ഭീമാകാരമായ സുനാമിത്തിരകളില്‍ കാറുകളും കപ്പലുകളും വിമാനങ്ങളും മറ്റും കൂട്ടമായി ഒഴുകുന്ന കാഴ്ച നമ്മെ നടുക്കി. അനേകം വര്‍ഷങ്ങളിലൊരിക്കല്‍ മാത്രമെ സുനാമിയുടെ ആക്രമണം ഒരേയിടത്തുണ്ടാകൂ എന്നു നമുക്കറിയാം. എങ്കിലും %നാശനഷ്ടങ്ങളുടെ കണക്കും മരിച്ചവരുടെ എണ്ണവും മറ്റും കേള്‍ക്കുമ്പോള്‍
ഇത്തരമൊരു അനുഭവം നമുക്കുമുണ്ടായാലോ എന്ന ഭീതിയും അഥവാ സുനാമി ഉണ്ടായാല്‍ അതില്‍നിന്നു് രക്ഷപ്പെടാനുള്ള മാര്‍ഗങ്ങളെപ്പറ്റി അറിയാനുള്ള ആഗ്രഹവും നമുക്കുണ്ടാകും. അതുകൊണ്ടു് സുനാമി എങ്ങനെ ഉണ്ടാകാം, അതു് പ്രവചിക്കാനാകുമോ, തുടങ്ങിയ ചോദ്യങ്ങള്‍ നമുക്കിവിടെ പരിശോധിക്കാം.

``തുറമുഖത്തിര'' \eng(harbour wave) \mal എന്നാണു് `സുനാമി' എന്ന ജാപ്പനീസ് വാക്കിന്റെ അര്‍ത്ഥം. പഴയ ഇംഗ്ലീഷ് ഗ്രന്ഥങ്ങളില്‍ ഭൂകമ്പകടല്‍ത്തിര (sea waves) എന്നും പ്രയോഗിച്ചു കാണാം. മുമ്പു് റ്റൈഡല്‍ വേവ് (tidal wave) എന്ന പേരും ഉപയോഗിച്ചിരുന്നു. എന്നാല്‍ സുനാമിയും വേലിയേറ്റവുമായി യാതൊരു ബന്ധവുമില്ലാത്തതുകൊണ്ടു് ഈ പേരു് തെറ്റിദ്ധാരണാജനകമായതിനാല്‍ ഉപയോഗിക്കാറില്ല.

കലിതുള്ളി സുനാമി എത്തുമ്പോള്‍ കരയില്‍ ആദ്യം കാണുന്നതു് സമുദ്രജലം പുറകോട്ടു പോകുന്നതാണു്. അപ്പോള്‍ കടല്‍ത്തീരത്തുള്ളവര്‍ സ്വാഭാവികമായി അത്ഭുതപ്പെടുകയും ജലത്തിനു പിറകെ കടലിലേക്കു് ഇറങ്ങിച്ചെല്ലുകയും ചെയ്യും. അപ്പോഴാണു് ശക്തമായ തിര എത്തുന്നതു്. ഇതറിഞ്ഞുകൊണ്ടു്, കടലിലേക്കിറങ്ങിപ്പോയവരുടെ ശ്രദ്ധ ആകര്‍ഷിച്ചു് അവരെ രക്ഷിക്കാനായി, അവിടെ കൂടിക്കിടന്ന നെല്ലിനു് തീയിട്ട യാമാഗുചി എന്ന ജാപ്പനീസ് അപ്പൂപ്പന്റെ കഥ നമ്മുടെ ചില സ്ക്കൂളുകളില്‍ പഠിക്കാനുണ്ടായിരുന്നു. ആ കഥ പഠിച്ച ഒരു കുട്ടി മുന്നറിയിപ്പു നല്‍കിയതുകൊണ്ടു് 2004ലെ സുനാമിയുടെ സമയത്തു് തമിഴ്‌നാടു് തീരത്തു് ചിലര്‍ രക്ഷപ്പെട്ടതായി വാര്‍ത്ത വന്നിരുന്നതു് ഓര്‍ക്കുന്നു.

രണ്ടായിരത്തിലധികം വര്‍ഷം മുമ്പു് തുസിഡിഡീസ് (Thucydides, 460 BC - 395 BC) എന്ന ഗ്രീക്ക് ചരിത്രകാരനാണു് സമുദ്രത്തിലുണ്ടാകുന്ന ഭൂകമ്പവും സുനാമിയുമായുള്ള ബന്ധം ആദ്യമായി കണ്ടെത്തിയതു്. എങ്കിലും ഇപ്പോഴും ഈ പ്രതിഭാസത്തെപ്പറ്റി വിശദമായി മനസിലാക്കാനായിട്ടില്ല. സമുദ്രത്തിലെയും അന്തരീക്ഷത്തിലെയും ചില പ്രതിഭാസങ്ങള്‍ സുനാമിക്കു് കാരണമാകാം. ഇവയില്‍ പ്രധാനമാണു് സമുദ്രത്തിനടിത്തട്ടിലുണ്ടാകുന്ന ഭൂകമ്പങ്ങള്‍. 2004ല്‍ ഇന്തൊനേഷ്യയിലും ഇപ്പോള്‍ ജപ്പാനിലും ഉണ്ടായ സുനാമികള്‍ക്കു് കാരണം ഭൂകമ്പങ്ങളായിരുന്നു. എന്നാല്‍ വലിയൊരു മലയിടിച്ചിലോ അഗ്നിപര്‍വ്വതസ്ഫോടനമോ പോലെ സമുദ്രജലത്തില്‍ ഉണ്ടാകുന്ന ശക്തമായ ചലനങ്ങള്‍ സുനാമിയ്ക്കു് കാരണമാകാം. വലിയൊരളവു് ജലം പെട്ടെന്നു് മുകളിലേക്കുയര്‍ത്തുകയോ താഴോട്ടിറക്കുകയോ ചെയ്യുന്ന എന്തു പ്രതിഭാസവും സുനാമിക്കു് കാരണമാകാം. സമുദ്രത്തിനടിത്തട്ടില്‍ ഉണ്ടാകുന്ന വലിയൊരു മലയിടിച്ചിലോ അഗ്നിപര്‍വ്വതസ്ഫോടനമോ സുനാമി ഉണ്ടാക്കാം.
ഉദാഹരണമായി, ജാവ, സുമാത്ര എന്നീ ഇന്തൊനേഷ്യന്‍ ദ്വീപുകള്‍ക്കിടയിലുണ്ടായിരുന്ന ക്രാകറ്റോവ (Krakatoa) എന്ന ദ്വീപിലെ അഗ്നിപര്‍വ്വതം 1883ല്‍ പൊട്ടിത്തെറിച്ചപ്പോള്‍ ആ ദ്വീപുതന്നെ ഇല്ലാതാകുകയും 46 മീറ്റര്‍ ഉയരമുള്ള സുനാമി ഉണ്ടാകുകയും ചെയ്തു എന്നു് രേഖപ്പെടുത്തിയിരിക്കുന്നു. അഗ്നിപര്‍വ്വതത്തില്‍ നിന്നു് പ്രവഹിച്ച അനേകം ഘനകിലോമീറ്റര്‍ ലാവയാവണം ഈ സുനാമിക്കു് കാരണം. %ഇതിന്റെ പ്രഭാവം അങ്ങകലെ ആഫ്രിക്കന്‍ തീരത്തെ കപ്പലുകള്‍ക്കു പോലും അനുഭവപ്പെട്ടുവത്രെ. വലിയ ഒരു ഉല്‍ക്ക കടലില്‍ പതിക്കുന്നതും (അതൊരു അസാധാരണ സംഭവമാണെങ്കിലും) മുമ്പുചെയ്തിരുന്നതുപോലെ സമുദ്രത്തിനടിയില്‍വച്ചു് ന്യൂക്ലിയര്‍ സ്ഫോടനം നടത്തുന്നതും സുനാമി ഉണ്ടാക്കാം.

ഇവിടെ വിശദീകരണമാവശ്യമുള്ള ഒരു കാര്യം എല്ലാത്തരം ഭൂകമ്പങ്ങളും സുനാമിയിലേക്കു് നയിക്കില്ല എന്നതാണു്. ചിലതരം ഭൂകമ്പങ്ങളേ സുനാമിയിലേയ്ക്കു് നയിക്കൂ എന്നു് നമുക്കു് മനസിലായിട്ടുണ്ടു്. ഭൂമിയുടെ ഉപരിതലം പല തളികകളായി (plates) വിഭജിക്കപ്പെട്ടിരിക്കുകയാണല്ലോ. ഭൂമിയുടെ ഉള്ളിലെ പ്രക്രിയകളുടെ ഫലമായി ഈ തളികകള്‍ വളരെ സാവധാനത്തില്‍ ചലിച്ചുകൊണ്ടിരിക്കുകയാണു്. ഈ ചലനത്തിന്റെ ഫലമായാണു് ഭൂചലനങ്ങളും പര്‍വ്വതനിരകളും ഉണ്ടാകുന്നതു്. ഉദാഹരണമായി ഇന്ത്യ സ്ഥിതിചെയ്യുന്ന തളിക ഏഷ്യന്‍ തളികയുമായി കൂട്ടിയിടിച്ചതിന്റെ ഫലമാണു് ഹിമാലയ പര്‍വ്വതം. പ്രതിവര്‍ഷം 19 സെന്റിമീറ്റര്‍ വേഗതയില്‍ ഇന്ത്യന്‍ തളിക ഏതാണ്ടു് വടക്കു ദിശയില്‍ നീങ്ങുന്നതു മൂലമാണു് ഇന്നും ഹിമാലയന്‍ മേഖലകളില്‍ ഇടയ്ക്കിടെ ഭൂചലനം ഉണ്ടാകുന്നതു്. ഇങ്ങനെ ഉപരിതലത്തിനു് സമാന്തരമായി ഉണ്ടാകുന്ന ചലനമല്ല സുനാമിയിലേക്കു് നയിക്കുന്നതു്. ചില സമയത്തു് രണ്ടു തളികകളുടെ അതിര്‍ത്തിയില്‍വച്ചു് ഒരു വശം താഴുകയോ ഉയരുകയോ ചെയ്യാം. ഇത്തരം ഭൂചലനങ്ങളാണു് സുനാമിയിലേക്കു് നയിക്കുന്നതു്. 2004ല്‍ ഇന്തൊനേഷ്യയില്‍ സംഭവിച്ചതു് ഇതാണു്.

മലയിടിച്ചിലുകളും വലിയ സുനാമിയിലേക്കു് നയിക്കാമെന്നു് 1950കളിലാണു് കണ്ടെത്തിയതു്. 1958ല്‍ അലാസ്ക്കയിലെ ലിതുയ ഉള്‍ക്കടലില്‍ (Lituya Bay) ഉണ്ടായ മലയിടിച്ചിലാണു് ഇതുവരെയുള്ള ഏറ്റവും വലിയ തിര രേഖപ്പെടുത്തിയതു്. 524 മീറ്ററായിരുന്നു (ഏതാണ്ടു് 1700 അടി) അതിന്റെ ഉയരം! ഭാഗ്യത്തിനു് അതു് അധികദൂരം സഞ്ചരിച്ചില്ല. അവിടെ മീന്‍ പിടിച്ചുകൊണ്ടിരുന്ന രണ്ടുപേര്‍ മാത്രമാണു് മരണമടഞ്ഞതു്.

ഭൂചലനവും അഗ്നിപര്‍വ്വത സ്ഫോടനവും ഉല്‍ക്കാപതനവും ഒക്കെ ചെയ്യുന്നതു് വലിയൊരു തിരമാലയ്ക്കു് ജന്മം നല്‍കുകയാണു്. അല്പം വിസ്താരമുള്ള ഒരു പാത്രത്തിലെ വെള്ളത്തിലേക്കു് കല്ലിടുമ്പോള്‍ ജലത്തില്‍ തരംഗങ്ങളുണ്ടാകുന്നതുപോലെ തന്നെയാണു് സുനാമിയും തുടങ്ങുന്നതു്. സമുദ്രത്തിന്റെ ആഴമുള്ള പ്രദേശത്തു് ഭൂകമ്പം ഉണ്ടായാല്‍ അവിടത്തെ ജലനിരപ്പു് പെട്ടെന്നു് ഉയരുകയോ താഴുകയോ ചെയ്യുന്ന. അതിന്റെ ഫലമായി ചുറ്റിലുംനിന്നു് അങ്ങോട്ടേയ്ക്കോ അവിടെനിന്നു് മറ്റു ദിക്കുകളിലേയ്ക്കോ ജലം പ്രവഹിക്കുകയും അങ്ങനെ തിരമാല ഉണ്ടാകുകയും ചെയ്യുന്നു.

സുനാമിയുടെ കാര്യത്തിലാവട്ടെ മറ്റൊന്നുകൂടി സംഭവിക്കുന്നു. ആഴക്കടലില്‍ തിരയുടെ നീളം --- അതായതു്, തിരയിലെ ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്ന ഒരു ബിന്ദു മുതല്‍ അതുപോലത്തെ അടുത്ത ബിന്ദു വരെയുള്ള ദൂരം,
തരംഗദൈര്‍ഘ്യം --- വളരെ കൂടുതലായിരിക്കും. തിരയുടെ ഉയരം വളരെ കുറവും. കരയോടു് അടുക്കുംതോറും കടലിന്റെ ആഴം കുറയുമല്ലോ. അതിനാല്‍ തിരയുടെ നീളം കുറയുകയും ഉയരം കൂടുകയും ചെയ്യും. ഇങ്ങനെയാണു് ആഴക്കടലില്‍ നൂറുകണക്കിനു് കിലോമീറ്റര്‍ നീളവും ഒരടിയോളം ഉയരവും ഉള്ള തരംഗങ്ങള്‍ കരയോടടുക്കുമ്പോള്‍ വിനാശകാരിയായ പടുകൂറ്റന്‍ സുനാമിയാകുന്നതു്.

രണ്ടു വിധത്തിലാണു് സുനാമി നാശനഷ്ടങ്ങളുണ്ടാക്കുന്നതു്. വമ്പന്‍ തിര ശക്തിയായി കരയിലടിക്കുന്നതുമൂലം ഉണ്ടാകുന്ന നാശമാണു് ആദ്യത്തേതു്. പിന്നീടു് ജലം തിരിച്ചു് പ്രവഹിക്കുമ്പോള്‍ ശക്തമായ ആ ഒഴുക്കില്‍പ്പെട്ടു് പലതും നശിക്കുകയും കടലിലേക്കു് ഒഴുകിപ്പോകുകയും ചെയ്യുന്നു. ആധുനിക കാലങ്ങളില്‍ ഈ കഷ്ടനഷ്ടങ്ങള്‍ക്കുപരി സുനാമി മറ്റു പല ബുദ്ധിമുട്ടുകളും ഉണ്ടാക്കാം. പ്രളയത്തിലും കൊടുങ്കാറ്റിലുമൊക്കെ സംഭവിക്കുന്നതു പോലെ,കെട്ടിടങ്ങളോടൊപ്പം റോഡുകളുടെ ഉപരിതലവും വിമാനത്താവളങ്ങളും വൈദ്യുത, ജല വിതരണ സംവിധാനങ്ങളുമെല്ലാം താറുമാറാകുന്നു. അതുകൊണ്ടു് പലയിടങ്ങളിലും എത്തിച്ചേരുന്നതും %തന്നെ പ്രയാസമാകാം. അതോടൊപ്പം വൈദ്യുതിയുടെയും കുടിവെള്ളത്തിന്റെയും വിതരണ സംവിധാനങ്ങളും തകരാറിലാകാം. ഇതെല്ലാം സുനാമിയില്‍നിന്നു് രക്ഷപ്പെട്ടവര്‍ക്കു് ഭക്ഷണവും ഇന്ധനവും മരുന്നുമൊക്കെ എത്തിക്കുന്നതും ദുഷ്ക്കരമാകും. ഇന്ധനവും വൈദ്യുതിയുമില്ലാതെ ആധുനിക ഉപകരണങ്ങളും മറ്റും പ്രവര്‍ത്തിപ്പിക്കാനാവില്ലല്ലോ. അതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങളും പുനര്‍നിര്‍മ്മാണവും വളരെ ബുദ്ധിമുട്ടാവും.

സുനാമിയ്ക്കു് കാരണമാകുന്ന ഭൂകമ്പം പോലുള്ള പ്രതിഭാസങ്ങള്‍ പ്രവചിക്കാനാവാത്തതുകൊണ്ടു് സുനാമിയും പ്രവചിക്കാനാവില്ല. എന്നാല്‍ ഭൂകമ്പമുണ്ടായശേഷം സുനാമി ഉണ്ടാകുമോ എന്നതും എവിടെയെല്ലാം ബാധിക്കാം എന്നതും ഏറെക്കുറെ മുന്‍കൂട്ടി കാണാനാകും. പക്ഷെ അപ്പോള്‍ പോലും രക്ഷാനടപടികള്‍ക്കു് സമയമധികം ലഭിക്കണമെന്നില്ല. അതുകൊണ്ടു് ഇത്തരം അത്യാഹിതങ്ങള്‍ നേരിടാനുള്ള ശാസ്ത്രീയമായ തയാറെടുപ്പു് ഉണ്ടായിരിക്കേണ്ടതു് അത്യാവശ്യമാണു്.

ജപ്പാനില്‍ സുനാമിയോടൊപ്പം മറ്റൊരു അത്യാഹിതം കൂടി ഉണ്ടായി -- ന്യൂക്ലിയര്‍ റിയാക്‌ടറുകളിലുണ്ടായ ഗുരുതരമായ പ്രശ്നങ്ങള്‍. ഫുകുഷിമ ദായ്‌ചി എന്ന ആണവനിലയത്തിലെ രണ്ടു റിയാക്ടറുകള്‍ പൊട്ടിത്തെറിച്ചു. റിയാക്‌ടറിലേയ്ക്കു് തണുപ്പിക്കാനുള്ള ജലം കടത്തിവിടുന്ന പമ്പ് റിഷ്ടര്‍ സ്ക്കേലില്‍ 9.2 എത്തിയ ഭൂകമ്പത്തില്‍ പ്രവര്‍ത്തനരഹിതമായതിനാലാണു് പൊട്ടിത്തെറി ഉണ്ടായതു്. തത്ഫലമായി റേഡിയോ വികിരണശേഷിയുള്ള വാതകങ്ങള്‍ പുറത്തുകടന്നു. നിലയത്തിനു് 20 കിലോമീറ്റര്‍ വരെ ദൂരത്തുള്ളവരെല്ലാം ഒഴിഞ്ഞുപോകാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. തലമുറകളുടെ ആരോഗ്യത്തെ ബാധിക്കുന്ന വികിരണശേഷിയുള്ള ഈ വാതകങ്ങള്‍ ടോക്യോ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്കു് പടര്‍ന്നിട്ടുണ്ടു് എന്നു് ഭയപ്പെടുന്നു. സമുദ്രജലത്തില്‍പ്പോലും അധികവികിരണം ഉണ്ടായിരിക്കുന്നു. ലോകമഹായുദ്ധകാലത്തു് അണുബോംബിന്റെ ഫലമായി ലക്ഷക്കണക്കിനു് മനുഷ്യര്‍ റേഡിയോ വികിരണത്തിന്റെ നരകയാതന അനുഭവിച്ച രാജ്യത്താണു് ഇപ്പോള്‍ ഇതു് സംഭവിച്ചിരിക്കുന്നതു്. പുരോഗതിക്കു വേണ്ടിയുള്ള ഗതികിട്ടാപാച്ചിലില്‍ സര്‍വ്വനാശിയായ ഇത്തരം സാങ്കേതികവിദ്യകള്‍ ഉപയോഗിക്കേണ്ടതുണ്ടോ എന്നു് നാമെല്ലാം ചിന്തിക്കേണ്ട സമയം കഴിഞ്ഞു. കേരളത്തിനു് സമീപവും ഒരു ആണവോര്‍ജകേന്ദ്രം ഉയര്‍ന്നു വരുന്നതു് നമ്മെ വ്യാകുലപ്പെടുത്തേണ്ടതല്ലേ?

(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് by-sa ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)

Tuesday, June 07, 2011

സൌരയൂഥത്തിനു പുറത്തും ഗ്രഹങ്ങളുണ്ടു്

(തേജസ് പത്രത്തിനു വേണ്ടി എഴുതിയ ലേഖനം)

ഭൂമി പോലെയുള്ള ഗ്രഹങ്ങള്‍ മറ്റെവിടെയെങ്കിലും ഉണ്ടോ എന്നു് നമ്മില്‍ പലരും ഒരിക്കലെങ്കിലും ആലോചിച്ചിരിക്കും. ഉണ്ടെങ്കില്‍ അവിടെ മനുഷ്യനെപ്പോലുള്ള, ഉയര്‍ന്ന ബൂദ്ധിശക്തിയും സാങ്കേതികവിദ്യയുമുള്ള ജന്തുക്കളുണ്ടോ? ഇത്തരം ചിന്ത തന്നെയാണു് 19-20 നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന എച്ച്.ജി. വെല്‍സിനെ ലോകങ്ങളുടെ യുദ്ധം (War of the Worlds) എഴുതാന്‍ പ്രേരിപ്പിച്ചതു്. ചൊവ്വ ഗ്രഹത്തിലാണു് മനുഷ്യനെപ്പോലെയുള്ള ജന്തുക്കളുണ്ടെന്നു് അദ്ദേഹം സങ്കല്പിച്ചതും അവ ഭൂമി പിടിച്ചെടുക്കാന്‍ വരുന്നതായി കഥ എഴുതിയതും. സൌരയൂഥത്തിലെ ഗ്രഹങ്ങളിലൊന്നും വികസിതമായ ജന്തുവര്‍ഗങ്ങളുണ്ടാവാനിടയില്ല എന്നു് നമുക്കിന്നറിയാം. എന്നാല്‍ സൂര്യനല്ലാതെയുള്ള മറ്റു് ഏതെങ്കിലും നക്ഷത്രത്തിനു് ഇത്തരം ഗ്രഹങ്ങളുണ്ടോ, അവയിലേതെങ്കിലും ഒന്നില്‍ ഭൂമിയിലെപ്പോലെയുള്ള ജീവന്‍ നിലനിര്‍ത്താന്‍ സഹായകമായ പരിസ്ഥിതിയുണ്ടോ, തുടങ്ങിയ കാര്യങ്ങള്‍ ഇപ്പോഴും നമുക്കറിയില്ല.

ഈ ദിശയിലുള്ള പഠനങ്ങള്‍ ഇപ്പോള്‍ നടക്കുന്നുണ്ടു്. ഈയിടെയാണു് (2010 ഡിസംബര്‍ 6നു്) ഭൂമിയുടെ ഒന്നരയിരട്ടി മാത്രം വ്യാസമുള്ള ഒരു ഗ്രഹം മറ്റൊരു നക്ഷത്രത്തിനുണ്ടു് എന്നു് ഉറപ്പായതു്. സൌരയൂഥത്തിനു പുറമെ ഇത്ര ചെറിയ ഗ്രഹം കണ്ടെത്തുന്നതു് ആദ്യമായാണു്. നക്ഷത്രങ്ങളിലേക്കുള്ള ദൂരമാണു് ഇത്തരം ഗ്രഹങ്ങള്‍ കണ്ടെത്താനുള്ള ബുദ്ധിമുട്ടിനുള്ള ഒരു കാരണം. ഏറ്റവും ശേഷിയുള്ള ദൂരദര്‍ശിനിയിലൂടെ പോലും ഏറ്റവും സമീപത്തുള്ള നക്ഷത്രവും ഒരു ബിന്ദുവായിട്ടേ കാണാനാവൂ --- അത്രയധികം ദൂരത്താണു് നക്ഷത്രങ്ങള്‍. ഏറ്റവും സമീപത്തുള്ള നക്ഷത്രത്തിലേക്കുള്ള ദൂരം തന്നെ ഏതാണ്ടു് 40,00,000 കോടി കിലോമീറ്ററാണു്! അതുകൊണ്ടു് സാധാരണ മാര്‍ഗങ്ങളിലൂടെയൊന്നും നമുക്കു് ഗ്രഹങ്ങളുടെ സാന്നിദ്ധ്യം കണ്ടുപിടിക്കാനാവില്ല. അതിനു് സവിശേഷമായ വിദ്യകള്‍ വേണ്ടിയിരിക്കുന്നു. അത്തരം ചില വിദ്യകള്‍ വശമാക്കിയശേഷമാണു് നമുക്കു് ദൂരെയുള്ള ചില നക്ഷത്രങ്ങള്‍ക്കു് ഗ്രഹങ്ങള്‍ ഉണ്ടെന്നു് മനസിലാക്കാനായതു്.

സ്വാഭാവികമായും, പ്രപഞ്ചത്തിന്റെ യഥാര്‍ത്ഥ ഘടനയെപ്പറ്റി രൂപമുണ്ടായിത്തുടങ്ങിയ ശേഷമാണു് മറ്റു നക്ഷത്രങ്ങള്‍ക്കും ഗ്രഹങ്ങളുണ്ടാകാം എന്നു് പലരും ആലോചിച്ചു തുടങ്ങിയതു്. എന്നാല്‍ ചിലരെങ്കിലും അതിനൊക്കെ മുമ്പേ ഇങ്ങനെയൊക്കെ ചിന്തിച്ചിരുന്നു. ഉദാഹരണമായി, ഭൂമി സൂര്യന്റെ ഒരു ഗ്രഹം മാത്രമാണെന്നു് പറഞ്ഞതിനു് ചുട്ടുകൊല്ലപ്പെട്ട ജിയോര്‍ഡാനോ ബ്രൂണോ എന്ന ഇറ്റാലിയന്‍ ചിന്തകന്‍ പതിനാറാം നൂറ്റാണ്ടില്‍ തന്നെ മറ്റു നക്ഷത്രങ്ങള്‍ക്കും ഗ്രഹങ്ങളുണ്ടാകാം എന്നു് സങ്കല്പിച്ചിരുന്നു. പതിനെട്ടാം നൂറ്റാണ്ടില്‍ സര്‍ ഐസക് ന്യൂട്ടണും ഇതേ ആശയം തന്റെ പ്രശസ്തമായ പ്രിന്‍സിപ്പിയ മാത്തമാറ്റിക്കയില്‍ ഉന്നയിക്കുന്നുണ്ടു്.

എന്നാല്‍ പത്തൊമ്പതാം നൂറ്റാണ്ടിലാണു് ഈ ആശയം കുറേക്കൂടി കാര്യമായി ചര്‍ച്ച ചെയ്തു തുടങ്ങിയതു്. മറ്റൊരു നക്ഷത്രത്തിന്റെ ഗ്രഹം കണ്ടെത്തിയതായുള്ള ആദ്യത്തെ അവകാശവാദം വന്നതു്, രസകരമെന്നു പറയട്ടെ, 1865ല്‍ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ മദ്രാസിലെ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നാണു്. 70 ഓഫിയൂചി (70 Ophiuchi) എന്നു പേരുള്ള ഇരട്ട നക്ഷത്രത്തിന്റെ ഭ്രമണപഥത്തില്‍ ദൃശ്യമായ ചില വ്യതിയാനങ്ങള്‍ അതിനു് ഒരു ഗ്രഹമുണ്ടു് എന്ന സംശയം ജനിപ്പിക്കുന്നു എന്നു് കാപ്റ്റന്‍ ഡബ്ലിയു.എസ്. ജേക്കബാണു് അന്നു് അവകാശപ്പെട്ടതു്. എന്നാല്‍ ഉദ്ദേശിച്ച രീതിയിലുള്ള ഒരു സംവിധാനത്തിനു് സ്ഥിരതയോടെ നിലനില്‍ക്കാനാവില്ല എന്നു് സൈദ്ധാന്തികമായി സമര്‍ത്ഥിക്കാന്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന വര്‍ഷങ്ങളില്‍ ശാസ്ത്രജ്ഞര്‍ക്കു് കഴിഞ്ഞു. അതോടെ ജേക്കബിന്റെ അവകാശവാദം ശാസ്ത്രജ്ഞര്‍ തിരസ്ക്കരിച്ചു. \mal

സൂര്യനല്ലാതെ മറ്റൊരു നക്ഷത്രത്തിനു് ഗ്രഹങ്ങളുണ്ടെന്നു് വ്യക്തമായ തെളിവുകളോടെ ആദ്യമായി കാണിച്ചതു് ബ്രൂസ് കാംബെല്‍ (Bruce Campbell) ജി.എ.എച്. വാക്കര്‍ (G.A.H. Walker) എസ്. യാങ്ങ്, (S. Yang) എന്നീ കനേഡിയന്‍ ജ്യോതിശാസ്ത്രജ്ഞരാണു്. 1988ലാണു് അവരുടെ പ്രഖ്യാപനമുണ്ടായതു്. ഗാമ സിഫീ (Gamma Cephei) എന്ന നക്ഷത്രത്തിന്റെ ചലനത്തിന്റെ വേഗതയില്‍ ദൃശ്യമായ വ്യതിയാനങ്ങളായിരുന്നു അവരുടെ പ്രഖ്യാപനത്തിന്റെ അടിസ്ഥാനം. തെളിവുകള്‍ ഉണ്ടായിട്ടും വളരെ സംശയത്തോടെയാണു് അവര്‍ ഈ പഠനഫലം പ്രഖ്യാപിച്ചതു്. അതിന്റെ യാഥാര്‍ത്ഥ്യത്തെപ്പറ്റി പലര്‍ക്കും സംശയങ്ങളുണ്ടായിരുന്നു. അതിനു് ഒരു കാരണം അന്നുണ്ടായിരുന്ന ഉപകരണങ്ങള്‍ക്കു് കഷ്ടിച്ചു് തിരിച്ചറിയാന്‍ കഴിയുന്ന വ്യതിയാനങ്ങളേ അവര്‍ക്കു് കാണാന്‍ കഴിഞ്ഞുള്ളൂ എന്നതായിരുന്നു. എന്നാല്‍ പിന്നീടു് 2002ല്‍ കൂടുതല്‍ ശേഷിയുള്ള ഉപകരണങ്ങള്‍ ലഭ്യമായപ്പോള്‍ അവര്‍ കണ്ടതു് സത്യം തന്നെയാണു് എന്നു് മനസിലായി.

1992ലാണു് അടുത്ത കണ്ടെത്തല്‍ നടന്നതു്. PSR 1257+12 എന്ന പേരിലറിയപ്പെടുന്ന പള്‍സര്‍ \eng(Pulsar) \mal എന്ന തരം നക്ഷത്രത്തിനു് ഗ്രഹങ്ങളുണ്ടെന്നു് പോര്‍ട്ടോ റിക്കോയിലെ അരെസിബൊ റേഡിയോ നിരീക്ഷണകേന്ദ്രത്തില്‍ നിന്നു് പോളിഷ് ഗവേഷകനായ അലെക്സാണ്ടര്‍ വോള്‍സ്ക്കാനും (Aleksander Wolszczan) കനേഡിയന്‍ ഗവേഷകനായ ഡേല്‍ ഫ്രെയ്ലും \eng(Dale Frail) \mal പ്രഖ്യാപിച്ചു. വ്യക്തമായ തെളിവുകളോടെയുള്ള ആദ്യത്തെ കണ്ടുപിടിത്തമായി ഇതാണു് കരുതപ്പെടുന്നതു്. അതിശക്തമായ നക്ഷത്ര വിസ്ഫോടനമായ സൂപ്പര്‍നോവയില്‍ ഉണ്ടാകുന്നതാണു് പള്‍സറുകള്‍. സൂര്യന്‍ പോലെയുള്ള ഒരു സാധാരണ നക്ഷത്രത്തിനു് സമീപമുള്ള ഒരു ഗ്രഹം ആദ്യമായി കണ്ടെത്തിയതു് 1995 ഒക്‌ടോബര്‍ 6നു് ജനീവ സര്‍വ്വകലാശാലയിലെ മിഷെല്‍ മേയര്‍ (Michel Meyer) എന്ന സ്വീഡിഷ് പ്രോഫസറും അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥിയായിരുന്ന ദിദിയെര്‍ ക്വെലോസും (Didier Queloz) കൂടിയാണു്. 51 പെഗാസി (51 Pegasi) എന്ന നക്ഷത്രത്തിനു ചുറ്റും പ്രദക്ഷിണം വയ്ക്കുന്ന ഗ്രഹമാണു് അവര്‍ കണ്ടെത്തിയതു്. ഭൂമിയില്‍ നിന്നു് ഏതാണ്ടു് 51 പ്രകാശവര്‍ഷം അകലത്തില്‍ സ്ഥിതിചെയ്യുന്ന, ഏതാണ്ടു് സൂര്യനെപ്പോലെ തന്നെയുള്ള നക്ഷത്രമാണു് ഇതു്. ഈ നക്ഷത്രത്തിനു് ഗ്രഹമുണ്ടു് എന്നു് സാന്‍ ഫ്രാന്‍സിസക്കോ സ്റ്റേറ്റ് സര്‍വ്വകലാശാലയിലെ ജെഫ്രി മാഴ്സിയും ബെര്‍ക്കിലിയിലെ കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ പോള്‍ ബട്ട്ലറും സ്ഥിരീകരിച്ചതോടെ ശാസ്ത്രലോകം അതു് അംഗീകരിച്ചു. ഗ്രഹത്തിനു് 51 Pegasus b എന്നു പേരിട്ടിരിക്കുന്നു.

പിന്നീടു് അനേകം ഗ്രഹങ്ങള്‍ അന്യ നക്ഷത്രങ്ങളില്‍ കണ്ടെത്തിയിട്ടുണ്ടു്. സൌരയൂഥേതര ഗ്രഹങ്ങളുടെ വിജ്ഞാനകോശത്തില്‍ ഇന്നു് 506 പേരുകള്‍ രേഖപ്പെടുത്തിയിട്ടുണ്ടു്. ഇവയില്‍ പലതും ഭൂമിയെക്കാള്‍ വളരെ വലിയ ഗ്രഹങ്ങളാണു് --- വ്യാഴത്തിന്റെ വലുപ്പമുള്ളവയാണു് പലതും. അതിനുള്ള ഒരു കാരണം, ചെറിയ ഗ്രഹങ്ങള്‍ ഇത്ര ദൂരത്തുനിന്നു് നിരീക്ഷിക്കാനുള്ള പ്രയാസമാണു്. ചില ഗ്രഹങ്ങളുടെ താപനില ഏകദേശമായി നിര്‍ണ്ണയിക്കാന്‍ കഴിഞ്ഞിട്ടുണ്ടു്. മിക്ക ഗ്രഹങ്ങളിലും കണ്ടിട്ടുള്ളതു് നമുക്കറിയാവുന്ന തരത്തിലുള്ള ജീവനു് നിലനില്‍ക്കാന്‍ കഴിയാത്ത താപനിലയാണു്. ജീവനു് നിലനില്‍ക്കാന്‍ കഴിയുന്ന താപനില ഉണ്ടായിരിക്കേണ്ട ഗ്രഹങ്ങളും കണ്ടെത്തിയിട്ടുണ്ടു്. പക്ഷെ അവയെല്ലാം വ്യാഴം പോലെ വലിയ ഗ്രഹങ്ങളാണു്. അത്തരം ഗ്രഹങ്ങളില്‍ കൂടുതലും വാതകങ്ങളാണു് കാണുന്നതു്. അവിടെ ഉറച്ച പാറയും മണ്ണുമുള്ള ഉപരിതലം ഉണ്ടെങ്കില്‍തന്നെ അവിടെ ജലമോ കാര്യമായ ജീവജാലങ്ങളോ നിലനില്‍ക്കാന്‍ ഇടയില്ല. എന്നാല്‍ അവയ്ക്കു് ഉപഗ്രഹങ്ങളുണ്ടെങ്കില്‍ അവിടങ്ങളില്‍ ജീവനു് വളരാനുള്ള സൌകര്യം ഉണ്ടായിരിക്കാം. പക്ഷെ ഇതുവരെ കണ്ടെത്തിയ ഗ്രഹങ്ങള്‍ക്കൊന്നും ഉപഗ്രഹങ്ങളുള്ളതായി തെളിവുകള്‍ ലഭിച്ചിട്ടില്ല. എങ്കിലും, മനുഷ്യനെപ്പോലുള്ള ജീവിവര്‍ഗങ്ങളുള്ള ആകാശഗോളങ്ങള്‍ മറ്റെങ്ങുമില്ല എന്നു് ഇതൊന്നും അര്‍ത്ഥമാക്കുന്നില്ല.

ഗ്രഹങ്ങളുള്ള മറ്റു നക്ഷത്രങ്ങള്‍ കണ്ടെത്തുന്നതു് പ്രപഞ്ചത്തെക്കുറിച്ചും നമ്മുടെ സൌരയൂഥത്തെക്കുറിച്ചും മറ്റുമുള്ള നമ്മുടെ അറിവു് മെച്ചപ്പെടുത്തുന്നതിനു് സഹായകമാകും. ഇപ്പോഴും നമുക്കു് പൂര്‍ണ്ണമായി അറിയാവുന്ന ഏക ഗ്രഹവ്യൂഹം നമ്മുടെ സൌരയൂഥം മാത്രമാണു്. ഇത്തരത്തിലുള്ള മറ്റു് ഗ്രഹവ്യൂഹങ്ങളെപ്പറ്റിയും പഠിക്കാന്‍ കഴിഞ്ഞാല്‍ സൌരയൂഥങ്ങളുടെ ഉത്ഭവത്തെക്കുറിച്ചും പരിണാമത്തെക്കുറിച്ചും കൂടുതല്‍ മനസിലാക്കാന്‍ നമുക്കു് കഴിയും. മറ്റു ഗ്രഹങ്ങളില്‍ ജീവനുണ്ടോ? ഉണ്ടായിരിക്കാന്‍ സാദ്ധ്യതയുണ്ടോ? തുടങ്ങിയ ചോദ്യങ്ങള്‍ നമ്മുടെ പലരുടെയും മനസില്‍ തീര്‍ച്ചയായും ഉണ്ടു്. അത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ പ്രപഞ്ചത്തെടും ജീവനോടുമുള്ള നമ്മുടെ കാഴ്ചപ്പാടു് തന്നെ മാറ്റി മറിക്കാം. ആ അര്‍ത്ഥത്തില്‍ നമുക്കു് വളരെയധികം താത്പര്യമുള്ള പഠനങ്ങളാണു് ഇവ.

ഇനി മറ്റൊരു ഗ്രഹത്തില്‍ ഉയര്‍ന്ന രൂപത്തിലുള്ള, വികസിതമായ ശാസ്ത്രീയവും സാങ്കേതികവുമായ അറിവുകളുള്ള ജീവിവര്‍ഗങ്ങളുണ്ടോ? ഉണ്ടെങ്കില്‍ അവരുമായി ആശയവിനിമയം നടത്താന്‍ നമുക്കാകുമോ? അങ്ങനെ ആശയവിനിമയം നടത്തുന്നതു് നമുക്കു് ഗുണമാണോ ദോഷമാണോ വരുത്തി വയ്ക്കുക? നമുക്കു് അവരില്‍നിന്നു് പഠിക്കാനാകുമോ? അതോ അവര്‍ നമുക്കുമേല്‍ അധികാരം സ്ഥാപിക്കാന്‍ ശ്രമിക്കുമോ? അങ്ങനെ നോക്കുമ്പോള്‍ നമ്മള്‍ ഇതിനൊക്കെ പോകുന്നതു് അപകടമാകുമോ? ഇത്തരം ചോദ്യങ്ങള്‍ക്കു് ഉത്തരങ്ങളില്ല. എന്നാല്‍ അതുകൊ​ണ്ടുതന്നെ ഇത്തരം പഠനങ്ങള്‍ നടത്തുന്നതിനെപ്പറ്റി സമൂഹം മൊത്തത്തില്‍ ചിന്തിക്കുകയും തീരുമാനിക്കുകയും ചെയ്യേണ്ടതുണ്ടു്. ഇതൊന്നും ശാസ്ത്രജ്ഞരുടെ മാത്രം തീരുമാനം ആയിക്കൂട. ശാസ്ത്രഗവേഷ​ണം ചില വ്യക്തികളുടെ മാത്രം കാര്യമല്ല. സമൂഹത്തിന്റെ മുഴുവന്‍ കാര്യമാകണം.

(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് by-sa ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)

ലോകം അവസാനിക്കാന്‍ പോകുകയാണോ?

(തേജസ് പത്രത്തിനുവേണ്ടി എഴുതിയ ലേഖനം)

അടുത്ത വര്‍ഷം, അതായതു് 2012ല്‍, ലോകം അവസാനിക്കും എന്നു് ചില വെബ്സൈറ്റുകളിലൂടെയും ഇമെയിലിലൂടെയും മറ്റും പ്രചരിക്കാന്‍ തുടങ്ങിയിട്ടു് കുറച്ചു കാലമായി. അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ ജീവിച്ചിരുന്ന മായന്‍ (Mayan) സമുഹത്തിന്റെ പഞ്ചാംഗം 2012 വരെയേ ഉണ്ടായിരുന്നുള്ളൂ എന്നും അങ്ങനെ ആയതു് ലോകം ആ വര്‍ഷം അവസാനിക്കും എന്നു് അവര്‍ക്കറിയാമായിരുന്നതു കൊണ്ടാണു് എന്നും ഉള്ളതാണു് ഈ വിശ്വാസത്തെ ന്യായീകരിക്കാന്‍ ഉപയോഗിക്കുന്ന ഒരു വാദം. ആകാശത്തു് ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും മറ്റും സ്ഥാനങ്ങളില്‍ ഉണ്ടാകുന്ന മാറ്റങ്ങളും ഒക്കെ വാദങ്ങളായി ഉപയോഗിച്ചിട്ടുണ്ടു്. അക്കൂട്ടത്തില്‍ പുതിയതായി വന്ന ഒന്നാണു് മറ്റൊരു സൂര്യന്‍ പ്രത്യക്ഷമാകാന്‍ പോകുന്നു എന്നതു്. ജ്യോതിശ്ശാസ്ത്രത്തെക്കുറിച്ചും നക്ഷത്രങ്ങളുടെ ഉത്ഭവം, പരിണാമം തുടങ്ങിയവയെക്കുറിച്ചും തീരെ ഗ്രാഹ്യമില്ലാതിരുന്ന കാലത്തു് സൂര്യനെയോ ചന്ദ്രനെയോ പോലെ തിളങ്ങുന്ന പുതിയൊരു വസ്തു പെട്ടെന്നു് ആകാശത്തു് പ്രത്യക്ഷമായാല്‍ ഏതു മനുഷ്യനും തീര്‍ച്ചയായും ഭയന്നു പോകുമായിരുന്നല്ലോ. വളരെയധികം പേര്‍ക്കു് ജ്യോതിശ്ശാസ്ത്രത്തെപ്പറ്റി ഇപ്പോഴും വലിയ ഗ്രാഹ്യമില്ലെന്നിരിക്കെ അടുത്ത വര്‍ഷം നാം രണ്ടു് സൂര്യന്മാരെ കാണും എന്നൊരു പ്രസ്താവന ഒരു ശാസ്ത്രജ്ഞന്‍ നടത്തിയാല്‍ എന്തോ അപകടം സംഭവിക്കാന്‍ പോകുന്നതിന്റെ സൂചനയാവാം അതു് എന്നു് പലരും കരുതിപ്പോയെങ്കില്‍ അവരെ കുറ്റപ്പെടുത്താനാവില്ല. ഇക്കഴിഞ്ഞ ജനുവരി മാസം അവസാനം ആണു് അത്തരമൊരു വാര്‍ത്ത ഇന്റര്‍നെറ്റിലെ ചില പ്രസിദ്ധീകരണങ്ങളില്‍ പ്രത്യക്ഷമായതു്. ഭാഗ്യവശാല്‍ നമ്മുടെ നാട്ടിലെ പ്രസിദ്ധീകരണങ്ങളില്‍ ഈ വാര്‍ത്ത എന്തുകൊണ്ടോ സ്ഥലം പിടിച്ചില്ല. വൈകാതെതന്നെ ഇതു് ശരിയല്ല എന്നു് മറ്റു ചില ശാസ്ത്രജ്ഞര്‍ പറഞ്ഞെങ്കിലും അതിനു് ആദ്യവാര്‍ത്തയുടെ അത്രതന്നെ ശ്രദ്ധ ലഭിച്ചില്ല. എന്താണു് ഈ വാര്‍ത്തയുടെ അടിസ്ഥാനം, ലോകം അവസാനിക്കാന്‍ പോകുകയാണോ തുടങ്ങിയ കാര്യങ്ങളെപ്പറ്റി നമുക്കിവിടെ ലളിതമായി പരിശോധിക്കാം.

നക്ഷത്രങ്ങള്‍ പ്രകാശിക്കുന്നതു് ഹൈഡ്രജന്‍ വാതകം ഹീലിയമായി മാറുന്ന പ്രക്രിയയിലൂടെ ആണല്ലോ. നക്ഷത്രത്തിന്റെ കാമ്പിലാണു് ഈ പ്രക്രിയ നടക്കുന്നതു്. ഇങ്ങനെ കാമ്പിലുള്ള ഹൈഡ്രജന്റെ അളവു് കുറയുമ്പോള്‍ അതിനു് ചൂടു് ഉത്പാദിപ്പിക്കാന്‍ കഴിയാതാകുന്നു. ഉള്ളില്‍നിന്നു് വരുന്ന ചൂടു് ഇല്ലെങ്കില്‍ നക്ഷത്രം സ്വന്തം ഗുരുത്വാകര്‍ഷണ ബലത്താല്‍ ചുരുങ്ങിപ്പോകും. ഈ ചുരുങ്ങുന്ന പ്രക്രിയ തന്നെ ചൂടു് ഉത്പാദിപ്പിക്കും. ആ ചൂടുകൊണ്ടു് തിളങ്ങുന്ന നക്ഷത്രമാണു് വെള്ളക്കുള്ളന്‍ (white dwarf) എന്ന പേരില്‍ അറിയപ്പെടുന്നതു്. ഒടുവില്‍ ഇനിയും ചുരുങ്ങാനാവാത്ത അവസ്ഥ എത്തുമ്പോള്‍ അതിനു് പ്രകാശം ഉത്പാദിപ്പിക്കാന്‍ കഴിയാതാകുകയും അതു് നമുക്കു് അദൃശ്യമായിത്തീരുകയും ചെയ്യും. നമ്മുടെ സൂര്യനും ഭാവിയില്‍ സംഭവിക്കാന്‍ പോകുന്നതു് അത്തരമൊരു അന്ത്യമാവണം. (വളരെ ലളിതമായ വിശദീകരണമാണു് മേല്‍പ്പറഞ്ഞതു്. സൂര്യനും അത്തരം നക്ഷത്രങ്ങളും അന്ത്യകാലത്തു് ചെമന്ന ഭീമന്മാരായ ശേഷമായിരിക്കും വെള്ളക്കുള്ളന്മാരാകുന്നതു്.)

എന്നാല്‍ സൂര്യനെക്കാള്‍ ഏതാണ്ടു് ഒന്നരയിരട്ടിയോ അതിലധികമോ പിണ്ഡമുള്ള നക്ഷത്രങ്ങളുടെ വിധി വ്യത്യസ്തമാണു്. അവയുടെ അന്ത്യം ഒരു അതിഭയങ്കര സ്ഫോടനത്തിലൂടെ ന്യൂട്രോണ്‍ നക്ഷത്രമോ തമോഗര്‍ത്തമോ ആയിത്തീരുകയായിരിക്കും. ഇത്തരമൊരു സ്ഫോടനത്തിലൂടെ പുറത്തുവരുന്ന ഊര്‍ജ്ജം സൂര്യനെപ്പോലെയുള്ള ഒരു നക്ഷത്രം അതിന്റെ ആയുഷ്ക്കാലം മുഴുവനും കൊണ്ടു് വികിരണം ചെയ്യുന്നത്ര ആയിരിക്കും. ആ സമയത്തു് ഒരു നക്ഷത്രസമൂഹത്തെക്കാള്‍ കൂടുതല്‍ പ്രകാശത്തോടെ അതു് ദൃശ്യമാകും. ഒരു നക്ഷത്രസൂഹത്തില്‍ ഏതാണ്ടു് പതിനായിരം കോടി നക്ഷത്രങ്ങളാണുള്ളതു് എന്നോര്‍ക്കുക. അപ്പോള്‍ ഇത്തരമൊരു സ്ഫോടനത്തിന്റെ തീവ്രത എത്രയാണെന്നു് ഊഹിക്കാമല്ലോ. സൂപ്പര്‍നോവ (supernova) എന്ന പേരിലാണു് ഇത്തരം സ്ഫോടനങ്ങള്‍ അറിയപ്പെടുന്നതു്.

മിഥുനം രാശിയിലെ (Orion constellation) തിരുവാതിര (Betelguese) ചെമന്ന അതിഭീമന്‍ (red supergiant) നക്ഷത്രമാണു്. സൂര്യന്റെ ഇരുപതു് ഇരട്ടിയോളം വരും അതിന്റെ പിണ്ഡം. അതിന്റെ വ്യാസമാണെങ്കില്‍ സൂര്യന്റേതിനെക്കാള്‍ ആയിരത്തിലധികം ഇരട്ടിയാണു്! അതു് സൂര്യന്റെ സ്ഥാനത്തായിരുന്നെങ്കില്‍ ബുധന്‍, ശുക്രന്‍, ഭൂമി, ചൊവ്വ എന്നീ ഗ്രഹങ്ങളും ഛിന്നഗ്രഹങ്ങളും എല്ലാം അതിനുള്ളിലായേനെ! അത്ര വലുതാണു് തിരുവാതിര നക്ഷത്രം. ഈ നക്ഷത്രം അടുത്ത വര്‍ഷം ഒരു സൂപ്പര്‍നോവയായി പൊട്ടിത്തെറിക്കുമെന്നും ആ സമയത്തു് അതിന്റെ തെളിച്ചം സൂര്യന്റെയത്ര ആകുമെന്നും ആസ്ട്രേലിയയിലെ തെക്കന്‍ ക്വീന്‍സ്‌ലന്‍ഡ് സര്‍വ്വകലാശാലയിലെ സീനിയര്‍ ലക്ചറര്‍ ആയ ബ്രാഡ് കാര്‍ട്ടറാണു് പറഞ്ഞതു്. news.com.au എന്ന വെബ് സൈറ്റ് ഈ വിവരം ജനുവരി 21നു് പ്രസിദ്ധീകരിച്ചു. ഇതു് ശരിയല്ല എന്നും തിരുവാതിര നക്ഷത്രം സൂപ്പര്‍നോവയാകുന്നതു് നാളെയോ ഒരു ലക്ഷം വര്‍ഷം കഴിഞ്ഞോ എന്നു വേണമെങ്കിലും ആകാം എന്നും അതു് എന്നായിരിക്കും എന്നു് ആര്‍ക്കും പ്രവചിക്കാനാവില്ല എന്നും മറ്റു് ശാസ്ത്രജ്ഞര്‍ പറഞ്ഞു. കൂടാതെ 640 പ്രകാശവര്‍ഷം ദൂരെയുള്ള തിരുവാതിര സൂപ്പര്‍നോവ ആയാര്‍പ്പോലൂം അതിനു് കഷ്ടിച്ചു് ചന്ദ്രന്റെയത്ര തെളിച്ചമേ ഉണ്ടാവൂ എന്നും ചൂണ്ടിക്കാണിക്കപ്പെട്ടു. ഇതിനൊന്നും പല വെബ്സൈറ്റുകളും കാര്യമായ പ്രാധാന്യം നല്‍കിയില്ല.

നമുക്കു് ഇന്നു് അറിയാവുന്നിടത്തോളം തിരുവാതിര പോലുള്ള ഒരു നക്ഷത്രം സൂപ്പര്‍നോവ ആയിത്തീരും എന്ന കാര്യം തീര്‍ച്ചയാണു്. എന്നാല്‍ അതു് എന്നായിരിക്കും സംഭവിക്കുക എന്നു് മുന്‍കൂട്ടി മനസിലാക്കാന്‍ നമുക്കിന്നു് ആവില്ല. എന്നെങ്കിലും ഒരിക്കല്‍ അതിനുള്ള കഴിവും നമ്മള്‍ നേടിയേക്കാം. അതുപോലും ഉറപ്പിച്ചു് പറയാനാവില്ല. ഭാവിയില്‍ എന്തെല്ലാം സംഭവിക്കും എന്നു് മുന്‍കൂട്ടി അറിയാന്‍ എന്നെങ്കിലും നമുക്കാവുമോ? തീര്‍ച്ചയില്ല. ചില കാര്യങ്ങള്‍ സംഭവിക്കും എന്നു് നമുക്കു് ഉറപ്പുണ്ടു്. ഉദാഹരണമായി ജനിച്ചവരെല്ലാം മരിക്കും എന്നു് ഉറപ്പാണു്. എന്നാല്‍ എന്നു് മരണം സംഭവിക്കും എന്നു് പറയാനാവില്ലല്ലോ. അതുപോലെതന്നെ തിരുവാതിര നക്ഷത്രം പൊട്ടിത്തെറിക്കും എന്നു് ഉറപ്പാണു്. അതു് എന്നു് സംഭവിക്കും എന്നറിയില്ല.

അതുപോലെ തന്നെയാണു് ഭൂമിയുടെ കാര്യവും. ഭൂമി ഒരിക്കല്‍ ഇല്ലാതാകും എന്നതു് ഉറപ്പാണു്. ഇന്നു് നമുക്കു് അറിയാവുന്നിടത്തോളം അതു് സംഭവിക്കുക കോടിക്കണക്കിനു് വര്‍ഷങ്ങള്‍ക്കു് ശേഷമായിരിക്കും. സൂര്യന്‍ അതിന്റെ ആയുസ്സിന്റെ അന്ത്യമെത്തുമ്പോള്‍ ഒരു ചെമന്ന ഭീമനായിത്തീരും. അപ്പോള്‍ അതു് ചൊവ്വയുടെ ഭ്രമണപഥം വരെ വളര്‍ന്നു് വലുതായിത്തീരും. അതിനിടയില്‍ ഭൂമി കത്തിച്ചാമ്പലാകുക മാത്രമല്ല ആവിയായി സൂര്യനില്‍ ലയിക്കും. ഭൂമിയിലെ ജീവജാലങ്ങള്‍, അതുവരെ ജീവന്‍ നിലനിന്നാല്‍, അതോടെ അന്ത്യം കാണും. മനുഷ്യരാശി അതുവരെ നിലനില്‍ക്കുമോ? അറിയില്ല. ആര്‍ക്കും പറയാനാവില്ല. നിയന്ത്രണമില്ലാത്ത ആഗോള താപനത്തിലൂടെയോ സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുക്കാനുള്ള അത്യാര്‍ത്തിയുടെ ഫലമായി ഉണ്ടാകാവുന്ന വന്‍ യുദ്ധങ്ങളിലൂടെയോ മനുഷ്യര്‍ തന്നെ ജൈവ മണ്ഡലത്തെ മൊത്തം നശിപ്പിച്ചില്ലെങ്കില്‍ ഒരുപക്ഷെ ജീവന്‍ ഭൂമിയില്‍ നിലനിന്നേക്കാം. എന്നാല്‍ നമുക്കിന്നു് അറിയാവുന്നതോ അറിയാത്തതോ ആയ കാര്യങ്ങള്‍ ഭൂമിയിലെ ജീവനെ കടപുഴക്കി എറിയാം. ഉദാഹരണമായി ഒരു വലിയ വസ്തു ബഹിരാകാശത്തുനിന്നു വന്നു് ഭൂമിയില്‍ ആയത്തോടെ പതിച്ചാല്‍ മതി ഇവിടത്തെ ജീവജാലങ്ങള്‍ മുഴുവനും ഇല്ലാതാവാന്‍. അങ്ങനെ സംഭവിക്കാനുള്ള സാധ്യത വളരെ ചെറുതാണെന്നു് ശാസ്ത്രജ്ഞര്‍ പറയുന്നു. പക്ഷെ അങ്ങനെ സംഭവിക്കില്ല എന്നു് ആര്‍ക്കും തീര്‍ത്തു പറയാനാവില്ല. സൂര്യന്‍ വികിരണം ചെയ്യുന്ന പ്രകാശത്തിന്റെ അളവു് എന്തെങ്കിലും കാരണത്താല്‍ കുറച്ചു് വര്‍ദ്ധിച്ചാല്‍ ഭൂമിയില്‍ ജീവനു് നിലനില്‍ക്കാന്‍ വയ്യാതാവാം. ഇതിനുള്ള സാദ്ധ്യതയും വളരെ ചെറുതാണെന്നു് ശാസ്ത്രജ്ഞര്‍ പറയും. എങ്കിലും നമുക്കറിയാവുന്ന ലോകം എന്നെങ്കിലും അവസാനിക്കും എന്നതു് ഉറപ്പാണു്.

എന്നാല്‍ ഈ വര്‍ഷമോ അടുത്ത വര്‍ഷമോ ലോകം അവസാനിക്കാന്‍ പോകുന്നില്ല എന്നു് മിക്കാവാറും തീര്‍ച്ചയാണു്. അങ്ങനെ സംഭവിക്കാനുള്ള യാതൊരു കാരണവും ഇന്നു് നമുക്കു് കാണാനാവുന്നില്ല. ലോകം അവസാനിക്കാന്‍ പോകുന്നു എന്നു് പറയുന്നവര്‍ അതിനു് ചൂണ്ടിക്കാണിക്കുന്ന ന്യായങ്ങള്‍ ശ്രദ്ധിച്ചു് വിശകലനം ചെയ്താല്‍ നിലനില്ക്കാത്തവയാണു് എന്നു് മനസിലാകും. ഇത്തരം പ്രചരണങ്ങള്‍ ഇതിനു് മുന്‍പും പലതവണ ഉണ്ടായിട്ടുണ്ടു്. ലോകം അവസാനിക്കാന്‍ പോകുന്നു എന്നു് ഏതാണ്ടു് പന്ത്രണ്ടു വര്‍ഷം മുമ്പു് പലരും പറഞ്ഞു. 2000 വര്‍ഷങ്ങള്‍ക്കു് ശേഷം യേശുക്രിസ്തു തിരിച്ചു വരുമെന്നും അതോടെ ലോകത്തിന്റെ അന്ത്യമാകുമെന്നും ഒരു കൂട്ടര്‍ പറഞ്ഞു. അല്ല, അന്തിക്രിസ്തു വരാറായിരിക്കുന്നു എന്നും അതോടെ ലോകം അവസാനിക്കും എന്നും മറ്റു ചിലര്‍ പ്രഖ്യാപിച്ചു. രണ്ടായിരാമാണ്ടോടെ വന്‍ പ്രളയങ്ങളോ മറ്റു് വലിയ പ്രകൃതി ദുരന്തങ്ങളോ ഉണ്ടാകുമെന്നും അതോടെ ലോകം അവസാനിക്കും എന്നും മൂനാനാമതൊരു കൂട്ടര്‍ അവകാശപ്പെട്ടു. ലോകം അവസാനിക്കുന്നതിനു മുമ്പു് ആത്മഹത്യ ചെയ്യാന്‍ തുനിഞ്ഞവര്‍ വരെ ഉണ്ടായിരുന്നു എന്നാണു് ഓര്‍മ്മ. ഇവരില്‍ പലരും ഒരുപക്ഷെ ആത്മാര്‍ത്ഥമായി വിശ്വസിച്ചിരുന്ന കാര്യങ്ങള്‍ തന്നെയായിരിക്കാം വിളിച്ചു പറഞ്ഞതു്. എന്നാല്‍ അതൊന്നും സംഭവിച്ചില്ല. ആണ്ടുകളും മറ്റും കണക്കാക്കുന്നതു് മനുഷ്യര്‍ സ്വന്തം ആവശ്യത്തിനു വേണ്ടിയാണെന്നും പ്രപഞ്ചത്തിന്റെ പ്രവര്‍ത്തനത്തില്‍ ഇതിനൊന്നും ഒരു പങ്കുമില്ലെന്നും മനസിലാക്കുമ്പോള്‍ ഇത്തരം പ്രഖ്യാപനങ്ങളുടെ അര്‍ത്ഥശൂന്യത വ്യക്തമാകും. അതുകൊണ്ടു് തത്ക്കാലം ലോകാവസാനം ഭയക്കാതെ കഴിഞ്ഞുകൂടാം.

(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് by-sa ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)

Saturday, May 07, 2011

കാലാവസ്ഥാവ്യതിയാനവും കോസ്‌മിക് രശ്മികളും

(തേജസ് പത്രത്തിനുവേണ്ടി രചിച്ച ലേഖനം)

കാലാവസ്ഥാവ്യതിയാനത്തില്‍ കോസ്‌മിക് രശ്മികള്‍ക്കുള്ള പങ്ക് പഠിക്കേണ്ടതാണു് എന്നു് ഈയിടെ ഡോ. വി. രാമനാഥന്‍ എന്ന പ്രശസ്ത അന്തരീക്ഷശാസ്ത്രജ്ഞന്‍ ഇന്ത്യയില്‍വച്ചു് പ്രഖ്യാപിക്കുകയുണ്ടായി. ഏതാനും ദിവസം മുമ്പാണു് കാലാവസ്ഥാവ്യതിയാനത്തില്‍ കോസ്‌മിക് രശ്മികള്‍ക്കു് സുപ്രധാന പങ്കുണ്ടെന്നു് പ്രശസ്ത ഭൌതികശാസ്ത്രജ്ഞനും മുന്‍ ഐ.എസ്.ആര്‍.ഒ. മേധാവിയുമായ പ്രൊഫ. യു.ആര്‍. റാവു ദില്ലിയില്‍വച്ചു് പ്രഖ്യാപിച്ചതു്. ഇതെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ ഒരു പ്രബന്ധം ഇന്ത്യയില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന കറന്‍റ് സയന്‍സ് \eng(Current Science) \mal എന്ന ശാസ്ത്രപ്രസിദ്ധീകരണത്തില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതിന്റെ അര്‍ത്ഥം കാലാവസ്ഥാവ്യതിയാനത്തില്‍ മനുഷ്യനു് പങ്കൊന്നുമില്ല എന്നാണോ? ഇനി ആ പ്രശ്നത്തെപ്പറ്റി നമുക്കു് മറക്കാനാകുമോ? ഐക്യരാഷ്ട്രസഭ സ്ഥാപിച്ച കാലാവസ്ഥാവ്യതിയാനത്തെ കുറിച്ചുള്ള അന്തര്‍സര്‍ക്കാര്‍ സമിതി (Intergovernmental Panel on Climate Change, IPCC) പറഞ്ഞതെല്ലാം തെറ്റാണു് എന്നാണോ? നമുക്കിവിടെ ഇക്കാര്യങ്ങളൊന്നു പരിശോധിക്കാം.

ബഹിരാകാശത്തുനിന്നു് ഭൌമാന്തരീക്ഷത്തിലേക്കു് പതിക്കുന്ന കണങ്ങളാണു് കോസ്‌മിക് രശ്മികള്‍ എന്ന പേരില്‍ അറിയപ്പെടുന്നതു്. ഇവ രണ്ടു തരത്തില്‍ പെടുന്നവയാണു്. ഭൂമിയുടെ അന്തരീക്ഷത്തില്‍ പതിക്കുന്ന ഭൂരിഭാഗം കണങ്ങളും സൂര്യനില്‍നിന്നു് ഉത്ഭവിക്കുന്നവയാണു്. താരതമ്യേന ഊര്‍ജ്ജം കുറഞ്ഞ ഇവ സൌര കോസ്മിക രശ്മികള്‍ (Solar Cosmic Rays) എന്ന പേരില്‍ അറിയപ്പെടുന്നു. ഭൌമാന്തരീക്ഷത്തിന്റെ ഏറ്റവും ഉയര്‍ന്ന ഭാഗങ്ങളില്‍ ഇവ വായുവിലെ തന്മാത്രകളുമായി കൂട്ടിമുട്ടി അവയെ വൈദ്യുത ചാര്‍ജുള്ള അയണുകളായി മാറ്റുകയും അതിലൂടെ ഊര്‍ജ്ജം നഷ്ടപ്പെടുകയും ചെയ്യുന്നു. ഏതാണ്ടു് 60-65 കി.മീ. ഉയരത്തിനു് താഴെ ഇവ എത്തുന്നില്ല.

രണ്ടാമത്തെ കൂട്ടം കോസ്‌മിക് രശ്മികള്‍ ബഹിരാകാശത്തുനിന്നു്, ഒരുപക്ഷെ ക്ഷീരപഥത്തിന്റെയും പുറത്തുനിന്നു്, വരുന്നവയാണു്. നക്ഷത്രവ്യൂഹ കോസ്മിക് രശ്മികള്‍ (Galactic Cosmic Rays) എന്ന പേരില്‍ അറിയപ്പെടുന്ന ഇവയ്ക്കു് സൌര കോസ്മിക് രശ്മികളെക്കാള്‍ അനേകം മടങ്ങു് ഊര്‍ജ്ജമുണ്ടാകും. ഈ രശ്മികള്‍ ഭൌമാന്തരീക്ഷത്തിന്റെ അടിത്തട്ടില്‍ വരെ എത്തുകയും വായുവിനെ അയണീകരിക്കുകയും ചെയ്യുന്നു. ഭൂമിയുടെ ഉപരിതലത്തോടു ചേര്‍ന്നു കിടക്കുന്ന അന്തരീക്ഷത്തിന്റെ ഭാഗമായ ഭൂസ്പര്‍ശമണ്ഡലം അഥവാ ട്രോപ്പോസ്‌ഫിയറിലും (Troposphere) അയണീകരണം നടത്താന്‍ നക്ഷത്രവ്യൂഹ കോസ്മിക രശ്മികള്‍ക്കു് കഴിയുന്നു. ഇങ്ങനെ ഉത്പാദിപ്പിക്കപ്പെടുന്ന അയണുകള്‍ നീരാവി ഉറഞ്ഞുകൂടി ജലകണങ്ങളാവാനും അങ്ങനെ മേഘങ്ങളുണ്ടാവാനും സഹായിക്കുന്നുണ്ടു് എന്നു് ചിലര്‍ കരുതുന്നു. വായുവിലടങ്ങിയ പലതരം തരികളാണു് നീരാവിയ്ക്കു് ജലകണങ്ങളായി മാറാന്‍ പ്രധാനമായും സഹായിക്കുന്നതു് എന്നാണു് ശാസ്ത്രജ്ഞര്‍ പൊതുവില്‍ വിശ്വസിക്കുന്നതു്. തിരയടിക്കുമ്പോഴും മറ്റും കടലില്‍നിന്നു് ഉയര്‍ന്നുവരുന്ന ഉപ്പുതരികളും ഇക്കൂട്ടത്തില്‍ പെടുന്നു.

കോസ്മിക് രശ്മികളുടെ കാര്യത്തില്‍ ഇനിയൊരു സങ്കീര്‍ണ്ണതയുണ്ടു്. നക്ഷത്രവ്യൂഹ കോസ്മിക് രശ്മികളെക്കാള്‍ വളരെയധികം ഊര്‍ജ്ജം കുറഞ്ഞവയാണെങ്കിലും അവയുടെ തീവ്രതയെ നിയന്ത്രിക്കാനുള്ള സവിശേഷ കഴിവു് സൌര കോസ്മിക് രശ്മികള്‍ക്കുണ്ടു്. ഭൂമിയുടെ കാന്തികമണ്ഡലത്തിലെ പ്രക്രിയകളെ കാര്യമായി സ്വാധീനിക്കാന്‍ കഴിയുന്നതുകൊണ്ടാണു് അവയ്ക്കു് ഇതു് സാധ്യമാകുന്നതു്. വൈദ്യുത ചാര്‍ജുള്ള അനേകം കണങ്ങള്‍ ഒരു കാറ്റുപോലെ വന്നു് ഭൂമിയുടെ കാന്തക മണ്ഡലത്തില്‍ പതിക്കുമ്പോള്‍ അതു് കാന്തികമണ്ഡലത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നു. ഈ മാറ്റങ്ങളാണു് നക്ഷത്രവ്യൂഹ കോസ്മിക് രശ്മികളുടെ തീവ്രത നിയന്ത്രിക്കുന്നതു്. സൌര കോസ്മിക് രശ്മികളുടെ തീവ്രത വര്‍ദ്ധിക്കുമ്പോള്‍ അന്തരീക്ഷത്തിന്റെ താണ തലങ്ങളിലെത്തുന്ന നക്ഷത്രവ്യൂഹ കോസ്മിക് രശ്മികളുടെ തീവ്രത കുറയുന്നു. മറിച്ചു് സൌര കോസ്മിക് രശ്മികളുടെ തീവ്രത കുറയുമ്പോള്‍ അന്തരീക്ഷത്തിലെത്തുന്ന നക്ഷത്രവ്യൂഹ കോസ്മിക് രശ്മികളുടെ തീവ്രത വര്‍ദ്ധിക്കുകയും ചെയ്യുന്നു.

കോസ്മിക് രശ്മികളുടെ തീവ്രതയില്‍ ഇങ്ങനെ മാറ്റം വരുമ്പോള്‍ അതു് മേഘങ്ങളുണ്ടാകുന്നതിലും പ്രതിഫലിക്കും എന്നാണു് ചില ശാസ്ത്രജ്ഞര്‍ പറയുന്നതു്. മേഘങ്ങള്‍ കൂടുതല്‍ ഉണ്ടാകുമ്പോള്‍ ഭൂമിയുടെ അടിത്തട്ടിലെത്തുന്ന സൂര്യപ്രകാശത്തിന്റെ അളവു് കുറയുമല്ലോ. സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുന്നതില്‍ മേഘങ്ങള്‍ക്കും ധ്രുവപ്രദേശങ്ങളിലും ഉയര്‍ന്ന പര്‍വ്വതങ്ങളിലും മറ്റുമുള്ള ഹിമപാളികള്‍ക്കും വളരെയധികം കാര്യക്ഷമതയുണ്ടു്. അതുകൊണ്ടു് മേഘങ്ങളുടെ അളവു് വര്‍ദ്ധിക്കുമ്പോള്‍ ഭൌമോപരിതലത്തിലെത്തുന്ന സൌരോര്‍ജ്ജത്തിന്റെ അളവു് കുറയും. അതു് താപനില കുറയുന്നതിലേക്കു് നയിക്കും. മറിച്ചു് മേഘങ്ങളുടെ അളവു് കുറയുമ്പോള്‍ താപനില കൂടുകയും ചെയ്യും. കഴിഞ്ഞ കുറെ കാലമായി കോസ്മിക് രശ്മികളുടെ തീവ്രത കുറയുന്നതിനാല്‍ മേഘങ്ങളുണ്ടാകുന്നതില്‍ കുറവു വരുന്നുണ്ടെന്നും അതാണു് കാലാവസ്ഥാവ്യതിയാനത്തിലേക്കു് നയിക്കുന്ന ഒരു പ്രധാന ഘടകം എന്നുമാണു് ചില ശാസ്ത്രജ്ഞര്‍ പറയുന്നതു്.

കോസ്മിക് രശ്മികളുടെ തീവ്രതയും മേഘങ്ങളുടെ അളവും തമ്മിലുള്ള ഒരു ബന്ധം ആദ്യമായി ചൂണ്ടിക്കാട്ടിയതു് ഡാനിഷ് ബഹിരാകാശ ഗവേഷണ സ്ഥാപനത്തിലെ ഹെന്‍റിക് സ്വെന്‍സ്മാര്‍ക്ക് (Henrik Svensmark), ഫ്രീസ് ക്രിസെന്‍സെന്‍ (Friis Christensen) എന്നീ ഗവേഷകരാണു്. എന്നാല്‍ അതിനു് വളരെ മുമ്പുതന്നെ സൌര കോസ്‌മിക് രശ്മികളും കാലാവസ്ഥയും തമ്മില്‍ ബന്ധമുണ്ടു് എന്നു് പലരും സംശയിച്ചിരുന്നു. ഒരുപക്ഷെ ഇതു് ആദ്യമായി ഉറക്കെ പറഞ്ഞതു് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ പ്രശസ്ത ശാസ്ത്രജ്ഞനായിരുന്ന സി.റ്റി.ആര്‍. വില്‍സന്‍ ആയിരിക്കാം. സൂര്യകളങ്കങ്ങള്‍ പോലെ സൂര്യനില്‍ നടക്കുന്ന പ്രതിഭാസങ്ങളും ഭൂമിയിലെ കാലാവസ്ഥയുമായി ബന്ധമുണ്ടെന്നു് 1970കളില്‍ ശക്തമായ സംശയമുണ്ടായിരുന്നു. ഇതിനെ അനുകൂലിക്കുന്ന വിധത്തില്‍ പല പഠനഫലങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടു.

എന്നാല്‍ ഇത്തരമൊരു ബന്ധത്തിനു് വിരുദ്ധമായ തെളിവുകളാണു് മറ്റനേകം പഠനങ്ങള്‍ നല്‍കിയതു്. സൂര്യനില്‍ നടക്കുന്ന പ്രക്രിയകള്‍ ഭൂമിയിലെ കാലാവസ്ഥയെ എങ്ങനെ സ്വാധീനിക്കാം എന്നു് വിശദീകരിക്കാന്‍ ശ്രമിക്കുന്ന സിദ്ധാന്തങ്ങളുടെ അഭാവവും കൂടിയായപ്പോള്‍ ഭൂമിയിലെ കാലാവസ്ഥയെ സൂര്യനിലെ പ്രക്രിയകള്‍ സ്വാധീനിക്കുന്നുണ്ടു് എന്ന ആശയത്തിനു് ക്രമേണ പ്രചാരം നഷ്ടപ്പെട്ടു. ഒരര്‍ത്ഥത്തില്‍ ഇതേ ആശയങ്ങള്‍ തന്നെയാണു് ഇപ്പോള്‍ വീണ്ടും വരുന്നതു് എന്നു പറയാം. %രസകരമെന്നു പറയട്ടെ, സൌര പ്രക്രിയകള്‍ കാലാവസ്ഥയെ സ്വാധീനിക്കുന്നതെങ്ങനെയാവാം എന്നു് വിശദീകരിക്കാന്‍ ശ്രമിച്ച, 1970കളില്‍ ജനശ്രദ്ധയാകര്‍ഷിച്ച ഒരു സിദ്ധാന്തം കോസ്‌മിക് രശ്മികളെയും അന്തരീക്ഷത്തിലെ വായുവിന്റെ അയണീകരണത്തെയും തന്നെയാണു് ആശ്രയിച്ചിരുന്നതു്.

സൌരപ്രവര്‍ത്തനം (solar activity) ഏതാണ്ടു് 11 വര്‍ഷത്തെ ആവൃത്തിയില്‍ മാറുന്നുണ്ടു്. സൌരകളങ്കങ്ങളുടെ വിസ്തൃതിയിലും സോളാര്‍ ഫ്ലെയറുകളുടെ എണ്ണത്തിലും തീവ്രതയിലും ഈ മാറ്റം കാണാനാവും. ഈ വ്യതിയാനം സൌരവാതത്തിലും തദ്വാരാ കോസ്മിക് രശ്മികളുടെ തീവ്രതയിലും ദൃശ്യമാകുന്നു. കോസ്മിക് രശ്മികളുടെ തീവ്രതയില്‍ ഏതാണ്ടു് 15% മാറ്റമാണു് കാണുന്നതു്. 11 വര്‍ഷത്തെ ആവൃത്തിയില്‍ കാണുന്ന ഈ വ്യതിയാനം ലോകത്താകമാനം കാണുന്ന മേഘത്തിന്റെ അളവിലും കാണുന്നു എന്നാണു് സ്വെന്‍സ്‌മാര്‍ക്കും മറ്റും പറഞ്ഞതു്. ഇതു് വിശദീകരിക്കാനാണു് അന്തരീക്ഷത്തിലെ അയണീകരണം മേഘങ്ങളുണ്ടാകുന്ന പ്രക്രിയയെ സ്വാധീനിക്കുന്നതിലൂടെ ആഗോളതാപനത്തെയും അങ്ങനെ കാലാവസ്ഥാവ്യതിയാനത്തെയും ബാധിക്കുന്നുണ്ടു് എന്ന സിദ്ധാന്തം അവര്‍ കൊണ്ടുവന്നതു്. ഇതു് സംശയാതീതമായി സ്ഥാപിക്കാനാവശ്യമായ തെളിവുകള്‍ ലഭ്യമായിട്ടില്ല എന്ന കാരണത്താലാണു് IPCC ഇക്കാര്യം അവരുടെ റിപ്പോര്‍ട്ടുകളില്‍ കണക്കിലെടുക്കാതിരുന്നതു്.

സ്വെന്‍സ്‌മാര്‍ക്കിന്റെയും മറ്റും സിദ്ധാന്തത്തിനു് വിരുദ്ധമായ തെളിവുകള്‍ പിന്നീടു് ലഭ്യമായിട്ടുണ്ടു്. അതില്‍ പ്രധാനമായ ഒന്നു മാത്രം പറയട്ടെ. കോസ്മിക് രശ്മികളുടെ തീവ്രത 11 വര്‍ഷത്തെ ആവൃത്തിയില്‍ മാറുന്നതുപോലെ അക്ഷാംശമനുസരിച്ചും മാറുന്നുണ്ടു്. ഭൂമധ്യരേഖയ്ക്കു് സമീപം കാണുന്നത്ര തീവ്രത ധ്രുവങ്ങള്‍ക്കു് സമീപം കാണുന്നില്ല. ഭൂമിയുടെ കാന്തികമണ്ഡലം കോസ്മിക് രശ്മികളുടെ സഞ്ചാരത്തെ സ്വാധീനിക്കുന്നതുകൊണ്ടാണു് ഇങ്ങനെ കാണുന്നതു്. ബ്രിട്ടനിലെ രണ്ടു് സര്‍വ്വകലാശാലകളിലെ ശാസ്ത്രജ്ഞര്‍ മേഘത്തിന്റെ അളവിലും ഈ മാറ്റം കാണുന്നുണ്ടോ എന്നു് പരിശോധിച്ചു. സ്വെന്‍സ്മാര്‍ക്കിന്റെയും മറ്റും സിദ്ധാന്തം ശരിയാണെങ്കില്‍ മാറ്റം കാണണമല്ലോ. പക്ഷെ അവര്‍ക്കു് അങ്ങനെയൊന്നു് കാണാനായില്ല.

ആഗോളതാപനത്തില്‍ മനുഷ്യനുള്ള പങ്കും അതു് നിയന്ത്രിക്കേണ്ട ആവശ്യകതയും IPCC ഊന്നിപ്പറയുമ്പോള്‍ അതെല്ലാം വെറുതെയാണെന്നു് പറയുന്നവരുണ്ടു്. തങ്ങളുടെ ബിസിനസ്സിനെ ഇതു് പ്രതികൂലമായി ബാധിക്കില്ലേ എന്ന ഭയത്താല്‍ ഈ നിലപാടെടുക്കുന്നവരുണ്ടാകാം. മറ്റു ചിലര്‍ തങ്ങളുടെ ജീവിതരീതിയെ ബാധിക്കും എന്നു് ഭയക്കുന്നുണ്ടാവാം. എന്നാല്‍ കാലാവസ്ഥാവ്യതിയാനം യഥാര്‍ത്ഥമാണെങ്കില്‍ അതു് ബാധിക്കാന്‍ പോകുന്നതു് ലോകത്തിലെ എല്ലാ ജീവജാലങ്ങളെയുമാണു്. അതുകൊണ്ടു് അതു് യഥാര്‍ത്ഥമാണു് എന്നും മനുഷ്യനു് അതില്‍ കാര്യമായൊരു പങ്കുണ്ടു് എന്നും കരുതിക്കൊണ്ടു് മുന്നോട്ടു പോകുന്നതു തന്നെയാണു് ബുദ്ധി. ഇതിനുള്ള യത്നങ്ങളില്‍നിന്നു് രാഷ്ട്രങ്ങളെയും ജനതകളെയും പിന്തിരിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുമ്പോള്‍ അതിനെ സഹായിക്കുന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതാണു്.
(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് by-sa ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)

Friday, May 06, 2011

മനുഷ്യന്‍ ഉത്ഭവിച്ചതു് ആഫ്രിക്കയിലോ ഇസ്രയേലിലോ?

(തേജസ് പത്രത്തിനുവേണ്ടി എഴുതിയ ലേഖനം)

മനുഷ്യന്‍ എപ്പോള്‍ ഉണ്ടായി എന്ന ചോദ്യത്തെപ്പറ്റി മുമ്പൊരിക്കല്‍ ഈ പംക്തിയില്‍ എഴുതിയിരുന്നു. എത്യോപ്പിയയിലെ അഫാര്‍ താഴ്‌വരയില്‍ കണ്ടെത്തിയ ആര്‍ഡിപിത്തെക്കസ് രാമിഡസ് എന്ന ഒരു പുതിയ ഫോസിലിനെപ്പറ്റിയാണു് അന്നു് എഴുതിയിരുന്നതു്. ആഫ്രിക്കയിലാണു് ആധുനിക മനുഷ്യന്‍ ഉണ്ടായതു് എന്നായിരുന്നു അടുത്ത കാലം വരെ ശാസ്ത്രജ്ഞര്‍ കരുതിയിരുന്നതു്. എത്യോപ്പിയയില്‍ തന്നെ കണ്ടെത്തിയ ലൂസി എന്നു് ഓമനപ്പേരിട്ട ഫോസില്‍ പ്രതിനിധാനം ചെയ്ത വര്‍ഗമാണു് മനുഷ്യരാശിക്കു് ജന്മം നല്‍കിയതു് എന്നായിരുന്നു മുമ്പുള്ള ധാരണ. ആ ധാരണ തിരുത്തിക്കൊണ്ടാണു് ആര്‍ഡിപിത്തെക്കസ് രാമിഡസ് വന്നതു്. എന്നാല്‍ ഈ വിശ്വാസങ്ങളെല്ലാം തകിടം മറിച്ചുകൊണ്ടു് ഇപ്പോള്‍ ഒരു പുതിയ കണ്ടുപിടിത്തം വന്നിരിക്കുന്നു. ഇസ്രയേലിലെ കെസെം (Qesem) ഗുഹകളില്‍നിന്നു് കണ്ടെത്തിയ നാലു് ലക്ഷം വര്‍ഷം പഴക്കമുള്ള ഏതാനും പല്ലുകളാണു് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നതു്. ഏതാണ്ടു് ആധുനിക മനുഷ്യരുടേതു പോലത്തെയും എന്നാല്‍ ആധുനിക മനുഷ്യന്റെ മുന്‍ഗാമി എന്നു കരുതപ്പെടുന്ന നിയാന്‍ഡര്‍ത്താല്‍ മനുഷ്യന്റെ പല്ലിനോടു് ചില സമാനതകളുള്ളതുമാണു് പുതിയതായി കണ്ടെത്തിയ പല്ലുകള്‍. ഇതു് മനുഷ്യോല്‍പ്പത്തിയിലെ ആദ്യഘട്ടത്തെയാണു് സൂചിപ്പിക്കുന്നതെങ്കില്‍ ഇന്നത്തെ നമ്മുടെ വിശ്വാസങ്ങളെ പിടിച്ചുലയ്ക്കുന്നതായിത്തീരും ഈ കണ്ടുപിടിത്തം.

മനുഷ്യന്റെ ശാഖയിലെ ആദ്യത്തെ വര്‍ഗം എന്നു പറയപ്പെടുന്നതു് ആസ്ട്രേലോപിത്തെക്കസ് എന്നു പേരുള്ള ഒന്നാണു്. ഏതാണ്ടു് 25 ലക്ഷം വര്‍ഷം മുമ്പായിരിക്കണം കല്ലുകൊണ്ടുണ്ടാക്കിയ പണിയായുധങ്ങള്‍ ഉപയോഗിച്ചു തുടങ്ങിയതു്. അക്കാലത്തു് ഈ ശാഖയിലെ ജന്തുക്കളുടെ തലച്ചോറു് ചെറുതായിരുന്നു എന്നാണു് ഫോസിലുകള്‍ സൂചിപ്പിക്കുന്നതു്. എന്നാല്‍ അതിന്റെ ഏതാണ്ടു് നാലിരട്ടി വലുപ്പമുണ്ടു് ഇന്നു് മനുഷ്യന്റെ തലച്ചോറിനു്. ഇക്കാലത്തിനിടയ്ക്കുള്ള ഫോസിലുകളില്‍ നിന്നു് കാലം കഴിയുന്നതനുസരിച്ചു് തലച്ചോറിന്റെ വലുപ്പം കൂടി വരുന്നതു് നമുക്കു് കാണാനാകും. തലച്ചോറിന്റെ വലുപ്പം ബുദ്ധിശക്തിയുടെ സൂചനയാണു് എന്നാണു് കരുതപ്പെടുന്നതു്. ജന്തുശാസ്ത്രം നയിക്കുന്ന പരിണാമത്തില്‍ നിന്നു് ബുദ്ധിശക്തി നയിക്കുന്ന പരിണാമത്തിലേക്കുള്ള മാറ്റമാണു് ഇവിടെ കാണുന്നതു് എന്നു പറയാം.

പിന്നീടുള്ള മനുഷ്യന്റെ പരിണാമത്തെപ്പറ്റി രണ്ടു് തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ആഫ്രിക്കയിലുണ്ടായിരുന്ന മനുഷ്യരൂപമുള്ള ചെറിയൊരു കൂട്ടത്തില്‍ നിന്നു് പരിണമിച്ചു് ഏതാണ്ടു് രണ്ടു ലക്ഷം വര്‍ഷം മുമ്പു് ലോകത്തിലെ മറ്റു ദിക്കുകളിലേക്കു് കുടിയേറി അവിടെ ആധിപത്യം സ്ഥാപിക്കുകയായിരുന്നോ, അതോ ലോകത്തു പലയിടത്തും പ്രത്യേകമായി ഉത്ഭവിക്കുകയായിരുന്നോ എന്നതാണു് ഒരു തര്‍ക്കവിഷയം. ഏതാണ്ടു് ഒരു ലക്ഷം വര്‍ഷം മുമ്പു് സിരാവ്യൂഹത്തില്‍ വന്ന, ഫോസിലുകളില്‍ ദൃശ്യമല്ലാത്ത, മാറ്റങ്ങള്‍ കാരണമാവാം ബുദ്ധിപരവും സാംസ്ക്കാരികവും സാങ്കേതികവുമായ ഒരു കുതിച്ചുചാട്ടം മനുഷ്യനില്‍ സംഭവിച്ചതു് എന്നതാണു് മറ്റൊരു തര്‍ക്കവിഷയം. മനുഷ്യരാശിയുടെ ജനിതക വൈവിധ്യം പഠനവിധേയമാക്കിയ Human Genome Projectല്‍ നിന്നു ലഭിച്ച വിവരങ്ങള്‍ ആഫ്രിക്കയില്‍ നിന്നു തന്നെയാണു് മനുഷ്യന്‍ ഉത്ഭവിച്ചതു് എന്നു് ഏതാണ്ടു് ഉറപ്പിക്കാന്‍ സഹായകമായി. എന്നാല്‍ ഈ തര്‍ക്കങ്ങള്‍ നിലനില്‍ക്കുമ്പോള്‍ത്തന്നെ മനുഷ്യരാശിയുടെ മാതാവായി ഏത്യോപ്പിയയില്‍ കണ്ടെത്തിയ, ലൂസി എന്ന ഓമനപ്പേരില്‍ വിളിക്കുന്ന, ഒരു ഫോസിലിനെ ചിത്രീകരിക്കാറുണ്ടായിരുന്നു. കുരങ്ങന്മാരുടേതു പോലെ ചെറിയ തലയുള്ള, എന്നാല്‍ മനുഷ്യരെപ്പോലെ രണ്ടുകാലില്‍ നടന്നിരുന്ന, ഈ സ്ത്രീ ഏതാണ്ടു് 32 ലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പു് ജീവിച്ചിരുന്നു \mbox{എന്നു്} കരുതുന്നു. ബുദ്ധി വികസിക്കുന്നതിനു മുമ്പുതന്നെ രണ്ടു കാലില്‍ നടക്കുന്ന ശീലം ആരംഭിച്ചിരുന്നു എന്നു് ലൂസി തെളിയിക്കുന്നു. ലൂസിയെ ശാസ്ത്രീയമായി ആസ്ട്രേലോപിത്തെക്കസ് അഫാറെന്‍സിസ് (Australopithecus afarensis) എന്നാണു് വിളിക്കുന്നതു്.

വളരെക്കാലത്തേക്കു് ലൂസിയെ മനുഷ്യരാശിയുടെ മുതുമുത്തശ്ശിയായി കരുതിയിരുന്നു. ഒരുപക്ഷെ ഇത്രയും പഴക്കമുള്ള, എന്നാല്‍ ഇത്ര ഭംഗിയായി സംരക്ഷിക്കപ്പെട്ട മറ്റൊരു ഫോസില്‍ കണ്ടെത്തിയിരുന്നില്ല എന്നതായിരിക്കാം ലൂസിയോടുണ്ടായിരുന്ന സ്നേഹത്തിനു പിന്നിലുള്ള ഒരു കാരണം. 1974 നവംബര്‍ 24നായിരുന്നു ഈ സുപ്രധാനമായ കണ്ടുപിടിത്തം നടന്നതു്. എന്നാല്‍ ഇരുപതു് വര്‍ഷം കഴിഞ്ഞപ്പോള്‍ ലൂസിയെ സ്ഥാനഭ്രഷ്ടയാക്കുന്ന മറ്റൊരു കണ്ടുപിടിത്തമുണ്ടായി.

ഒക്ടോബര്‍ 2009ലാണു് പുതിയ കണ്ടെത്തലിനെ കുറിച്ചുള്ള പ്രഖ്യാപനം ഉണ്ടായതെങ്കിലും 1994ലാണു് കണ്ടുപിടിത്തം നടന്നതായി അവര്‍ അവകാശപ്പെടുന്നതു്. എത്യോപ്പിയയിലെ അഫാര്‍ താഴ്ച (Afar depression) എന്ന സ്ഥലത്തു നിന്നു കണ്ടെത്തിയ ആര്‍ഡിപിത്തെക്കസ് രാമിഡസ് (Ardipithecus ramidus) എന്നു പേരിട്ടിരിക്കുന്ന ജന്തുവിന്റെ ഫോസിലാണു് ലൂസിയെ സ്ഥാനഭ്രഷ്ടയാക്കിയിരിക്കുന്നതു്. രണ്ടു കാലില്‍ നടക്കുകയും കുരങ്ങന്റെയും മനുഷ്യന്റെയും ശാരീരിക സ്വഭാവങ്ങള്‍ കാണിക്കുകയും ചെയ്യുന്ന ആര്‍ഡിപിത്തെക്കസ് ഏതാണ്ടു് 44 ലക്ഷം വര്‍ഷം മുമ്പായിരിക്കണം ജീവിച്ചിരുന്നതു്. ആര്‍ഡി എന്നു പേരിട്ടിരിക്കുന്ന ഈ വ്യക്തിക്ക് ഏതാണ്ടു് 120 സെന്റിമീറ്റര്‍ ഉയരവും 50 കിലോഗ്രാം ഭാരവും ഉണ്ടായിരുന്നിരിക്കണം എന്നു കണക്കാക്കുന്നു. ആര്‍ഡിയുടെ അസ്ഥിപഞ്ചരത്തിന്റെ ഭാഗങ്ങള്‍ കൂടാതെ ആര്‍ഡിപിത്തെക്കസ് വര്‍ഗത്തിലെതന്നെ മറ്റു ചില വ്യക്തികളുടെ ഏതാനും എല്ലുകളുടെ ഫോസിലുകളും ലഭിച്ചിട്ടുണ്ടു്. ബര്‍ക്കിലിയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ പ്രവര്‍ത്തിയെടുക്കുന്ന ടിം വൈറ്റ് എന്ന നരവംശശാസ്ത്രജ്ഞന്‍ നയിച്ച സംഘമാണു് ആദ്യത്തെ ആര്‍ഡിപിത്തെക്കസ് രാമിഡസ് ഫോസില്‍ കണ്ടെത്തിയതു്.

ആര്‍ഡിപിത്തെക്കസും അല്ല ആധുനിക മനുഷ്യന്റെ മുതുമുത്തശ്ശി എന്നാണു് ഇസ്രയേലിലെ പുതിയ കണ്ടുപിടിത്തം സൂചിപ്പിക്കുന്നതു്. ഇസ്രയേലിന്റെ തലസ്ഥാനമായ ടെല്‍ അവീവിനു് 12 കി.മീ. കിഴക്കുമാറിയാണു് ഇപ്പോഴത്തെ കണ്ടുപിടിത്തം നടന്ന കെസെം ഗുഹകള്‍. നാലു ലക്ഷം മുതല്‍ രണ്ടു ലക്ഷം വര്‍ഷം മുമ്പു വരെ ആദിമനുഷ്യര്‍ ജീവിച്ചിരുന്ന സ്ഥലമാണതു്. മനുഷ്യന്‍ പതിവായി തീ ഉപയോഗിച്ചിരുന്നതിനുള്ള ഏറ്റവും പഴയ സൂചനകളിലൊന്നു് ഇവിടെയുണ്ടു്. പുതിയ കണ്ടുപിടിത്തത്തോടെ ആ സ്ഥലത്തിനു് മനുഷ്യോല്പത്തി ഗവേഷണരംഗത്തു് വലിയ പ്രാധാന്യമാണു് വന്നിരിക്കുന്നതു്. ടെല്‍ അവീവ് സര്‍വ്വകലാശാലയിലെ അവി ഗോഫര്‍ (Avi Go­pher) റാന്‍ ബര്‍ക്കായ് ()Ran Barkai) എന്നിവരാണു് കണ്ടുപിടിത്തം നടത്തിയതു്. എട്ടു് പല്ലുകളുടെ ഫോസിലാണു് അവര്‍ക്കു് ലഭിച്ചതു്. ഈ പല്ലുകള്‍ ആധുനിക മനുഷ്യന്റെ പല്ലുകളോടു് വളരെയധികം സാമ്യമുള്ളവയാണു് എന്നു് ഗവേഷകര്‍ പറഞ്ഞു. ഏതാണ്ടു് ഒരു ലക്ഷം വര്‍ഷം പഴക്കമുള്ള ഇത്തരം പല്ലുകള്‍ ഇസ്രയേലിലെ മറ്റു ചിലയിടങ്ങളില്‍നിന്നും ലഭിച്ചിട്ടുണ്ടത്രെ.

കൂടുതല്‍ പഠനങ്ങള്‍ ഈ കണ്ടെത്തലിനെ ശരിവയ്ക്കുന്നതുവരെ നമുക്കിതു് യഥാര്‍ത്ഥമാണെന്നു് ഉറപ്പിക്കാനാവില്ല. ഈ കണ്ടുപിടിത്തം ശരിയാണെങ്കില്‍ ഒരുപക്ഷെ മനുഷ്യോല്‍പ്പത്തിയെക്കുറിച്ചു് നമുക്കുള്ള പല ധാരണകളും തിരുത്തേണ്ടി വരാം. ശാസ്ത്രം പുരോഗമിക്കുന്നതു് പലപ്പോഴും ഇത്തരം വിപ്ലവകരമായ മാറ്റങ്ങളിലൂടെയാണെന്നു് ശാസ്ത്ര ചരിത്രകാരനും ചിന്തകനുമായ തോമസ് കൂണ്‍ (Thomas Kuhn) ചൂണ്ടിക്കാട്ടുന്നു. ഉദാഹരണമായി, കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ആപേക്ഷികതാ സിദ്ധാന്തവും ക്വാണ്ടം ബലതന്ത്രവും സൃഷ്ടിച്ച വിപ്ലവമാണു് തുടര്‍ന്നുള്ള കാലങ്ങളിലെ പഠനങ്ങള്‍ക്കു് വഴിതെളിച്ചതു്.

ആദ്യം സൂചിപ്പിച്ച ലേഖനത്തില്‍ ഇങ്ങനെ എഴുതിയിരുന്നു: "ഇതോടെ മനുഷ്യന്റെ ഉത്ഭവത്തിന്റെ വഴി വ്യക്തമായി എന്നു കരുതാനാവില്ല. എന്നെങ്കിലും പൂര്‍ണ്ണമായി മനസിലാകുമോ? പറയാനാവില്ല. കാലം കഴിയുംതോറും പുതിയ അറിവുകള്‍ ലഭിക്കാം. നമ്മുടെ ധാരണകള്‍ തിരുത്തിക്കുറിക്കേണ്ടി വരാം." ഇപ്പറഞ്ഞതു് ഇപ്പോള്‍, മാസങ്ങള്‍ക്കുള്ളില്‍, സാര്‍ത്ഥകമായിരിക്കുന്നു. പുതിയ കണ്ടെത്തലുകള്‍ ഇനിയുമുണ്ടാകാം. നമ്മുടെ ധാരണകള്‍ ഇനിയും മാറും. അങ്ങനെയാണു് ശാസ്ത്രം പുരോഗമിക്കുന്നതു്.

ജീവന്റെയോ മനുഷ്യന്റെയോ ഉത്ഭവത്തെപ്പറ്റി എന്നെങ്കിലും എല്ലാം അറിയാനാവുമോ? പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ ഒരു യൂറോപ്യന്‍ ശാസ്ത്രജ്ഞന്‍ ഭൌതികശാസ്ത്രം തീര്‍ന്നു, നമുക്കു് പ്രഞ്ചം മുഴുവനും മനസിലായിക്കഴിഞ്ഞു എന്നെല്ലാം പ്രഖ്യാപിക്കുകയും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഭൌതികശാസ്ത്രത്തില്‍ വിപ്ലവം സൃഷ്ടിച്ചുകൊണ്ടു് രണ്ടു പുതിയ സിദ്ധാന്തങ്ങള്‍ (ക്വാണ്ടം ബലതന്ത്രവും ഐന്‍സ്റ്റൈന്റെ ആപേക്ഷികതാ സിദ്ധാന്തവും) അവതരിക്കുകയും ചെയ്തതു് വലിയൊരു തമാശയായി കാണാം. എന്നാല്‍ അതൊരു തമാശ മാത്രമല്ല. മനുഷ്യനു് ശാസ്ത്രത്തിലൂടെ ഒരുപാടു് കാര്യങ്ങള്‍ നന്നായി മനസിലാക്കാനായിട്ടുണ്ടു് എന്ന വിശ്വാസം പലപ്പോഴും വഴിതെറ്റിക്കുന്നതാണു്. നമുക്കു് സങ്കല്പിക്കാന്‍ പോലും കഴിയാത്തത്ര സങ്കീര്‍ണ്ണമായിരിക്കാം നമ്മുടെ പ്രപഞ്ചവും മനുഷ്യ ശരീരവും മനുഷ്യ സമൂഹവും. ഇതെല്ലാം ഒരു ദിവസം പൂര്‍ണ്ണമായി മനസിലാക്കാനാവും എന്നു കരുതുന്നതു് ഭോഷ്ക്കല്ലേ?

(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് by-sa ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)

ഭാവി മുന്‍കൂട്ടി കാണാനാവുമൊ?

"ഇന്നലെയോളവുമെന്തെന്നറിഞ്ഞീല, ഇനി നാളെയുമെന്തെന്നറിവീല" എന്നാണു് പൂന്താനം ജ്ഞാനപ്പാനയില്‍ പാടിയതു്. "നാളെ എന്തു സംഭവിക്കും എന്നറിഞ്ഞിരുന്നെങ്കില്‍" എന്നു് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടില്ലാത്തവര്‍ ചുരുക്കമായിരിക്കും. ഭാവിയെപ്പറ്റി അറിയാനുള്ള ആകാംക്ഷയല്ലേ നമ്മളെ ജോത്സ്യന്റെയും കൈനോട്ടക്കാരന്റെയും മറ്റും പക്കലേക്കു് കൊണ്ടുചെന്നെത്തിക്കുന്നതു്? ഭാവി അറിയാന്‍ കഴിയുമെന്നു് പറഞ്ഞവരെയെല്ലാം ശാസ്ത്രലോകം തട്ടിപ്പുകാരെന്നാണു് വിശേഷിപ്പിച്ചതു്. ചിലര്‍ അത്തരം അവകാശവാദങ്ങള്‍ പഠിക്കാന്‍ ശ്രമിച്ചു. എങ്കിലും ആ അവകാശവാദങ്ങള്‍ക്കു് അനുകൂലമായി ശാസ്ത്രീയമായ തെളിവുകളൊന്നും കിട്ടിയില്ല. തെളിവു കിട്ടി എന്നു തോന്നിയപ്പോഴൊക്കെ ആ പഠനങ്ങളുടെ പോരായ്മകള്‍ ചൂണ്ടിക്കാണിക്കാന്‍ പലര്‍ക്കും കഴിഞ്ഞു. ദുഖകരമായ എന്തെങ്കിലും സംഭവിച്ച ശേഷം "എന്തോ സംഭവിക്കാന്‍ പോകുന്നു എന്നു് തോന്നിയിരുന്നു" എന്നു് ചിലപ്പോഴെങ്കിലും പറഞ്ഞുകേള്‍ക്കാറില്ലേ? ഇതെല്ലാം വെറും തോന്നലാണു് എന്നു് ശാസ്ത്രജ്ഞരും യുക്തിവാദികളും പറയാറുണ്ടു്. മറിച്ചു് ഇതൊക്കെ യഥാര്‍ത്ഥമാണു് എന്നു് വാദിക്കുന്നവരുമുണ്ടു്. ഇവിടെ യുക്തിപരമായ ഒരു തീരുമാനത്തിലെത്താന്‍ പലര്‍ക്കും ബുദ്ധിമുട്ടുണ്ടു്. അതുകൊണ്ടുതന്നെ അതു് വ്യക്തിപരമായ വിശ്വാസമായി മാത്രം നിലനില്‍ക്കുകയാണു്.

എന്നാല്‍ ഇന്നിപ്പോള്‍ വളരെ ശാസ്ത്രീയമായി നടത്തിയ ഒരു പഠനം ആ ദിശയിലേക്കു് വെളിച്ചം വീശാന്‍ ശ്രമിക്കുന്നു. വിശേഷിച്ചു് കഴിവുകളൊന്നും അവകാശപ്പെടാത്ത സാധാരണ മനുഷ്യര്‍ക്കു് സംഭവിക്കാന്‍ പോകുന്ന കാര്യം മുന്‍കൂട്ടി കാണാനോ നടക്കാനിരിക്കുന്ന കാര്യത്തെ മനസുകൊണ്ടു് സ്വാധീനിക്കാനോ കഴിയും എന്നാണു് ഈ പഠനം സൂചിപ്പിക്കുന്നതു്. അമേരിക്കന്‍ സൈക്കളോജിക്കല്‍ അസോസിയേഷന്‍ പ്രസിദ്ധീകരിക്കുന്ന വ്യക്തിത്വത്തിന്റെയും സാമൂഹ്യമനശ്ശാസ്ത്രത്തിന്റെയും ജേര്‍ണലിലാണു് (Journal of Personality and Social Psychology) ഈ റിപ്പോര്‍ട്ടു് പ്രസിദ്ധീകരണത്തിനു് തയാറാകുന്നതു്. അമേരിക്കയിലെ കോര്‍ണല്‍ സര്‍വ്വകലാശാലയിലെ ഡാരില്‍ ബെം (Daryl J. Bem) ആണു് പഠനം നടത്തിയതു്.

പാരസൈക്കോളജി \eng(Parapsychology) \mal എന്ന പേരില്‍ അറിയപ്പെടുന്ന ഒരു പഠനശാഖയാണു് നടക്കാനിരിക്കുന്നതു് മുന്‍കൂട്ടി കാണുക, ക്ലോക്കിന്റെ ആടുന്ന പെന്‍ഡുലം അതില്‍ സ്പര്‍ശിക്കാതെ നിര്‍ത്തുക തുടങ്ങിയ ശേഷികളെപ്പറ്റി പഠനങ്ങള്‍ നടത്തിവന്നതു്. അത്തരം ശേഷികളുണ്ടെന്നു് അവകാശപ്പെടുന്ന ചിലരിലാണു് പ്രധാനമായും പഠനങ്ങള്‍ നടത്തിയിരുന്നതു്. പ്രധാന ശാസ്ത്രശാഖകളില്‍ പ്രവൃത്തി എടുക്കുന്നവര്‍ ഇത്തരം അവകാശവാദങ്ങള്‍ പുച്ഛിച്ചു് തള്ളുകയായിരുന്നു ചെയ്തിരുന്നതു്. ഇത്തരം ശേഷികള്‍ പ്രദര്‍ശിപ്പിക്കുന്നവര്‍ ചില സൂത്രങ്ങള്‍ ഉപയോഗിച്ചാണു് ഇതു് ചെയ്യുന്നതു് എന്ന വിശ്വാസം ഗവേഷകരുടെ ഇടയിലുണ്ടു്. അതിനാല്‍ അത്തരം "ശേഷി"കള്‍ പ്രദര്‍ശിപ്പിക്കുന്ന ജാലവിദ്യക്കാരുടെ സഹായത്തോടെയാണു് പലപ്പോഴും പഠനങ്ങള്‍ നടത്തിയതു്. അവയിലൊന്നും ശേഷികള്‍ ഉണ്ടെന്നു് അവകാശപ്പെട്ടവര്‍ക്കു് അവ പ്രദര്‍ശിപ്പിക്കാനായില്ല. ഇങ്ങനെ പരാജിതരായവരില്‍ ഒരുപക്ഷെ ഏറ്റവും പ്രശസ്തന്‍ ഇംഗ്ലണ്ടില്‍ ജീവിക്കുന്ന യൂറി ജെല്ലര്‍ എന്ന വിരമിച്ച ഇസ്രയേലി പട്ടാള ഉദ്യോഗസ്ഥനായീരിക്കാം. പരീക്ഷണസ്ഥലത്തു് അനുകൂലമായ മാനസിക പരിസ്ഥിതി ഇല്ലാത്തതാണു് ഇത്തരം പരീക്ഷണങ്ങളില്‍ തങ്ങള്‍ പരാജയപ്പെടുന്നതിനു് കാരണം എന്നാണു് ഇന്ദ്രിയാതീതമായ കഴിവുകളുണ്ടെന്നു് അവകാശപ്പെടുന്നവരും അവരെ അനുകൂലിക്കുന്നവരും വാദിക്കുന്നതു്.

ദൂരെയുള്ള ഒരാളിന്റെ മനസിലുള്ള അറിവു് പ്രകടമായ ആശയവിനിമയ മാര്‍ഗ്ഗങ്ങളുടെ സഹായമില്ലാതെ നേടിയെടുക്കുക (ടെലിപ്പതി, telepathy), ദൂരെയിരിക്കുന്ന ഒരു വസ്തുവിനെയോ സംഭവത്തെയോ കുറിച്ചു് അറിയുക (ക്ലെയര്‍വോയന്‍സ് , clairvoyance), ചിന്തയുടെ മാത്രം സഹായത്തോടെ ഒരു വസ്തുവിനെയോ ഒരു പ്രക്രിയയെയോ സ്വാധീനിക്കുക (സൈക്കോകിനെസിസ് psychokinesis), സംഭവിക്കാനിരിക്കുന്നതു് മുന്‍കൂട്ടി അറിയുക (പ്രികൊഗ്നിഷന്‍ precognition), എന്നിവ പലരും അവകാശപ്പെട്ടിരുന്ന ഇന്ദ്രിയാതീതമായ കഴിവുകളാണു്. ഇവയില്‍ ഒടുവിലത്തെ ശേഷിയാണു് മേല്പറഞ്ഞ പരീക്ഷണത്തില്‍ പഠനവിധേയമാക്കിയതു്.

കുറെ ചിത്രങ്ങള്‍ കാണിക്കുകയും ഇനി വരാന്‍ പോകുന്നതു് ഏതുതരം ചിത്രമാണു് എന്നു് ഊഹിക്കുകയും ചെയ്യുന്ന തരത്തിലുള്ളതായിരുന്നു പരീക്ഷണം. എന്നാല്‍ അത്ര ലളിതമായിട്ടല്ല പരീക്ഷണം ഒരുക്കിയതു്. പരീക്ഷണത്തിനു് തയാറായിവന്ന ഓരോരുത്തരും ഒരു കമ്പ്യൂട്ടര്‍ സ്ക്രീനിന്റെ മുന്നിലിരിക്കുന്നു. സ്ക്രീനില്‍ രണ്ടു സ്റ്റേജുകള്‍ കാണാം. രണ്ടും കര്‍ട്ടനുകള്‍ കൊണ്ടു് മൂടിയിരിക്കുന്നു. അവയില്‍ ഒരു സ്റ്റേജ് തിരഞ്ഞെടുക്കണം. അതില്‍ ഒരു ചിത്രം തെളിയുകയോ തെളിയാതിരിക്കുകയോ ചെയ്യാം. ചിത്രം ഏതു് സ്റ്റേജില്‍ വരണമെന്നും എന്തു് ചിത്രമാണു് വരേണ്ടതെന്നും തീരുമാനിക്കുന്നതു് കമ്പ്യൂട്ടറാണു്. ചിത്രം വരികയാണെങ്കില്‍ അതു് ഒരു സാധാരണ ചിത്രമാകാം -- വിശേഷിച്ചു് പ്രത്യേകത ഒന്നുമില്ലാത്തതു്. അല്ലെങ്കില്‍ പരീക്ഷണവിധേയനായ വ്യക്തിയ്ക്കു് കാണാന്‍ താല്പര്യമുള്ള, ഉത്തേജനം നല്‍കുന്ന ചിത്രമാകാം. ഇതിനായി തിരഞ്ഞെടുത്തതു് ലൈംഗികമായ രംഗങ്ങളാണു്. അത്തരം ചിത്രങ്ങള്‍ കാണുന്നതില്‍ വിരോധമില്ല എന്നു് പറഞ്ഞവരെ മാത്രമാണു് പരീക്ഷണത്തില്‍ പങ്കെടുപ്പിച്ചതു്. സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളായിരുന്നു പരീക്ഷണവിധേയരായതു്. ഏതു് സ്റ്റേജിലാണോ ചിത്രം വരുക അതില്‍ ക്ലിക്കു് ചെയ്യുകയാണു് ഓരോ വ്യക്തിയും ചെയ്യേണ്ടതു്. 50 സ്ത്രീകളും 50 പുരുഷന്മാരുമാണു് പരീക്ഷണത്തില്‍ പങ്കെടുത്തതു്.

രണ്ടു സ്റ്റേജുകള്‍ സ്ക്രീനില്‍ കാണുന്നതിനാല്‍ അതില്‍ ഒരെണ്ണം തിരഞ്ഞെടുക്കുന്നതു് തെറ്റോ ശരിയോ ആകാം. ശരിയാകാനുള്ള സാദ്ധ്യത സ്വാഭാവികമായും 50 ശതമാനമാണു്. പരീക്ഷണഫലം പരിശോധിച്ചപ്പോള്‍ ഗവേഷകര്‍ കണ്ടതു് രസകരമായ കാര്യമാണു്. സാധാരണ ചിത്രങ്ങള്‍ ഏതു് സ്റ്റേജിലാണു് വരുന്നതു് എന്നു് എല്ലാവരും പ്രവചിച്ചതു് ഏതാണു് ഒരുപോലെയാണു് -- 50 ശതമാനത്തോളം ശരിയായി. എന്നാല്‍ ഉത്തേജനം നല്‍കുന്ന ചിത്രങ്ങളുടെ കാര്യത്തില്‍ 50 ശതമാനത്തെക്കാള്‍ അല്പം കൂടുതല്‍ ശരിയായിരുന്നു. അതായതു് അത്തരം ചിത്രങ്ങള്‍ ഏതു് സ്റ്റേജിലാണു് വരാന്‍ പോകുന്നതു് എന്നു് മുന്‍കൂട്ടി കാണാന്‍ അവര്‍ക്കു് കൂടുതല്‍ തവണ സാദ്ധ്യമായി. ലഭിച്ച വിവരങ്ങള്‍ ശാസ്ത്രീയമായി വിശകലനം ചെയ്തപ്പോള്‍ ഈ വ്യത്യാസം ചെറുതെങ്കിലും വളരെ അര്‍ത്ഥവത്താണു് എന്നാണു് ഗവേഷകര്‍ മനസിലാക്കിയതു്. ഇവിടെ ഒരു പ്രത്യേകത ഉള്ളതു് ഓരോ വ്യക്തിയും സ്റ്റേജ് തിരഞ്ഞെടുത്തതിനു് ശേഷമാണു് പ്രദര്‍ശിപ്പിക്കേണ്ട ചിത്രം കമ്പ്യൂട്ടര്‍ തിരഞ്ഞെടുത്തതു് എന്നുള്ളതാണു്. അതായതു് സംഭവിക്കാന്‍ പോകുന്നതു് പരീക്ഷണവിധേയനായ വ്യക്തി പ്രവചിക്കാന്‍ ശ്രമിക്കുകയായിരുന്നു.

ഏതു് ചിത്രമാണു് പ്രദര്‍ശിപ്പിക്കേണ്ടതു് എന്നതും ഏതു് സ്റ്റേജിലാണു് കാണിക്കേണ്ടതു് എന്നതും തിരഞ്ഞെടുക്കാന്‍ കമ്പ്യൂട്ടറില്‍ പ്രത്യേക പ്രോഗ്രാം തയാറാക്കിയിരുന്നു. തികച്ചും ക്രമരഹിതമായി ചിത്രങ്ങള്‍ വരത്തക്ക വിധമാണു് അതു് ചെയ്തിരുന്നതു്. എന്നുതന്നെയല്ല ഏറ്റവും കര്‍ശനമായ മാനദണ്ഡങ്ങള്‍ക്കു് അനുസൃതമായി തന്നെയാണു് അതു് ചെയ്തിരുന്നതു്. പഠനഫലങ്ങള്‍ വിശകലനം ചെയ്യാന്‍ ഉപയോഗിച്ച സങ്കേതങ്ങളും ഏറ്റവും കര്‍ശനമായവയായിരുന്നു. ഈവക കാരണങ്ങളാല്‍ ഈ പഠനത്തില്‍ കാര്യമായ പോരായ്മകള്‍ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. പഠനം നടത്തിയതു് മനശ്ശാസ്ത്രത്തില്‍‌ കാര്യമായ സംഭാവനകള്‍ ചെയ്തിട്ടുള്ള വ്യക്തിയാണു് എന്നുള്ളതു് പഠനത്തിന്റെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കാന്‍ സഹായിച്ചിട്ടുണ്ടു്. എങ്കിലും പഠനം സൂചിപ്പിക്കുന്ന കാര്യം, അതായതു് നടക്കാനിരിക്കുന്നതു് മുന്‍കൂട്ടി അറിയാന്‍ കഴിഞ്ഞേക്കും എന്നതു്, അംഗീകരിക്കാന്‍ എല്ലാവര്‍ക്കും ആയിട്ടില്ല. ഇത്തരം പഠനങ്ങള്‍ ഇനിയും നടക്കുകയും ആ പഠനങ്ങളുടെ ഫലങ്ങള്‍ ഈ കണ്ടെത്തലിനു് അനുകൂലമായി വരുകയും ചെയ്താല്‍ മാത്രമെ ശാസ്ത്രലോകം ഇക്കാര്യം അംഗീകരിച്ചു തുടങ്ങൂ.

മനുഷ്യനു് മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത അനേകം കാര്യങ്ങള്‍ പ്രപഞ്ചത്തിലുണ്ടാകാം. നമ്മുടെ സാധാരണ ജീവിതത്തില്‍ തീരെ കാണാത്ത പലതും ഉണ്ടാകാം. എന്നാല്‍ വല്ലപ്പോഴും ഒരിക്കല്‍ തീരെ പരിചിതമല്ലാത്ത അനുഭവം നമുക്കു് ഉണ്ടായി എന്നും വരാം. അസാധാരണമായ കാര്യങ്ങള്‍ അംഗീകരിക്കാന്‍ അസാധാരണമായ തെളിവുകള്‍ വേണം എന്നു് ശാസ്ത്രലോകം പറയുന്നതു് ശരിതന്നെയാണു്. എന്നാല്‍ നമുക്കു് ഇന്നറിയാവുന്ന ശാസ്ത്രത്തിനു് അതീതമായി ഒന്നുമില്ല എന്നു് മുന്‍കൂട്ടി ഉറപ്പിക്കുന്നതു് ശരിയല്ല. ഇന്നത്തെ ശാസ്ത്രത്തിനു് അപ്പുറം ഒന്നുമില്ല എന്നു് തീരുമാനിക്കുന്നതു് ശാസ്ത്രപുരോഗതിക്കുതന്നെ വിരുദ്ധമാണല്ലോ. എന്നാല്‍ ശാസ്ത്രഗവേഷകര്‍ തന്നെ ചിലപ്പോള്‍ അത്തരത്തില്‍ സംസാരിക്കുന്നതു് കേള്‍ക്കാം. ശാസ്ത്രീയമായ കാഴ്ചപ്പാടല്ല അതു് എന്നു് ചൂണ്ടിക്കാണിക്കേണ്ടിയിരിക്കുന്നു. കൂടുതല്‍ പഠനങ്ങള്‍ മുകളില്‍ വിശദീകരിച്ച കണ്ടെത്തല്‍ ശരിവയ്ക്കുകയാണെങ്കില്‍ അതു് മനശ്ശാസ്ത്രത്തില്‍ മാത്രമല്ല നമ്മുടെ ജീവിതത്തില്‍ തന്നെ മാറ്റങ്ങള്‍ക്കു് കാരണമാകും എന്നതിനു് സംശയമില്ല.

ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് by-sa ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.

കാലാവസ്ഥയെ നിയന്ത്രിക്കാം

(തേജസ് പത്രത്തിനു വേണ്ടി എഴുകിയ ലേഖനം)

ചൈനയിലെ ഗ്യാന്‍ഷുവില്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ ഗെയിസിന്റെ ഉത്ഘാടന ചടങ്ങിനെയും സമാപന ചടങ്ങിനെയും മഴ ഉപദ്രവിക്കാതിരിക്കാനായി വിമാനങ്ങളും റോക്കറ്റുകളും തയാറാക്കി നിര്‍ത്തിയിരിക്കുന്നു. മഴ വരുന്ന വിവരം മുന്‍കൂട്ടി അറിയാനായി റഡാറുകള്‍ സജീകരിച്ചിരിക്കുന്നു. കേട്ടാല്‍ യുദ്ധത്തിനു് തയാറെടുക്കുന്ന പ്രതീതി. മേഘങ്ങളെ തുരത്തിയോടിക്കാനാണു് വിമാനങ്ങളും റോക്കറ്റുകളും എന്നാണു് ചില മാധ്യമങ്ങള്‍ പറയുന്നതു്. 2008ലെ ബെയ്ജിങ്ങ് ഒളിംപിക്സ് സമയത്തും ചൈന ഇത്തരം ക്രമീകരണങ്ങള്‍ നടത്തിയിരുന്നു. എന്താണു് സംഭവിക്കുന്നതു്? ശത്രുവിമാനങ്ങളെ തുരത്തി ഓടിക്കുന്നതുപോലെ മേഘങ്ങളെയും ഓടിക്കാനാകുമോ? ഇതിന്റെ പിന്നിലുള്ള ശാസ്ത്രമെന്താണെന്നു് നമുക്കു് പരിശോധിക്കാം.

മേഘങ്ങളും മഴയും ഉണ്ടാകുന്നതെങ്ങിനെയാണെന്നു് മനസിലാക്കിയാലേ മേഘങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുകയും മഴ ഇല്ലാതാക്കുകയും മറ്റും ചെയ്യുന്നതെങ്ങിനെ എന്നു് വ്യക്തമാകൂ. ഭൂമിയുടെ ഉപരിതലത്തോടു് ഏറ്റവും ചേര്‍ന്നുകിടക്കുന്ന അന്തരീക്ഷത്തിന്റെ ഭൂസ്പര്‍ശമണ്ഡലം, അഥവാ ട്രോപോസ്ഫിയര്‍, എന്ന പാളിയിലാണു് കാലാവസ്ഥയുമായി ബന്ധപ്പെട്ട പ്രതിഭാസങ്ങള്‍ നടക്കുന്നതു്. അന്തരീക്ഷത്തില്‍ മുകളിലേക്കു് പോകംതോറും ചൂടു് കുറഞ്ഞുവരുമെന്നു് അറിയാമല്ലോ. അതുകൊണ്ടാണല്ലോ മൂന്നാറും വയനാടും ഊട്ടിയും പോലെയുള്ള സ്ഥലങ്ങളില്‍ എല്ലാക്കാലത്തും തണുപ്പുള്ളതു്. ഭൂമിയുടെ ഉപരിതലം സൂര്യപ്രകാശമേറ്റു് ചൂടാകുമ്പോള്‍ അതിനോടു് ചേര്‍ന്നുകിടക്കുന്ന വായുവും ചൂടാകുന്നു. ചൂടാകുന്ന വായു മുകളിലേക്കുയരുമല്ലോ. പക്ഷെ മുകളിലേക്കുയരുമ്പോള്‍ അതു് തണുക്കും. ഈ വായുവില്‍ ധാരാളം ഈര്‍പ്പം (നീരാവി) ഉണ്ടെങ്കില്‍ വായു തണുക്കുമ്പോള്‍ നീരാവി ജലകണങ്ങളായി മാറിത്തുടങ്ങും. പക്ഷെ ജലകണങ്ങള്‍ ഉണ്ടായിത്തുടങ്ങാന്‍ ചെറിയ തരികളുടെ സാന്നിദ്ധ്യം ആവശ്യമാണു്. ചിലതരം പൊടികളും കടലില്‍നിന്നുയരുന്ന ഉപ്പുതരികളും ഒക്കെ ഇതിനു് ഉതകുന്നവയാണു്. ഇത്തരം തരികള്‍ സാധാരണഗതിയില്‍ അന്തരീക്ഷത്തില്‍ ഉണ്ടായിരിക്കും. ഇവയില്‍ നീരാവി തണുത്തുറഞ്ഞാണു് മേഘങ്ങളുണ്ടാകുന്നതു്.

മേഘങ്ങളെല്ലാം മഴ തരില്ലല്ലോ. ചില മേഘങ്ങളില്‍നിന്നു മാത്രമെ മഴ പെയ്യൂ. മേഘത്തിലെ ജലകണങ്ങള്‍ വളരെ ചെറുതാണു്. അവ അപ്പൂപ്പന്‍താടികളെപ്പോലെ കാറ്റില്‍ പറന്നുനടക്കുകയേയുള്ളൂ. അവ കൂടിച്ചേര്‍ന്നോ നീരാവി വലിച്ചെടുത്തോ വളര്‍ന്നു് വലുതാകുമ്പോള്‍ വായുവില്‍ തങ്ങി നില്‍ക്കാനാവാതെ താഴോട്ടു് നീങ്ങാന്‍ തുടങ്ങും. താഴോട്ടു് നീങ്ങുമ്പോള്‍ മറ്റു ചെറിയ തുള്ളികളുമായി കൂടിച്ചേര്‍ന്നു് വലുതാകാന്‍ സാദ്ധ്യതയുണ്ടു്. മറിച്ചു്, വായുവില്‍ ഈര്‍പ്പം കുറവാണെങ്കില്‍ വറ്റിപ്പോകാനും ഇടയുണ്ടു്. എന്തു് സംഭവിക്കുന്നു എന്നുള്ളതു് സാഹചര്യത്തെ ആശ്രയിച്ചിരിക്കും. സാഹചര്യം അനുയാജ്യമാണെങ്കില്‍ തുള്ളികള്‍ വളരുകയും മഴയായി താഴെ എത്തുകയും ചെയ്യും.

മഴയുണ്ടാകുന്നതിനെ സ്വാധീനിക്കുന്ന പല ഘടകങ്ങളുണ്ടു്. വായുവില്‍ ആവശ്യത്തിനു് ഈര്‍പ്പമുണ്ടായിരിക്കണം. എങ്കിലേ ധാരാളം മഴത്തുള്ളികളുണ്ടാകൂ. ജലത്തിനു് ഘനീഭവിച്ചുതുടങ്ങാനായി അനുയോജ്യമായ തരികളുണ്ടാകണം. ഇവ രണ്ടു തരത്തിലുള്ളവയാകാം. ചില തരം തരികള്‍ നീരാവി ഘരരൂപത്തില്‍, അതായതു് ഐസ്, ആയി തീരാന്‍ സഹായിക്കുന്നു. അതു സംഭവിക്കാന്‍ താപനില പൂജ്യം ഡിഗ്രിയില്‍ താഴെ ആയിരിക്കണം. പല മേഘങ്ങളും ഒരു ഉയരത്തിനപ്പുറത്തു് പൂജ്യം ഡിഗ്രിയില്‍ താഴെ ആയിരിക്കും. എന്നാല്‍ അങ്ങനെ അല്ലാത്ത മേഘങ്ങളുമുണ്ടു്. അത്തരം മേഘങ്ങളുണ്ടാകുന്നതു് നീരാവി തണുത്തു് ജലകണങ്ങളാകാന്‍ സഹായിക്കുന്ന തരികള്‍ ഉള്ളപ്പോഴാണു്. രണ്ടായാലും തരികളുടെ എണ്ണം തീരെ കുറവാണെങ്കില്‍ ആവശ്യത്തിനു് മഴത്തുള്ളികളുണ്ടാവാതിരിക്കുകയും വായുവിലെ ഈര്‍പ്പത്തില്‍ കുറെ ഭാഗം മഴയായി തീരാതിരിക്കുകയും ചെയ്യാം. "അധികമായാല്‍ അമൃതും വിഷം" എന്നപോലെ തരികള്‍ കൂടുതലായാലും പ്രശ്നമാകും. അപ്പോള്‍ ഉള്ള ഈര്‍പ്പം അനേകം തുള്ളികളായി തീരുകയും ഒരു തുള്ളിയും വേണ്ടത്ര വലുപ്പം വയ്ക്കാതിരിക്കുകയുമാവാം.

ഇവിടെയാണു് നമുക്കു് മേഘങ്ങളെ മാറ്റിയെടുക്കാനുള്ള അവസരം ലഭിക്കുന്നതു്. ആവശ്യത്തിനു് തരികളില്ലാത്തതിനാല്‍ മഴയുണ്ടാകാത്ത മേഘങ്ങള്‍ക്കു് തരികള്‍ കൊടുക്കാം. ഇതിനു് സാധാരണയായി ഉപയോഗിക്കുന്നതു് ഉപ്പോ സില്‍വര്‍ അയഡൈഡ് എന്ന രാസവസ്തുവോ ആണു്. വളരെ നേര്‍ത്ത പൊടിയായിട്ടാണു് ഇതു് മേഘത്തില്‍ വിതറുന്നതു്. നീരാവി ധാരാളമുള്ള മേഘത്തില്‍ പൂജ്യം ഡിഗ്രിയില്‍ താഴെ താപനിലയുള്ള ഭാഗത്തു് വേണം ഇതു് വിതറാന്‍. ഈ വസ്തുക്കളുടെ ക്രിസ്റ്റല്‍ ഘടന ഐസിന്റേതിനോടു് സാമ്യമുള്ളതായതുകൊണ്ടു് നീരാവി ഇതില്‍ എളുപ്പത്തില്‍ ഉറഞ്ഞുകൂടി ഐസായിത്തീരുന്നു. വിമാനത്തില്‍ കൊണ്ടുപോയി മേഘത്തിന്റെ അനുയോജ്യമായ ഭാഗത്തു് വിതറുകയാണു് പിന്‍തുടര്‍ന്നുവന്ന രീതി. എന്നാല്‍ റോക്കറ്റുപയോഗിച്ചു് രാസവസ്തുക്കള്‍ മേഘത്തില്‍ വിതറാനുള്ള വിദ്യ ചൈനയില്‍ വികസിപ്പിച്ചെടുത്ത ശേഷം പലയിടങ്ങളിലും അങ്ങനെയും ചെയ്യുന്നുണ്ടു്.

ഖരരൂപത്തിലുള്ള കാര്‍ബണ്‍ ഡയോക്സൈഡാണു് ഉപയോഗിക്കപ്പെടുന്ന മറ്റൊരു വസ്തു. പൂജ്യത്തെക്കാള്‍ ഏതാണ്ടു് 80 ഡിഗ്രി താഴെയാണു് ഇതിന്റെ താപനില. അതുകൊണ്ടു് തണുപ്പിച്ചുവയ്ക്കാന്‍ പ്രത്യേകം സംവിധാനങ്ങളുള്ള വിമാനത്തില്‍ വേണം ഇതു് കൊണ്ടുപോയി വിതറാന്‍. ഇതു് വീഴുന്ന ഭാഗം പെട്ടെന്നു് വളരെയധികം തണുക്കുന്നതുകൊണ്ടു് അവിടെ നീരാവി നേരെ ഐസ് കണങ്ങളായി രൂപാന്തരപ്പെടുന്നു. ഇതൊക്കെ ചെയ്താലും കൂടുതല്‍ മഴ ലഭിന്നുണ്ടോ, മഴ എത്രമാത്രം വര്‍ദ്ധിക്കുന്നുണ്ടു് എന്നൊക്കെ കൃത്യമായി മനസിലാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

ഇനി ചൈനയില്‍ ചെയ്യുന്നതും മുമ്പൊരിക്കല്‍ റഷ്യയില്‍ ലോകനേതാക്കളുടെ ഒരു സമ്മേളനത്തിനുവേണ്ടി ഒരുക്കിവച്ചതും പോലെ മഴക്കാര്‍ ഇല്ലാതാക്കുകയാണു് വേണ്ടതെങ്കില്‍ എഴുപ്പമാണു്. മഴക്കാര്‍ പെയ്യണമെങ്കില്‍ മേഘത്തിലെ ജലകണങ്ങളില്‍ കുറെയെണ്ണം വലുതാവണം എന്നു പറഞ്ഞല്ലോ. അതുണ്ടാവാതിരിക്കണമെങ്കില്‍ ഉള്ള നീരാവി അനേകം തുള്ളികളായി തീര്‍ന്നാല്‍ മതി. അപ്പോള്‍ വലുപ്പമുള്ള തുള്ളികള്‍ ഉണ്ടാവില്ല. തുള്ളികളുടെ എണ്ണം വര്‍ദ്ധിക്കണമെങ്കില്‍ നീരാവി ഉറഞ്ഞുകൂടാന്‍ സഹായിക്കുന്ന തരികളുടെ എണ്ണവും കൂടണം. അതിനായി നമ്മള്‍ മേഘത്തില്‍ ധാരാളം തരികള്‍ വിതറുന്നു. അപ്പോള്‍ മേഘത്തിലുള്ള നീരാവി അനേകം തരികളിലായി ഉറഞ്ഞുകൂടുകയും ഒരു തുള്ളിയും വലുതാകാതിരിക്കുകയും ചെയ്യും. വളരെ ചെറിയ തുള്ളികള്‍ക്ക് അധികസമയം അങ്ങനെ നിലനില്‍ക്കാനാവില്ല. അവ എളുപ്പത്തില്‍ വറ്റിപ്പോകും. അതായതു് മേഘം തന്നെ ഇല്ലാതാകും. ഇതാണു് മഴ ഇല്ലാതാക്കുന്ന വിദ്യ.

പൊതുവായി പറഞ്ഞാല്‍ മഴ പെയ്യിക്കുന്നതിനേക്കാള്‍ ഉറപ്പോടെ മഴ ഇല്ലാതാക്കം എന്നു പറയാം. കാരണം മഴ പെയ്യണമെങ്കില്‍ വളരെ കൃത്യമായ സാഹചര്യങ്ങള്‍ ഉണ്ടാവണം. എന്നാല്‍ പെയ്യാനിടയുള്ള മേഘത്തെ ഇല്ലാതാക്കണമെങ്കില്‍ ആ സാഹചര്യം ഒഴിവാക്കിയാല്‍ മതി. അതു് താരതമ്യേന എളുപ്പമാകുമല്ലോ.

കേരളത്തിലും മറ്റുചില സംസ്ഥാനങ്ങളിലും മഴ വേണ്ടത്ര ലഭിക്കാത്ത സമയങ്ങളില്‍ കൃത്രിമമായി മഴ പെയ്യിക്കാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ടു്. അവ എത്രമാത്രം ഫലപ്രദമായിട്ടുണ്ടു് എന്നു് നിശ്ചയമില്ല. ചില സ്വകാര്യ കമ്പനികള്‍ അമേരിക്കന്‍ കമ്പനികളുമായി ചേര്‍ന്നാണു് ഈ പരിപാടികള്‍ നടത്തുന്നതു് എന്നാണു് മനസിലാക്കാന്‍ കഴിഞ്ഞിട്ടുള്ളതു്. ഇവ എത്രമാത്രം ഫലപ്രദമാകുന്നുണ്ടു് എന്നു് മനസിലാക്കാനുള്ള ശാസ്ത്രീയ വൈദഗ്ദ്ധ്യം നമുക്കുണ്ടായിട്ടില്ല -- വൈദഗ്ദ്ധ്യം നേടാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും.

എന്നാല്‍ കേരളത്തിലും മറ്റുചിലയിടങ്ങളിലും സാധാരണയില്‍ കവിഞ്ഞ മഴ ഉണ്ടാകുകയും തത്ഫലമായി വെള്ളപ്പൊക്കമുണ്ടാകുകയും ചെയ്യുക പതിവായിട്ടുണ്ടു്. അതുകൊണ്ടു് മഴ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍, അവ കൂടുതല്‍ ഫലപ്രദമാണെന്നുള്ള നിലയ്ക്കു്, തുടങ്ങാവുന്നതാണു്. എന്തുകൊണ്ടോ ആ വഴിക്കു് ആരും ചിന്തിച്ചിട്ടില്ല എന്നു തോന്നുന്നു.

ദിനാവസ്ഥയില്‍ (weather) മാറ്റം വരുത്താനുള്ള ശ്രമങ്ങള്‍ മറ്റെന്തു മാറ്റങ്ങളുണ്ടാക്കുന്നുണ്ടു് എന്നു നമുക്കു് അറിയില്ല. ഉദാഹരണമായി, ഒരു ഭാഗത്തു് കൂടുതല്‍ മഴ പെയ്യിച്ചാല്‍ മറ്റൊരു ഭാഗത്തു് മഴ കുറയുമോ? മറിച്ചു് ഒരു ഭാഗത്തു് മഴ ഇല്ലാതാക്കിയാല്‍ മറ്റൊരു ഭാഗത്തു് മഴ അധികമാകുമോ? അതോ മറ്റെന്തെങ്കിലും മാറ്റം കാലാവസ്ഥയിലുണ്ടാകുമോ? ഇതൊന്നും മനസിലാക്കാതെ നമ്മള്‍ അന്തരീക്ഷത്തിലെ പ്രക്രിയകളില്‍ ഇടപെടുന്നതു് ശരിയാണോ? നമ്മള്‍ കൂടുതല്‍ പ്രശ്നങ്ങള്‍ വരുത്തിവയ്ക്കുകയാവുമോ ചെയ്യുക?

വരള്‍ച്ചയായാലും വെള്ളപ്പൊക്കമായാലും ഇന്നത്തെ പല പ്രശ്നങ്ങള്‍ക്കും ഉത്തരവാദികള്‍ നമ്മള്‍തന്നെയാണു്. ആ പ്രശ്നങ്ങള്‍ക്കു് പരിഹാരം കാണാന്‍ നമുക്കു് മറ്റു മാര്‍ഗങ്ങളുണ്ടു്താനും. ആ നിലയ്ക്കു് പ്രകൃതിയുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാതിരിക്കുന്നതല്ലേ നല്ലതു്?

(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് by-sa ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)